Showing posts with label ജീന്‍ ക്രിസ്റ്റഫ്. Show all posts
Showing posts with label ജീന്‍ ക്രിസ്റ്റഫ്. Show all posts

Thursday, November 5, 2009

ജീന്‍ ക്രിസ്‌റ്റഫ് - ഭാഗം 7

ക്രിസ്റ്റഫും ഒളിവറും തമ്മില്‍ കൂടുതല്‍ സുഹൃത്തുക്കളാവുന്നു. താമസവും ഒന്നിച്ചാക്കുന്നു. ആ താമസസ്ഥലത്തെ വിവിധ ആളുകളെക്കുറിച്ചാണ് ഈ വോല്യത്തില്‍ പറയുന്നത്. ഒരു പുരോഹിതന്‍, ഒരു പ്രഫസറും കുടുംബവും ഒരു വിപ്ലവകാരിയും അയാള്‍ എടുത്തുവളര്‍ത്തുന്ന ഒരു കുട്ടിയും ഒരു പട്ടാളക്കാരനും അയാളുടെ മകളും എന്നിവരാണ് അവിടുത്തെ അന്തേവാസികള്‍. ആ ജീവിതത്തിലെ സംഘര്‍ഷങ്ങളും വിഷമങ്ങളും ചെറിയ സന്തോഷങ്ങളും പറയുന്നതിലൂടെ റൊമയ്ന്‍ റോളണ്ട് മൊത്തം മനുഷ്യകുലത്തിന്റെ ജീവിതസന്ധികളെക്കുറിച്ചും ഒരു മനുഷ്യന്‍ ജീവിച്ചു തീര്‍ക്കുന്നതും കടന്നുപോകുന്നതുമായ വഴികളെക്കുറിച്ചും നമ്മോടു പറയുന്നു. വിപ്ലവകാരി പെട്ടെന്ന് മരിച്ചുപോവുകയും അവിടെയുണ്ടായിരുന്ന ഒരു വിധവയായ സ്‌ത്രീ അനാഥക്കുട്ടിയെ സ്വീകരിക്കുകയും ചെയ്യുന്നതോടെയാണ് ഈ ഭാഗം അവസാനിക്കുന്നത്. ഈ നോവലിലുടനീളം ഒരാളുടെ മാത്രം കഥയല്ല പറയുന്നത്, പകരം ക്രിസ്റ്റഫ് ബന്ധപ്പെടുന്ന നിരവധിപേരുടെ കഥകള്‍ കൂടി അനുബന്ധമായി വരുന്നുണ്ട്, കാരണം അവന്റെ ദുഃഖങ്ങളും പ്രയാസങ്ങളും അവന്റേതുമാത്രമായിരുന്നില്ല. സുഹൃത്തുക്കള്‍ക്കും പരിചിതര്‍ക്കും ഉണ്ടാവുന്ന പ്രയാസങ്ങളും അവന്‍ സ്വന്തം പോലെ അനുഭവിക്കുന്നുണ്ട്. ഒരു മനുഷ്യന്റെ ജീവിതം അവന്റേതുമാത്രമല്ല സഹജീവികളുടേതു കൂടിയാണ്.
