Friday, October 9, 2009

ജീന്‍ ക്രിസ്‌റ്റഫ് - ഭാഗം 1

അഗാധമായ വിഷാദവും ഉത്കടമായ ആഹ്ലാദവും ആര്‍ദ്രമധുരമായ പ്രണയവും ഇടകലര്‍ന്നൊഴുകുന്ന ഒരു പ്രവാഹമാണ് ജീവിതം. അനന്ത വൈവിധ്യമാര്‍ന്ന ഈ ജീവിതത്തിന്റെ ഇതിഹാസമാണ് ജീന്‍ ക്രിസ്‌റ്റഫ്. വിദ്വേഷത്തിന്റെയും കൊള്ളരുതായ്മകളുടെയും തമോലോകത്തിലേക്ക് നീട്ടിപ്പിടിച്ച ഒരു കൈത്തിരി. വിശ്വപ്രസിദ്ധ സംഗീതജ്ഞനായിരുന്ന ബീഥോവന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ഈ കൃതി രചിക്കപ്പെട്ടിരിക്കുന്നതെന്ന് പിന്നീട് നിരൂപകര്‍ കണ്ടെത്തിയിട്ടുണ്ട്.
‘യാതന അനുഭവിക്കുകയും പൊരുതുകയും കീഴടക്കുകയും ചെയ്യുന്ന എല്ലാ രാഷ്‌ട്രങ്ങളിലേയും സ്വതന്ത്രാത്മാക്കള്‍ക്ക്..’ റോമേന്‍ റോളണ്ട് ഈ പുസ്‌തകം സമര്‍പ്പിച്ചിരിക്കുന്നു.
ക്രിസ്‌റ്റഫിന്റെ മുത്തച്ഛന്‍ ജീന്‍ മൈക്കേല്‍ കൊട്ടാരം ഗായകസംഘത്തിലെ അംഗവും വാദ്യവൃന്ദത്തിന്റെ നേതാവുമാണ്. അച്ഛന്‍ മെല്‍‌ഷിയര്‍ ഒരു മുഴുക്കുടിയനാണ്. അമ്മ ലൂഷ്യ താണ കര്‍ഷക കുടുംബത്തിലെ ഒരു പാവം സ്‌ത്രീ. സഹോദരന്മാര്‍ റൊഡാള്‍ഫും ഏണസ്റ്റും. ഇവരെക്കൂടാതെ അമ്മാവന്‍ ഫ്രൈഡ് ചാര്‍ച്ചക്കാരനായ തീയോഡര്‍ എന്നിവരാണ് ആദ്യഭാഗത്തുവരുന്ന കഥാപാത്രങ്ങള്‍.
ക്രിസ്‌റ്റഫിന്റെ ജനനം, അവന്റെ ബാല്യ ചാപല്യങ്ങള്‍, ബാല്യത്തിലെ തുടങ്ങുന്ന ദുരിതങ്ങള്‍, സംഗീതപഠനത്തിന്റെ ആദ്യദിനങ്ങള്‍, മുത്തച്ഛന്റെ മരണം, അച്ഛന്റെ ദുസ്സഹമായ മദ്യപാനത്തില്‍ നിന്നുണ്ടാവുന്ന പട്ടിണി, ചെറുപ്പത്തില്‍ തന്നെ ജീവിതഭാഗം തോളിലേറ്റേണ്ടി വരുന്നതിന്റെ ദുരിതം എന്നിവയാണ് ആദ്യഭാഗത്ത് വിവരിക്കുന്നത്.
ഇനി ചില ഇഷ്ടപ്പെട്ട വാചകങ്ങള്‍:
1. ഒരു മുറിയില്‍ സൂര്യപ്രകാശം എന്നതുപോലെയാണ് ഒരു വീട്ടില്‍ സംഗീതം.
2. യാതന അനുഭവിക്കുക, ഇനിയും യാതന അനുഭവിക്കുക.. ഒരുവന്‍ കരുത്തനായിരിക്കുമ്പോള്‍ യാതന അനുഭവിക്കുക എന്നത് എത്ര നന്ന്..!
3. ഒരു വലിയ ഗാനരചയിതാവാകണം, ആരാധിക്കപ്പെടണം എന്നതുകൊണ്ടാണ് നീ എഴുതിയത്. നീ അഹങ്കാരിയായിരുന്നു. നീ കളവു പറയുന്നവനായിരുന്നു. ഒരുവന്‍ സംഗീതത്തിന്റെ ലോകത്തില്‍ കള്ളനും അഹങ്കാരിയുമാവുമ്പോള്‍ എപ്പോഴും ശിക്ഷിക്കപ്പെടുന്നു. സംഗീതം എപ്പോഴും വിനീതമായിരിക്കണം. ആത്മാര്‍ത്ഥവും. അല്ലെങ്കില്‍ അതെന്താണ്..? പരിശുദ്ധമായ സത്യം പറയുവാന്‍ നമുക്ക് സംഗീതം കനിഞ്ഞരുളിയ ഈശ്വരനെ നിന്ദിക്കുകയും വഞ്ചിക്കുകയുമാണത്..
