Monday, August 10, 2009

നിലവിളിയെക്കുറിച്ചുള്ള കടങ്കഥകള്‍


സൈബര്‍ കാലം ലോകത്തിനുസമ്മാനിച്ച എഴുത്തിന്റെ വിമോചനപാതയായിരുന്നല്ലോ ബ്ലോഗുകള്‍. മലയാളം ബ്ലോഗുകള്‍ അതിന്റെ കൗമാരദിശ പിന്നിടുന്നതേയുള്ളു. എങ്കിലും അതില്‍ കാമ്പുള്ള രചനകള്‍ പലതും വന്നുകൊണ്ടേയിരിക്കുന്നു. കഥയിലും ലേഖനത്തിലും ചര്‍ച്ചകളിലും കവിതകളിലും ഒക്കെ പ്രതിഭകളുടെ ഉദയം തന്നെ ബ്ലോഗില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ബ്ലോഗിലെ കവിത എഴുത്തുകാരില്‍ ഏറ്റവും കാമ്പുള്ള എഴുതുകാരന്‍ എന്ന് നിസ്സംശയം പറയാവുന്ന ടി.പി. വിനോദിന്റെ കവിതകളുടെ സമാഹാരമാണ്‌ നിലവിളിയെക്കുറിച്ചുള്ള കടംങ്കഥകള്‍. സമകാലികജീവിതത്തെക്കുറിച്ച്‌ സങ്കടകരമായ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടും തന്റെ അഭിപ്രായങ്ങള്‍ പറഞ്ഞുകൊണ്ടും വായനക്കാരനെ പുതിയ ലോകത്തിന്റെ കാഴ്ചകളിലേക്ക്‌ ക്ഷണിക്കുന്ന കവിതകളാണ്‌ ഈ സമാഹാരത്തിലേത്‌. ചരിത്രത്തെകുറിച്ചോ രാഷ്ട്രീയത്തെക്കുറിച്ചോ നമുക്ക്‌ നിശബ്ദനാകാമെങ്കിലും നിലനില്‌പിനെക്കുറിച്ച്‌ ഒരു ഉത്തരാധുനീകനും നിശബ്ദനാവാന്‍ കഴിയില്ലെന്ന് ഈ സമാഹാരത്തിലെ കവിതകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നമ്മുടെ ശ്രദ്ധ പതിയേണ്ട കവിതകളാണിവ.

(പ്രസാധനം: ബുക് റിപ്പബ്ലിക് )

തകര്‍ന്നു തരിപ്പണമായ ഏപ്രില്‍


പേടിപ്പെടുത്തും വിധം അവിശ്വസനീയമായ അല്‍ബേനിയയിലെ കുടിപ്പകകളുടെയും രക്‌തരൂക്ഷിതമായ ഗോത്രനിയമങ്ങളുടെയും കഥയാണ്‌ ഇസ്‌മായില്‍ കാദറെയുടെ തകര്‍ന്നു തരിപ്പണമായ ഏപ്രില്‍ എന്ന നോവല്‍. രക്‌തത്തിനു രക്‌തം കൊണ്ട്‌ പകവീട്ടുക എന്നതാണ്‌ അവിടുത്തെ അലംഘനീയമായ രക്‌തനിയമം. അതുകൊണ്ടുതന്നെ കൊലപാതകങ്ങളുടെ പരമ്പരകള്‍ അവിടെ നടന്നുകൊണ്ടേയിരിക്കുന്നു. കൊലപാതകിയെ മുപ്പതു ദിവസത്തിനുള്ളില്‍ കൊല്ലുക എന്നത്‌ കൊല്ലപ്പെട്ടവന്റെ അനന്തരാവകാശിയുടെ ചുമതലയാകുന്നു. അവന്‍ ആ കൊല നടത്തിയാല്‍ പിന്നെ അടുത്ത മുപ്പതുദിവസം മരണത്തെ കാത്തിരിക്കുക എന്നതാണ്‌ അവന്റെ നിയോഗം. ജോര്‍ജ്‌ ബെറീഷ എന്ന ഇരുപത്തിയാറുകാരന്‍ തന്റെ കുടുംബത്തിനുവേണ്ടി നടത്തുന്ന കൊലപാതകവും പിന്നത്തെ അവന്റെ മരണത്തിനുവേണ്ടിയുള്ള മുപ്പതുദിവസത്തെ ഭീതിതമായ കത്തിരിപ്പുമാണ്‌ ഈ നോവല്‍. മരണം മാത്രം കണ്മുന്നിലുള്ളവന്റെ മാനസിക ചിന്തകളെയും ഭീതിയെയും ഞെട്ടിപ്പിക്കുന്ന വാക്കുകളില്‍ ചിത്രീകരിക്കുന്ന നോവല്‍ നടുക്കുന്ന ഒരു വായനാനുഭവം നല്‌കും എന്നതില്‍ സംശയമില്ല.