വാ‍ചകങ്ങള്‍:
1. നന്മയെക്കുറിച്ച് ഒന്നും അറിയാതിരിക്കുക എന്നതിനേക്കാള്‍ ചീത്തവഴികള്‍ ഉണ്ട്. നന്മ അറിവിന്റെ ഒരു കാര്യമല്ല. അത് പ്രവര്‍ത്തിയുടെ കാര്യമാണ്.
2. ഞരമ്പുരോഗികള്‍ മാത്രമാണ് സദാചാരത്തെക്കുറിച്ച് വെറുതെ പറഞ്ഞുകൊണ്ടിരിക്കുക, എല്ലാ സദാചാര നിയമങ്ങളില്‍ വച്ച് ആദ്യത്തേത് ഞരമ്പുരോഗി ആകാതിരിക്കുക എന്നാതാണ്.
3. സംഗീതം അവിവേകിയായ വിശ്വസ്ഥനാണ്. അതിന്റെ കാമുകന്മാരുടെ ഏറ്റവും രഹസ്യമായ ചിന്തകളെപ്പോലും അത് അതിനെ സ്നേഹിക്കുന്നവര്‍ക്ക് ഒറ്റിക്കൊടുക്കുന്നു.
4. സ്നേഹിക്കുന്നതിന് രണ്ടു വഴികളുണ്ട്. തങ്ങളുടെ അസ്‌തിത്വത്തിന്റെ പരമാണു വരെ ഉപയോഗിച്ചു സ്നേഹിക്കുന്നവരും, തങ്ങളുടെ അധികമായ ഊര്‍ജ്ജത്തില്‍ ഒരംശം സ്നേഹത്തിന് വിനിയോഗിക്കുന്നവരും.
5. ഒന്നിനും ശ്രമിക്കാത്തവര്‍ക്കാണ് ഒരിക്കലും തെറ്റുപറ്റാതെയിരിക്കുക. പക്ഷേ ജീവിക്കുന്ന സത്യത്തിനുനേരെ പിടഞ്ഞു നീങ്ങുന്ന തെറ്റാണ്, മൃതസത്യത്തെക്കാള്‍ അധികം ഫലവത്തും അനുഗ്രഹീതവും..
6. ഏതെങ്കിലും ഒരു പ്രത്യേക കോണിലൂടെ നോക്കുകയോ ഏതെങ്കിലും തെറ്റിദ്ധാരണയിലൂടെ കാണുകയോ ചെയ്യുമ്പോള്‍ നല്ലതായ ഒരു കാര്യവുമില്ല, നല്ലവനായ ഒരു മനുഷ്യനുമില്ല.
7. സത്യസന്ധമായ ഏത് ആശയവും അത് തെറ്റിദ്ധരിക്കപ്പെടുമ്പോള്‍പ്പോലും വിശുദ്ധവും ദൈവീകവുമാണ്...
8. പരമസത്യങ്ങളില്‍ ലോകത്തിന്റെ നന്മയ്ക്കുവേണ്ടിയുള്ളവ മാത്രമേ പറയാവൂ. ബാക്കി നമ്മള്‍ ഒതുക്കണം. ഒളിഞ്ഞിരിക്കുന്ന സൂര്യന്റെ മൃദുരശ്മികള്‍പോലെ അവ നമ്മുടെ പ്രവര്‍ത്തികളില്‍ അവയുടെ വെളിച്ചം വിതറും.