4. ഒരു മഹാന്‍ ആകുവാന്‍ വേണ്ടി നിനക്ക് മനോഹരങ്ങളായ പാട്ടുകള്‍ ഉണ്ടാക്കണം. മനോഹരങ്ങളായ പാട്ടുകള്‍ ഉണ്ടാക്കുവാന്‍ വേണ്ടി നിനക്ക് മഹാനാവണം. ഒരു പട്ടി അതിന്റെ വാലുപിടിക്കാന്‍ ശ്രമിക്കുന്നതുപോലെയാണത്..
5. യുക്‌തി ഒന്നും സഹായിക്കുന്നില്ല. നിങ്ങള്‍ ജീവിച്ചിരുന്നു എന്ന് വിചാരിക്കുന്നു. ചില ജീവിതാനുഭഗങ്ങള്‍ ഉണ്ടായിരുന്നു എന്നും. നിങ്ങള്‍ക്ക് ഒന്നും അറിഞ്ഞുകൂടായിരുന്നു എന്നും സത്യത്തിന്റെ യഥാര്‍ത്ഥമുഖം നിങ്ങളുടെ കണ്ണുകളില്‍ നിന്നും മറയ്ക്കുവാന്‍ വേണ്ടി സ്വന്തം മനസ് നെയ്‌തെടുത്ത മായികവലയത്തില്‍ ജീവിക്കുകയായിരുന്നു എന്ന് പിന്നീട് മനസിലാവും..
6. യാതന അനുഭവിക്കുക എന്ന ആശയവും ചോരയൊഴുക്കുകയും വേദന അനുഭവിക്കുകയും ചെയ്യുന്ന ജീവിതവുമായി ബന്ധമൊന്നുമില്ല. മരണം എന്ന ആശയവും ശരീരത്തിന്റെ പീഢാനുഭവങ്ങളുമായും ബന്ധമൊന്നുമില്ല. മരണവും അതുമായി മല്ലിടുന്ന ആത്മാവും തമ്മിലും.
7. യാഥാര്‍ത്ഥ്യത്തിന്റെ ഉഗ്രസൌന്ദര്യത്തിനു മുന്നില്‍ മനുഷ്യന്റെ ഭാഷയും മനുഷ്യന്റെ വിവേകവും മരവിച്ച യന്ത്രപ്പാവകളുടെ കളി മാത്രമാണ്.
8. പ്രവര്‍ത്തനത്തെ ഒന്നും തടസ്സപ്പെടുത്താതിരിക്കുമ്പോള്‍ പ്രവര്‍ത്തി ചെയ്യുന്നതിന് ആത്മാവിന് കാരണങ്ങള്‍ കുറവാണ്.
9. ദിവസം ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രമേ സ്വതന്ത്രനാവാന്‍ സാധിച്ചൊള്ളൂ എന്നതുകൊണ്ട് പാറക്കെട്ടുകള്‍ക്കിടയിലൂടെ നദീപ്രവാഹം എന്നതുപോലെ അവന്റെ ശക്‌തി ആ കാലയളവിലേക്ക് കുതിച്ചു. ഇളക്കമില്ലാത്ത അതിര്‍ത്തിക്കുള്ളില്‍ തന്റെ ശ്രമങ്ങള്‍ ഒതുക്കുക എന്നത് കലാപരിശീലനത്തില്‍ ഒരാള്‍ക്ക് നല്ലതാണ്. ആ അര്‍ത്ഥത്തില്‍ ദാരിദ്ര്യം ചിന്തയുടെ മാത്രമല്ല ശൈലിയുടെയും ഗുരുവാണ്. കാരണം ഉടലിനെന്നപോലെ മനസിനും അത് തന്റേടം വരുത്തുന്നു. സമയം ക്ലിപ്‌തപ്പെടുത്തുകയും ചിന്തകള്‍ അളന്ന് തിട്ടപ്പെടുത്തുകയും ചെയ്യുമ്പോള്‍ ഒരാള്‍ ഒറ്റവാക്കും കൂടുതല്‍ പറയാതെയാവുന്നു. ഒഴിച്ചുകൂടാന്‍ വയ്യാത്തതിനെപ്പറ്റി മാത്രം ചിന്തിക്കുക എന്നത് ശീലമാകുന്നു.

Thursday, October 8, 2009

ജീന്‍ ക്രിസ്റ്റഫ് - എന്റെ ഇഷ്ടപുസ്‌തകം

അടുത്തിടെ അലമാര അടുക്കിപ്പറക്കുന്നതിനിടയിൽ അതിൽ നിന്നും എന്റെയൊരു പഴയ ഡയറി കിട്ടി. എത്ര തിരഞ്ഞിട്ടും അതെന്നെഴുതിയതെന്ന് കണ്ടുപിടിക്കാനാവുന്നില്ല. 95 ലോ 96 ലോ എഴുതിയതാണെന്ന് ഊഹിക്കുന്നു. ഏതാണ്ട്‌ പതിനഞ്ച്‌ വർഷം മുൻപ്‌. ഞാനൊരു എഴുത്തുകാരൻ ആവണമെന്ന് ആഗ്രഹിക്കുക പോലും ചെയ്യുന്നതിന്‌ മുൻപ്‌.
അന്ന് ഞാൻ ഇന്നത്തേതിനേക്കാളൊക്കെ എത്ര മികച്ച വായനക്കാരനാണെന്ന് കണ്ട്‌ സ്വയം അദ്ഭുതപ്പെടുന്നു. ആ വർഷം വായിച്ച എല്ലാ പുസ്‌തകങ്ങളുടെയും പേരുകളും അതിനെക്കുറിച്ച്‌ ഒരു ലഘുകുറിപ്പും ആ ഡയറിയിലുണ്ട്‌. അതിലെ കണക്കുപ്രകാരം ആ വർഷം ഞാൻ 97 പുസ്‌തകങ്ങൾ വായിച്ചിട്ടുണ്ട്‌. ഞാന്‍ ഏറ്റവും മികച്ച പുസ്‌തകങ്ങൾ വായിച്ച വർഷം എന്നുവേണമെങ്കിൽ അതിനെ വിശേഷിപ്പിക്കാം. അതുകൊണ്ടാവാം കുറിപ്പുകൾ എഴുതി സൂക്ഷിക്കാൻ അന്ന് തോന്നിയതും. യുദ്ധവും സമാധാനവും, ജൂലിയസ്‌ സീസർ, കാരമസോവ്‌ സഹോദരർ, ഏകാന്തത്തയുടെ നൂറു വർഷങ്ങൾ, സെയിലാസ്‌ മാർനർ, ദി കൗണ്ട്‌ ഓഫ്‌ മോണ്ടി ക്രിസ്‌റ്റോ, ആനന്ദമഠം, വതറിംഗ്‌ ഹൈറ്റ്സ്‌, പിയറും ഷാനും, ടം മിഷ്യൻ, സുവർണ്ണ നദിയുടെ രാജാവ്‌ (ജോൺ റസ്കിൻ), നല്ല ഭൂമി, കിഴവനും കടലും, ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങൾ (ജോൺ സ്റ്റൻ ബക്ക്‌) അതു മരിക്കുന്നുവെങ്കിൽ (ആന്ദ്രേഷീദ്‌) മൈക്കൾ ഷോളോക്കോവിന്റെ ഡോൺ ശാന്തമായൊഴുകുന്നു, പാഥാർ പാഞ്ചാലി, മാദം ബോവറി, പാവങ്ങൾ, ക്രിസ്മസ്‌ കരോൾ എന്നിങ്ങനെയുള്ള ലോകക്ലാസിക്കുകളും ബഷീറിന്റെ മിക്ക കൃതികളും, ധർമ്മപുരാണം, മരണസർട്ടിഫിക്കറ്റ്‌, കയർ, സുന്ദരികളും സുന്ദരന്മാരും, കർട്ടൻ (എൻ.എൻ. പിള്ള) മരപ്പാവകൾ, വേരുകൾ എന്നിങ്ങനെ മലയാളത്തിലെ മികച്ച കൃതികളും വായിച്ച വർഷമാണത്‌. എന്റെ ജീവിതത്തിലെ വായനയുടെ വസന്തവർഷമായിരുന്നു അതെന്ന് എനിക്ക്‌ തോന്നുന്നു.