9. ജീവിതത്തിന്റെ നീരുറവയിലെ ജലത്തെക്കാള്‍ മധുരമയമായ രണ്ടു പഴങ്ങള്‍ ലോകത്തിലെ വിഷവൃക്ഷം അര്‍പ്പിക്കുന്നു - ഒന്ന് കവിത, മറ്റേത് സൌഹാര്‍ദം..
10. നാം സ്നേഹിക്കുന്നവര്‍ക്ക് നമ്മുടെ മേല്‍ പൂര്‍ണ്ണമായും അധികാരമുണ്ട്. നമ്മെ സ്നേഹിക്കുന്നത് അവസാ‍നിപ്പിക്കുന്നതിനുള്ള അവകാശം പോലുമുണ്ട്. അവരോട് ഒരു നീരസവും നമുക്ക് സഹിക്കുക വയ്യ. സ്നേഹം നമ്മെ കൈവെടിയേണ്ട സ്ഥിതിയില്‍ നാം അത്രയും അതിന് അനര്‍ഹരായതില്‍ നമുക്ക് നമ്മോടുതന്നെ കോപം തോന്നുക മാത്രമാവാം. ആ വിധം ഒരു മാനസീകാവസ്ഥയില്‍ മാരകമായ മനോവേദനയുണ്ട്. ജീവിക്കുവാനുള്ള ഇച്ഛയെ നശിപ്പിക്കുന്ന മനോവേദന.
11. ഒരു സംഗീതോപകരണത്തിന്റെ മധുരതരമോ അകൃത്രിമ സ്വരത്തിന്റെ മാധുര്യമോ കേള്‍ക്കവേ ആഹ്ലാദിക്കാത്ത ഒരാള്‍, അത് കേള്‍ക്കവേ ചഞ്ചലിതനാക്കാത്ത ഒരാള്‍, അതിന്റെ സുമധുരമായ പരമാനന്ദത്താല്‍ ആപാദചൂഡം പ്രകമ്പിതനാകാത്ത ഒരാള്‍, അതില്‍ ആത്മവിസ്‌മൃതി കൊള്ളാത്ത ഒരാള്‍ - അപ്രകാരമുള്ള ഒരാള്‍ അതുകൊണ്ട് വ്യക്‌തമാക്കുന്നത് അയാള്‍ക്ക് വക്രവും ദുഷ്ടവും ഹീനവുമായ ആത്മാവാണ് ഉള്ളതെന്നാണ്. സംസ്കാരവിഹീനനായ ഒരുവനെ ഭയപ്പെടുന്നപോലെ നമ്മളവനെ ഭയപ്പെടണം (ഷേക്‌സ്പിയര്‍)
12. മരിച്ചുപോയ പ്രിയപ്പെട്ടവരുടെ അരുകിലേക്ക് നമ്മെ എത്തിക്കുന്നതിനുള്ള തീര്‍ച്ചയായ വഴി, അവരെ വീണ്ടും കാണുന്നതിനുള്ള ഉത്തമമായ മാര്‍ഗ്ഗം അവരോടൊപ്പം മരണത്തിലേക്ക് പോവുകയല്ല, പ്രത്യുത ജീവിച്ചിരിക്കുകയാണ്. അവര്‍ നമ്മുടെ ജീവിതങ്ങളില്‍ ജീവിക്കുന്നു. നമ്മോടൊപ്പം മരിക്കുന്നു..!