അക്കൂട്ടത്തിൽ ഏക്കാലത്തേയും വായന ജീവിതത്തിൽ എന്നെ ഏറ്റവും അധികം സ്വാധീനിച്ച പുസ്‌തകവും ഉണ്ട്‌ എന്നത്‌ സന്തോഷം തോന്നുന്ന കാര്യമാണ്‌. മിക്കപ്പോഴും ആ കൃതിയെക്കുറിച്ച്‌ എഴുതണമെന്നുണ്ടായിരുന്നെങ്കിലും അതിന്റെ കുറിപ്പുകൾ ഒന്നും ഇല്ലാതിരുന്നതിനാൽ എഴുതാതിരിക്കുകയായിരുന്നു. എന്നാൽ ആ ഡയറി കണ്ടെത്തിയതോടെ ആ പുസ്‌തകത്തെക്കുറിച്ചുള്ള കുറിപ്പുകളും ലഭ്യമായി. എന്നെ ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ച പുസ്‌തകമേത്‌ എന്നു ചോദിച്ചാൽ ഒരുത്തരമേയുള്ളു - ജീൻ ക്രിസ്റ്റഫ്‌..!
ഒരു കൃതി ഒരാളെ സ്വാധീനിക്കുന്നതിന്‌ നിരവധി കാരണങ്ങളുണ്ട്‌. വായിക്കുന്ന കാലഘട്ടവും അപ്പോഴത്തെ അയാളുടെ മാനസീകാവസ്ഥയുമാണ്‌ അതിൽ പ്രധാനപ്പെട്ടത്‌. ഒരു സംഗീതജ്ഞന്റെ ജനനം മുതൽ മരണം വരെയുള്ള എല്ലാ ഘട്ടങ്ങളെയും സൂക്ഷ്മമായും സമ്പൂർണ്ണമായും വരച്ചുകാട്ടുന്ന ഒരു കൃതിയാണ്‌ ജീൻ ക്രിസ്‌റ്റഫ്‌ എന്നുവേണമെങ്കിൽ ഒറ്റ വാചകത്തിൽ പറയാം. അങ്ങനെ സമഗ്രമായ ഒരു ജീവിതദർശനം കാത്തിരിക്കുന്ന വേളയിലാവാം ഞാൻ ഈ കൃതി വായിക്കുന്നത്‌ എന്നതാവാം അതെന്നെ ഇത്ര സ്വാധീനിക്കുവാൻ കാരണം. 10 വാല്യങ്ങളിലും 2103 പേജുകളിലുമായി പടർന്നു കിടക്കുന്ന ഈ മഹാ ഇതിഹാസത്തെപ്പറ്റി ഞാനറിയുന്നത്‌ എം.ടിയുടെ ഒരു ലേഖനത്തിൽ നിന്നാണ്‌. ഈ പുസ്‌തകം നീ തീർച്ചയായും വായിച്ചിരിക്കണം എന്ന് എം.ടിയോട്‌ പറയുന്നത്‌ വൈക്കം മുഹമ്മദ്‌ ബഷീറാണെന്ന് ആ ലേഖനത്തിൽ അദ്ദേഹം പറയുന്നുണ്ട്‌. ബഷീറിന്റെ മഹത്തായ ജീവിതദർശനം പലരും കരുതുന്നതുപോലെ വെറും നാടുചുറ്റലിൽ നിന്നു മാത്രം ലഭിച്ചതല്ല ഉജ്ജ്വലമായ വായനയുടെ പാരമ്പര്യവും അദ്ദേഹത്തിന്‌ പിൻബലമായിട്ടുണ്ട്‌ എന്ന് എനിക്കന്നേ
തീര്‍ച്ചയായിരുന്നു.
ഫ്രഞ്ച്‌ സാഹിത്യകാരനും ഉപന്യാസകനുമായ റോമേൻ റോളണ്ടാണ്‌ 1915-ലെ നോബൽ സമ്മാനത്തിനർഹമായ ജീൻ ക്രിസ്റ്റഫ്‌ രചിച്ചത്‌. (ബഹുമാനപ്പെട്ട എം. കൃഷ്ണൻ നായർ ഴാങ്ങ്‌ ക്രിസ്‌തോഫ്‌ എന്നായിരുന്നു ഇതിന്റെ പേര്‌ പരാമർശിച്ചിരുന്നത്‌. പക്ഷേ ഞാൻ വായിച്ചത്‌ ജീൻ ക്രിസ്റ്റഫ്‌ എന്നായതുകൊണ്ട്‌ അങ്ങനെ തന്നെ എഴുതുന്നു) 1904 മുതൽ 1912 വരെയുള്ള കാലഘട്ടങ്ങളിൽ പത്ത്‌ വോല്യങ്ങളായാണ്‌ ഫ്രാൻസിൽ ഈ കൃതി പ്രസിദ്ധീകരിച്ചത്‌. ഇംഗ്ലീഷിൽ അത്‌ ഒറ്റ വാല്യമായാണ്‌ പുറത്തുവന്നത്തെങ്കിലും മലയാളത്തിൽ മൂലകൃതിയുടെ മാതൃക പിൻതുടർന്ന് പത്ത്‌ വാല്യങ്ങളായിത്തന്നെയാണ്‌ ഡി സി ബുക്സ്‌ ഈ കൃതി പ്രസിദ്ധീകരിച്ചത്‌.
അക്കാലത്ത്‌ മനാമയിലെ അവാൽ സിനിമയ്ക്കടുത്തുള്ള ഒരു പുസ്‌തകക്കടയിൽ വിപുലമായ ഒരു ലൈബ്രറി ഉണ്ടായിരുന്നു. വെറും തുച്ഛമായ പൈസയ്ക്ക്‌ അവിടെ നിന്നും പുസ്‌തകങ്ങൾ വാടകയ്ക്ക്‌ കിട്ടുമായിരുന്നു. എന്റെ വായനയിലെ മിക്ക പുസ്‌തകങ്ങളും എനിക്കവിടെ നിന്നാണ്‌ കിട്ടുന്നത്‌. എം.ടിയുടെ ലേഖനം വായിച്ച ആവേശത്തിൽ ഞാൻ ജീൻ ക്രിസ്റ്റഫും അവിടെ അന്വേഷിച്ചു. കാണില്ലെന്നാണ്‌ വിചാരിച്ചത്‌. എന്നാൽ പുസ്‌തകങ്ങളുടെ ഏറ്റവും അടിയിൽ ആരാലും എടുക്കപ്പെടാതെ ജീൻ ക്രിസ്‌റ്റഫ്‌ എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഒന്നാം വാല്യത്തിനപ്പുറത്തേക്ക്‌ ആരും ഈ പുസ്‌തകം കൊണ്ടുപോയിട്ടില്ലെന്ന് അന്ന് കടക്കാരൻ പറഞ്ഞത്‌ ഞാനിന്നും ഓർക്കുന്നു. അതുകൊണ്ടുതന്നെ എനിക്കൊന്നും മനസിലാവാത്ത ഗഹനമായ പുസ്‌തകമാവും ഇതെന്നു കരുതിയാണ്‌ എടുത്തുകൊണ്ടു പോയതും. എന്നാൽ വായന തുടങ്ങിയത്‌ ഓർമ്മയുണ്ട്‌ ആദ്യ വാല്യം അക്ഷരാർത്ഥത്തിൽ ഒറ്റയിരുപ്പിന്‌ ഞാൻ വായിച്ചു തീർക്കുകയായിരുന്നു. പിന്നെ ഓടിച്ചെന്നെടുത്ത പത്തു വാല്യങ്ങളും. ആ പുസ്‌തകം എന്റെ മനസിലുണ്ടാക്കിയ കൊടുങ്കാറ്റ്‌ ഇന്നും എനിക്കനുഭവിക്കാനാവുന്നുണ്ട്‌.
ജീൻ ക്രിസ്റ്റഫ്‌ വായിച്ച്‌ എഴുതിയ വായനാക്കുറിപ്പ്‌ ഇവിടെ പങ്കുവയ്ക്കാൻ ആഗ്രഹിക്കുകയാണ്‌. കഥയുടെ ഒരു ചെറിയ സംഗ്രഹവും പിന്നെ നോവലിൽ എനിക്കിഷ്ടപ്പെട്ട വാചകങ്ങളുമാണ്‌ എഴുതി സൂക്ഷിച്ചിരിക്കുന്നത്‌. വരുന്ന പോസ്റ്റുകളിൽ അതങ്ങനെ തന്നെ എഴുതുന്നു. നിങ്ങളെ വായനയിലേക്ക്‌ കൂട്ടിക്കൊണ്ടുപോകും എന്ന പ്രതീക്ഷയോടെ...