Saturday, October 24, 2009

ജീന്‍ ക്രിസ്‌റ്റഫ് - ഭാഗം 4

ക്രിസ്റ്റഫിനെ വിദഗ്‌ദ്ധമായി കബളിപ്പിക്കുകയായിരുന്നു ‘റിവ്യു’ എന്നറിയുന്നതോടെ അവണ്‍ അവരുമായി വേര്‍പിരിയുന്നു. അതിനു പകരം ഒരു സോഷ്യലിസ്റ്റ് പത്രത്തില്‍ തന്റെ സംഗീത നിരൂപണങ്ങള്‍ എഴുതാന്‍ ആരംഭിക്കുന്നു. പക്ഷേ അതവന് കൂടുതല്‍ നഷ്ടമാണ് ഉണ്ടാക്കിവച്ചത്. അവന്‍ അക്കാരണത്താല്‍ പ്രഭുവുമായി പിണങ്ങുന്നു. അതോടെ സമൂഹം കൂടുതല്‍ അവനെ ഒറ്റപ്പെടുത്തുന്നു. അതിനിടെ നാടകക്കാരിയും നിഷ്‌കളങ്കയും നന്നായി പെരുമാറാന്‍ അറിയാവുന്നവളുമായ ഒഫീലിയ എന്ന പെണ്‍കുട്ടിയുമായി അവന്‍ പരിചയത്തിലാവുന്നു. അവളുടെ നാടകത്തിനു പോകുമ്പോള്‍ അജ്ഞാതയായ ഒരു ഫ്രഞ്ചുകാരി പെണ്‍കുട്ടിയെ പരിചയപ്പെടുന്നു. അവളെ റെയില്‍‌വേ സ്റ്റേഷനില്‍ വച്ച് വേര്‍ പിരിയുന്നു.
പ്രഫസര്‍ ആയ റയില്‍ ഹാര്‍ട്ടുമായും ഭാര്യ ലില്ലി ഹര്‍ട്ടുമായും അവന്‍ സൌഹൃദത്തിലാവുന്നു. (അവരില്‍ നിന്നും റയില്‍‌വേ സ്റ്റേഷനില്‍ വച്ച് പിരിഞ്ഞ ഫഞ്ചുകാരി പെണ്‍കുട്ടിയുടെ പേര് ആന്റയണറ്റ് ജന്നിന്‍ എന്നാണെന്ന് മനസിലാവുന്നു) ചെല്ലിന്നിടത്തെല്ലാം പേരുദോഷം കേള്‍പ്പിക്കാനാണ് ക്രിസ്‌റ്റഫിന്റെ വിധി. ലില്ലി ഹര്‍ട്ടും അവനും തമ്മില്‍ പ്രണയമാണെന്ന് ഒരു വാര്‍ത്ത ആളുകള്‍ക്കിടയില്‍ പ്രചരിക്കുന്നതുകാരണം അവന് ആ ബന്ധവും ഉപേക്ഷിക്കേണ്ടി വരുന്നു. സത്യത്തില്‍ അവന്റെ കുറച്ച് കൃതികളുടെ കോപ്പികള്‍ അവരുടെ കൂട്ടുകാര്‍ക്ക് അയച്ചു കൊടുക്കുക എന്ന നല്ല കാര്യം മാത്രമേ അവര്‍ ചെയ്‌തൊള്ളൂ.
തുടര്‍ന്ന് ഹാസ്‌ലര്‍ എന്ന പഴയ സ്നേഹിതനെത്തേടി അവന്‍ ഒരു യാത്ര നടത്തുന്നു. കൈപ്പേറിയ അനുഭവങ്ങളായിരുന്നു അതിന്റെ ഫലം. അവന്റെ അമ്മാവന്‍ ഗോട്ട് ഫ്രൈഡ് മരിക്കുന്നു. ഹര്‍ട്ട് ദമ്പതിമാര്‍ മുഖാന്തരം പരിചയപ്പെട്ട ഷൂവല്‍‌സിനെ അടുത്തേക്ക് അവന്‍ പോവുകയും ഹൃദ്യമായ സ്വീകരണം ലഭിക്കുകയും ചെയ്യുന്നു. തിരികെ വരുന്ന വഴി മഴകാരണം യാദൃശ്ചികമായി ഒരു വീട്ടില്‍ കയറുന്നു. അവിടെയുണ്ടായിരുന്ന അന്ധയായ പെണ്‍കുട്ടി മോഡസ്റ്റയുമായി അമ്മാവനുണ്ടായിരുന്ന ബന്ധം അവനറിയുന്നു.
അവന്‍ നാടുവിടാന്‍ തീരുമാനിക്കുന്നു. എന്നാല്‍ ലൂഷ്യയുടെ ദുഃഖം കാരണം അവനതില്‍ നിന്നും പിന്തിരിയുന്നു. എന്നാല്‍ വിധി അവനെ വെറുതെ വിടുന്നില്ല. ലോര്‍ച്ചിന്‍ എന്ന അലക്കുകാരി പെണ്‍കുട്ടിയുടെ പേരില്‍ പട്ടാളക്കാരെ മര്‍ദ്ദിക്കുകയും അറസ്റ്റ് ഭീഷണി കാരണം അവന് നാടുവിടേണ്ടി വരുകയും ചെയ്യുന്നു. അവന്‍ പാരീസിലേക്ക് പോകുന്നു..!

വാചകങ്ങള്‍:
1. അവര്‍ എന്നെ ഇഷ്ടമുള്ളത് ചെയ്‌തുകൊള്ളട്ടെ. അവര്‍ എന്നെ യാതന അനുഭവിക്കട്ടെ. യാതനയും ജീവിതമാണ്..!
2. അവര്‍ എന്നെക്കുറിച്ച് ഇഷ്ടമുള്ളതൊക്കെ പറയും. എഴുതും. വിചാരിക്കും. പക്ഷേ ഞാന്‍ ഞാനായിരിക്കുന്നത് തടയാന്‍ അവര്‍ക്കാവില്ല.
3. സ്നേഹവും നന്ദിയും എല്ലാവരെയും ആനന്ദിപ്പിക്കുന്നു. നന്ദികേട് ആരെയും സന്തോഷിപ്പിക്കുന്നില്ല.
4. അവകാശപ്പെടാന്‍ അനുവദിക്കപ്പെട്ടിട്ടുള്ള ആനന്ദത്തിന്‌ ഒരു പരിധിയുണ്ട്. ഒരാള്‍ക്കുമില്ല കൂടുതല്‍ അവകാശപ്പെടാന്‍ അനുവാദം. ആനന്ദത്തിന്റെ അധികപ്പറ്റ് നേടുക എന്നത് ഒരു വ്യക്തിയുടെ തനിമയിലാണ് കുടികൊള്ളുന്നത്, അല്ലാതെ മറ്റുള്ളവരിലല്ല.
5. ഒരു വ്യക്‌തി ഒരിക്കലും പശ്ചാത്തപിക്കാത്തതായി ഒന്നേയുള്ളൂ - ബഹുജനങ്ങളുമായുള്ള യുദ്ധം!
6. എല്ലാ പൊങ്ങച്ചക്കാരിലും വച്ച്, ആരാണോ തന്റെ നാടിനെക്കുറിച്ച് പൊങ്ങച്ചം വിചാരിക്കുന്നത് അയാളാണ് തികഞ്ഞ വിഡ്ഢി.
7. സാധാരണ മുഖസ്‌തുതിക്കാര്‍ക്ക് സംസാരിക്കുന്നതിന് ഒരു പ്രയാസവുമില്ല. ഏറ്റവും അധികം സ്നേഹിക്കുന്നവര്‍ക്ക് തങ്ങള്‍ സ്നേഹിക്കുന്നു എന്നു പറയാന്‍ ഏറെ പ്രയാസപ്പെടണം.
8. ആദുഅ, എന്നെ ജീവിക്കുവാന്‍ അനുവദിക്കുക. പ്രവര്‍ത്തിക്കുവാന്‍. പൊരുതുവാന്‍. യാതന അനുഭവിക്കുവാന്‍. പിന്നീട് ഞാന്‍ നിങ്ങളുടെ അടുത്തേക്കു വരാം. എപ്പോഴത്തേക്കാളും അധികം നിങ്ങളെ സ്നേഹിക്കാം. സ്നേഹിക്കുക അതുമാത്രം. അതു ഞാന്‍ എത്ര ഇഷ്ടപ്പെടുന്നു.
9. രണ്ടുപേര്‍ ദുരിതം അനുഭവിക്കുകയും അവര്‍ക്ക് പരസ്പരം സഹായിക്കാന്‍ സാധിക്കാതെയും വരുമ്പോള്‍ തളര്‍ച്ച മാരകമായിത്തീരുന്നു. അവസാ‍നം ഓരോരുത്തരും മറ്റെ ആളെ യാതനയ്ക്ക് ഉത്തരവാദിയാക്കുന്നു. ഓരോരുത്തരും അത് അവസാനം വിശ്വസിക്കുന്നു. ഒറ്റയ്ക്കാവുകയാണ് ഭേദം. ദുരിതങ്ങളില്‍ ഒറ്റയ്ക്ക്....