Monday, August 10, 2009

നിലവിളിയെക്കുറിച്ചുള്ള കടങ്കഥകള്‍


സൈബര്‍ കാലം ലോകത്തിനുസമ്മാനിച്ച എഴുത്തിന്റെ വിമോചനപാതയായിരുന്നല്ലോ ബ്ലോഗുകള്‍. മലയാളം ബ്ലോഗുകള്‍ അതിന്റെ കൗമാരദിശ പിന്നിടുന്നതേയുള്ളു. എങ്കിലും അതില്‍ കാമ്പുള്ള രചനകള്‍ പലതും വന്നുകൊണ്ടേയിരിക്കുന്നു. കഥയിലും ലേഖനത്തിലും ചര്‍ച്ചകളിലും കവിതകളിലും ഒക്കെ പ്രതിഭകളുടെ ഉദയം തന്നെ ബ്ലോഗില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ബ്ലോഗിലെ കവിത എഴുത്തുകാരില്‍ ഏറ്റവും കാമ്പുള്ള എഴുതുകാരന്‍ എന്ന് നിസ്സംശയം പറയാവുന്ന ടി.പി. വിനോദിന്റെ കവിതകളുടെ സമാഹാരമാണ്‌ നിലവിളിയെക്കുറിച്ചുള്ള കടംങ്കഥകള്‍. സമകാലികജീവിതത്തെക്കുറിച്ച്‌ സങ്കടകരമായ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടും തന്റെ അഭിപ്രായങ്ങള്‍ പറഞ്ഞുകൊണ്ടും വായനക്കാരനെ പുതിയ ലോകത്തിന്റെ കാഴ്ചകളിലേക്ക്‌ ക്ഷണിക്കുന്ന കവിതകളാണ്‌ ഈ സമാഹാരത്തിലേത്‌. ചരിത്രത്തെകുറിച്ചോ രാഷ്ട്രീയത്തെക്കുറിച്ചോ നമുക്ക്‌ നിശബ്ദനാകാമെങ്കിലും നിലനില്‌പിനെക്കുറിച്ച്‌ ഒരു ഉത്തരാധുനീകനും നിശബ്ദനാവാന്‍ കഴിയില്ലെന്ന് ഈ സമാഹാരത്തിലെ കവിതകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നമ്മുടെ ശ്രദ്ധ പതിയേണ്ട കവിതകളാണിവ.

(പ്രസാധനം: ബുക് റിപ്പബ്ലിക് )

തകര്‍ന്നു തരിപ്പണമായ ഏപ്രില്‍


പേടിപ്പെടുത്തും വിധം അവിശ്വസനീയമായ അല്‍ബേനിയയിലെ കുടിപ്പകകളുടെയും രക്‌തരൂക്ഷിതമായ ഗോത്രനിയമങ്ങളുടെയും കഥയാണ്‌ ഇസ്‌മായില്‍ കാദറെയുടെ തകര്‍ന്നു തരിപ്പണമായ ഏപ്രില്‍ എന്ന നോവല്‍. രക്‌തത്തിനു രക്‌തം കൊണ്ട്‌ പകവീട്ടുക എന്നതാണ്‌ അവിടുത്തെ അലംഘനീയമായ രക്‌തനിയമം. അതുകൊണ്ടുതന്നെ കൊലപാതകങ്ങളുടെ പരമ്പരകള്‍ അവിടെ നടന്നുകൊണ്ടേയിരിക്കുന്നു. കൊലപാതകിയെ മുപ്പതു ദിവസത്തിനുള്ളില്‍ കൊല്ലുക എന്നത്‌ കൊല്ലപ്പെട്ടവന്റെ അനന്തരാവകാശിയുടെ ചുമതലയാകുന്നു. അവന്‍ ആ കൊല നടത്തിയാല്‍ പിന്നെ അടുത്ത മുപ്പതുദിവസം മരണത്തെ കാത്തിരിക്കുക എന്നതാണ്‌ അവന്റെ നിയോഗം. ജോര്‍ജ്‌ ബെറീഷ എന്ന ഇരുപത്തിയാറുകാരന്‍ തന്റെ കുടുംബത്തിനുവേണ്ടി നടത്തുന്ന കൊലപാതകവും പിന്നത്തെ അവന്റെ മരണത്തിനുവേണ്ടിയുള്ള മുപ്പതുദിവസത്തെ ഭീതിതമായ കത്തിരിപ്പുമാണ്‌ ഈ നോവല്‍. മരണം മാത്രം കണ്മുന്നിലുള്ളവന്റെ മാനസിക ചിന്തകളെയും ഭീതിയെയും ഞെട്ടിപ്പിക്കുന്ന വാക്കുകളില്‍ ചിത്രീകരിക്കുന്ന നോവല്‍ നടുക്കുന്ന ഒരു വായനാനുഭവം നല്‌കും എന്നതില്‍ സംശയമില്ല.

Sunday, October 19, 2008

പ്രവാസം - എം. മുകുന്ദന്‍


കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്തെ മലയാളി ജീവിതത്തിന്റെ ആകത്തുകയുടെ പേരാണ്‌ പ്രവാസം. ഏതെങ്കിലുമൊക്കെവിധത്തില്‍ അതിന്റെ അലകള്‍ വന്നുസ്‌പര്‍ശിക്കാത്ത ഒരു മലയാളിയും ഇന്ന് കേരളത്തിലുണ്ടാവില്ല. അതുകൊണ്ടുതന്നെ പ്രവാസത്തെക്കുറിച്ച്‌ എന്തെഴുതിയാലും അത്‌ മലയാളിയുടെ ജീവിതത്തിന്റെ പരിച്ഛേദമായി മാറുകയും ചെയ്യും. ശ്രീലങ്കയിലേക്കാവും മലയാളി ആദ്യം പോയെതെന്ന് തോന്നുന്നു. പിന്നെ ബര്‍മ്മയിലേക്ക്‌, മലേഷ്യയിലേക്ക്‌, സിംഗപ്പൂരിലേക്ക്‌, ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക്‌ അതിനിടെ കുറച്ചുപേര്‍ ഫ്രാന്‍സുപോലുള്ള യൂറോപ്യന്‍ രാജ്യങ്ങളിലേക്ക്‌ എഴുപതുകളുടെ ആരംഭത്തോടെ കൂട്ടത്തോടെ അറേബ്യന്‍ നാട്ടിലേക്ക്‌, അമേരിക്കയിലേക്ക്‌ പിന്നെ ഇപ്പോള്‍ കാനഡയിലേക്കും ആസ്‌ത്രേലിയയിലേക്കും ന്യൂസിലാന്റിലേക്കും ഐര്‍ലന്റിലേക്കും. ഇതുമാത്രമല്ല, മലയാളി ഇന്ന് ചെന്നെത്താത്ത ഒരു സ്ഥലവും ഭൂമിയില്‍ അവശേഷിക്കുന്നുണ്ടാവില്ല. പ്രവാസം എന്നും മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ജീവസന്ധാരണത്തിനായി അവന്‍ പുതിയ ഭൂമികകള്‍ തേടി യാത്ര ചെയ്‌തുകൊണ്ടേയിരുന്നു. ആ യാത്ര ചെയ്‌ത മലയാളിയുടെ അനുഭവലോകം എത്ര വിപുലമായിരിക്കണം. അതുകൊണ്ടാവും മലയാളി ആരെയും കൂസാത്തത്‌ ആരെയും അത്രപെട്ടെന്ന് അംഗീകരിക്കാത്തത്‌. മലയാളിയുടെ കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്തെ പ്രവാസനുഭവം ഒരു ബ്രഹദ്നോവല്‍ രൂപത്തില്‍ പറയുകയാണ്‌ മലയാളിയുടെ എന്നത്തെയും പ്രിയപ്പെട്ടെ എഴുത്തുകാരന്‍ എം. മുകുന്ദന്‍ 'പ്രവാസം' എന്ന നോവലിലൂടെ.