Monday, October 19, 2009

ജീന്‍ ക്രിസ്റ്റഫ് - ഭാഗം3

ജീന്‍ ഇപ്പോള്‍ കൂടുതല്‍ മുതിര്‍ന്നവനായിരിക്കുന്നു. പ്രണയവും സംഗീതവും അവന്റെ ജീവിതത്തില്‍ ഒഴിവാക്കാനാകാത്ത രണ്ട് അനിവാര്യതകളായിത്തീര്‍ന്നിരിക്കുന്നു. ജീവിതത്തിന്റെ മധുരത്തിലൂടെയും നൊമ്പരത്തിലൂടെയും വേദനകളിലൂടെയും സഞ്ചരിച്ച് ജീവിതം അതിന്റെ പൂര്‍ണ്ണതയില്‍ ആസ്വദിക്കുവാനും അറിയുവാനും അവന്‍ തീരുമാനിക്കുന്നു.
യൂളറുടെ കുടുംബവുമായി അവന്‍ കലഹത്തിലാവുകയും അവിടെ നിന്ന് വീടുമാറുകയും ചെയ്യുന്നു. ആഡ എന്നൊരു പുതിയ സുന്ദരിയുമായി അവന്‍ പ്രേമത്തിലാവുന്നു. സുന്ദരമായ സ്വപ്‌നങ്ങളിലൂടെയും ദിവസങ്ങളിലൂടെയും അവന്‍ സഞ്ചരിക്കുന്നു. പക്ഷേ വീണ്ടും മറ്റൊരു പ്രേമവഞ്ചനയ്ക്ക് ഇരയാവാനായിരുന്നു അവന്റെ വിധി.
സംഗീതത്തെക്കുറിച്ച് അവന്‍ കൂടുതല്‍ പഠിക്കുന്നു. മുന്‍‌കാലങ്ങളില്‍ വളരെ ഉത്കൃഷ്ടമെന്ന് വിശേഷിപ്പിച്ചിരുന്ന പല രചനകളോടും അവന് തോന്നുന്നത് അവജ്ഞയാണ്. അവന്റെ മനസിലുള്ള മഹത്തായ സംഗീതത്തിനൊപ്പം നില്ക്കാന്‍ അവയ്ക്കാകുമായിരുന്നില്ല. പഴയ കൃതികള്‍ പലതും അപരിഷ്‌കൃതങ്ങളാണെന്ന് വിലയിരുത്താനുള്ള ഒരു പ്രവണത അവനില്‍ വളരുകയും ‘റിവ്യൂ’ വില്‍ അവനെഴുതിയ നിരൂപണങ്ങളിലൂടെ പഴയ സംഗീതത്തെയും സംഗീതജ്ഞരെയും ഗായകരെയും നിശാതമായും ക്രൂരമായും വിമര്‍ശിക്കുകയും ചെയ്യുന്നു. അതോടെ സമൂഹത്തിന് അവനോടുള്ള എതിര്‍പ്പ് ഏറിയേറി വരുന്നു. അതേ സമയം പുതിയ സൌഹൃദങ്ങളിലും ബന്ധങ്ങളിലും അവന്‍ ഏര്‍പ്പെടുന്നു. വാള്‍ഡസ് എന്ന ജൂതനുമായും അതുവഴി അവന്റെ പെങ്ങള്‍ ഔവ്വയുമായും അവന്‍ സൌഹൃദത്തിലാവുന്നു.

വാചകങ്ങള്‍:

1. താന്‍ വിചാരിക്കുന്നതെന്തോ അത് പറയുവാന്‍ സ്‌ത്രീയ്ക്ക് നാവുകൊടുത്തിട്ടില്ല. ദൈവത്തിനു സ്‌തുതി! എങ്കില്‍ ഭൂമിയില്‍ സന്മാര്‍ഗത്തിന് ഒരന്ത്യമുണ്ടാകുമായിരുന്നു.
2. ആളുകള്‍ ഉദാത്തമായവകൊണ്ട് നേരമ്പോക്ക് കാണിക്കുന്നു. അത് തനിരൂപത്തില്‍ കാണുവാന്‍ അവര്‍ക്കു കഴിഞ്ഞിരുന്നുവെങ്കില്‍ അതിന്റെ ഭാവങ്ങള്‍ സഹിക്കുവാന്‍ അവര്‍ക്ക് സാധിക്കാതെ വരുമായിരുന്നു.
3. സര്‍വ്വശക്‌തമായ ആനന്ദം, തകര്‍ന്നുപോകുന്ന ആനന്ദം. പരിശൂന്യത ഒരു കല്ലിനെ എന്നപോലെ മനുഷ്യജീവിയെ വലിച്ചു താഴ്ത്തുന്ന ആനന്ദം. ചിന്തയെ വലിച്ചെടുക്കുന്ന അഭിലാഷത്തിന്റെ അങ്കുരം. അന്ധവും ലഹരി പിടിച്ചതുമായി രാവില്‍ ഒലിച്ചുപോകുന്ന ലോകത്തിന്റെ അര്‍ത്ഥ ശൂന്യമായ മധുര നിയമങ്ങള്‍. പല രാത്രികളായ ഒരു രാത്രി. നൂറ്റാണ്ടുകളായ മണിക്കൂറുകള്‍. മരണമാകുന്ന സംഭവ വിവരണങ്ങള്‍. പങ്കുവയ്ക്കപ്പെട്ട കിനാവുകള്‍. അടഞ്ഞ കണ്ണുകളോടെ സംസാരിക്കപ്പെടുന്ന വാക്കുകള്‍. കണ്ണുനീര്. ചിരി. സ്വരത്തില്‍ കലരുന്ന സ്നേഹത്തിന്റെ ആനന്ദം. നിദ്രയുറെ നിശൂന്യത പങ്കുവയ്ക്കല്‍. ബുദ്ധിയില്‍ തത്തിപ്പാറി പൊറ്റുന്നനെ മറയുന്ന രൂപങ്ങള്‍... ഇരുമ്പുന്ന രാവിന്റെ മായക്കാഴ്ചകള്‍..!

Saturday, October 17, 2009

ജീന്‍ ക്രിസ്‌റ്റഫ് - ഭാഗം 2

ക്രിസ്റ്റഫ് ഇപ്പോള്‍ കുറെക്കൂടി മുതിര്‍ന്നിരിക്കുന്നു. പ്രണയം അവന്റെ ജീവിതത്തില്‍ പൂക്കള്‍ വിരിയിക്കാന്‍ തുടങ്ങിയിരിക്കുന്നു. അതിന്റെ വേദനയും തീക്ഷ്‌ണതയും അവന്‍ തിരിച്ചറിയാന്‍ തുടങ്ങുന്നു. സമപ്രായക്കാരനായ ഓട്ടോ സൈനര്‍ എന്ന കുട്ടിയുമായുള്ള സൌഹൃദബന്ധവും അതിന്റെ വേര്‍പിരിയലും ക്രിസ്റ്റഫിന്റെ മനസില്‍ നൊമ്പരങ്ങള്‍ ഉണ്ടാക്കുന്നു. അതെത്തുടര്‍ന്ന് അവന്‍ മിന്ന എന്ന പെണ്‍കുട്ടിയുമായി ആദ്യമായി പ്രണയത്തിലാവുന്നു. എന്നാല്‍ അതിന് ദൈര്‍ഘ്യമുണ്ടായിരുന്നില്ല. അത് കൌമാരപ്രണയത്തിന്റെ സ്വഭാവികമായ തകര്‍ച്ചയിലെത്തുന്നു. എന്നാല്‍ ക്രിസ്റ്റഫിനെ കൂടുതല്‍ തകര്‍ത്തത് അച്ഛന്റെ ആത്മഹത്യയും തുടര്‍ന്ന് മുത്തച്ഛന്റെ സുഹൃത്ത് ആയിരുന്ന യൂളറുടെ വീട്ടിലേക്കുള്ള വീടുമാറ്റവുമായിരുന്നു.
അവിടുത്തെ മറ്റൊരു താമസക്കാരിയായിരുന്ന സാബിന്‍ എന്ന വിധവയായ ചെറുപ്പക്കാരിയുമായി അവന്‍ പതിയെ അതിവിശുദ്ധമായ ഒരു പ്രണയബന്ധത്തില്‍ ഏര്‍പ്പെടുന്നു. എന്നാല്‍ അവന്‍ സ്ഥലത്ത് ഇല്ലാതിരുന്ന സമയത്ത് സാബിന്‍ പെട്ടെന്ന് മരിക്കുന്നത് അവന്റെ മറ്റൊരു ദുഃഖത്തിന് കാരണമാവുന്നു.

ഇഷ്‌ട വാചകങ്ങള്‍:
1. വ്യക്‌തമായ ഒരു ലക്ഷ്യം കൂടാത്ത അനുരാഗം പോലെ അവശത ഉളവാക്കുന്ന മറ്റൊന്നുമില്ല. അതൊരു രോഗം പോലെ കരുത്ത് കാര്‍ന്നു തിന്നുന്നു. എന്താണെന്നറിവുള്ള ഒരാവേഗം മനസിനെ പാരമ്യത്തിലേക്ക് നയിക്കുന്നു.
2. ഒരു താത്ക്കാലിക സന്ധിയുമില്ലാത്ത യുദ്ധമാണ് ജീവിതം. ഒരു മനുഷ്യന്‍ എന്ന പേരിന് അര്‍ഹനായിരിക്കണമെങ്കില്‍ ഒരു വ്യക്‌തി കാണാനാവാത്ത ശത്രു സമൂഹങ്ങളോട് യുദ്ധം ചെയ്‌തുകൊണ്ടിരിക്കണം. പ്രകൃതിയുടെ സംഹാര ശക്‌തികളോട്, എളുപ്പമല്ലാത്ത ആഗ്രഹങ്ങളോട്, ഇരുണ്ട ചിന്തകളോട്, തകര്‍ച്ചയിലേക്കും നാശത്തിലേക്കും നയിക്കുന്ന വഞ്ചനകളോട്...
3. .. ഞാന്‍ മരിച്ചിട്ടില്ല. ഞാന്‍ എന്റെ പാര്‍പ്പിടം മാറ്റിയിരിക്കുന്നു. എന്നോടു വിശ്വസ്‌തത പുലര്‍ത്തുന്ന നിന്നില്‍ ഞാന്‍ ഇപ്പോഴും ജീവിക്കുന്നു. കാമിനിയുടെ ആത്മാവ് കാമുകന്റെ ആത്മാവില്‍ വിലയം പ്രാപിച്ചിരിക്കുന്നു.
4. നമ്മള്‍ ഓരോരുത്തരും അവരവരുടെ മനസില്‍ താന്താങ്ങള്‍ സ്നേഹിച്ചവരുടെ ശവകുടീരങ്ങള്‍ വഹിക്കുന്നു. ആരോരും ഉപദ്രവിക്കാതെ വര്‍ഷങ്ങളായി അതവിടെ ഉറങ്ങുന്നു. പക്ഷേ നമുക്കറിയാം.ശവകുടീരങ്ങള്‍ തുറക്കുന്ന ഒരു ദിവസം വന്നെത്തുന്നു. മരിച്ചവര്‍ കല്ലറകളില്‍ നിന്നും പുറത്തുവന്ന് അമ്മയുടെ ഗര്‍ഭത്തില്‍ ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെപ്പോലെ, ആരുടെ മനസിലാണോ അവരുടെ ഓര്‍മ്മകള്‍ കുടികൊള്ളുന്നത്, ആ കാമുകരെയും പ്രേമഭാജനങ്ങളെയും നോക്കി വിളറിയ ചുണ്ടുകളോടെ സ്നേഹത്തോടുകൂടി എപ്പോഴും മന്ദഹസിക്കുന്നു..!