തകഴിയുടെ കയര്‍ പോലെ നിരവധി കഥാപാത്രങ്ങളിലൂടെ പല തലമുറകളുടെ പ്രവാസം ഇക്കഥയില്‍ പ്രമേയമായി വരുന്നു. 1930കളില്‍ ബര്‍മ്മയിലേക്ക്‌ കുടിയേറിയ ബീരാന്‍ കുട്ടിയിലും കുമാരനിലും തുടങ്ങുന്ന കഥ, രണ്ടാം ലോകമഹായുദ്ധകാലത്ത്‌ ഫ്രാന്‍സില്‍ പഠിക്കുവാന്‍ പോയി ജര്‍മ്മന്‍ നാസ്‌തികളുടെ അധിനിവേശത്തിനെതിരെ പാരീസില്‍ പോരാട്ടം നടത്തി മരണം വരിച്ച മിച്ചിലോട്ട്‌ മാധവന്‍, ജനാര്‍ദ്ദനന്‍, നാഥന്‍, സുധീരന്‍ തുടങ്ങിയ ഗള്‍ഫ്‌ പ്രവാസികളിലൂടെ, വര്‍ഗീസ്‌ കുറ്റിക്കാടന്‍ എന്ന അമേരിക്കന്‍ പ്രവാസിയിലൂടെ അദ്ദേഹത്തിന്റെ മകള്‍ ബിന്‍സിയിലൂടെ അമേരിക്കയിലേക്ക്‌ കുടിയേറുന്ന കൊറ്റ്യത്ത്‌ അശോകനിലും അവന്റെ മകന്‍ രാഹുലനിലും എത്തുന്നതോടെ ഏതാണ്ട്‌ ഒരു നൂറ്റാണ്ട്‌ പിന്നിടുന്നു. ഈ ദീര്‍ഘയാത്രയില്‍ പ്രവാസി അനുഭവിച്ച ദുഖങ്ങളും പ്രയാസങ്ങളും വിരഹങ്ങളും സന്തോഷങ്ങളും നഷ്ടങ്ങളും നേട്ടങ്ങളും കഥയില്‍ കടന്നുവരുന്നു. അവരുടെ മാത്രമല്ല അവരുടെ കുടുംബത്തിന്റെയും കൂട്ടുകാരുടെയും ഗ്രാമത്തിന്റെയും കഥകൂടിയാവുന്നു പ്രവാസം. സഞ്ചാരസാഹിത്യകാരന്‍ എസ്‌.കെ.പൊറ്റക്കാട്‌ പറയുന്ന രീതിയിലാണ്‌ ഈ കഥയുടെ പകുതിയോളം ഭാഗം ചിട്ടപ്പെടുത്തിയിരിക്കുന്നത്‌ അദ്ദേഹത്തിന്റെ മരണശേഷം അക്കഥ എം. മുകുന്ദന്‍ എന്ന കഥാകാരന്‍ തുടര്‍ന്നു പറയുന്നു. കേരളത്തിലും ജര്‍മ്മനിയിലും ഡല്‍ഹിയിലും അമേരിക്കയിലും ഗള്‍ഫിലും ബര്‍മ്മയിലും ഒക്കെയാണ്‌ ഈ കഥയിലെ സംഭവങ്ങള്‍ നടക്കുന്നത്‌. അതുകൊണ്ടുതന്നെ മലയാളത്തിലെ ആദ്യ അന്തര്‍ദേശീയ നോവല്‍ എന്നുവേണമെങ്കില്‍ ഇക്കഥയെ വിശേഷിപ്പിക്കാം. കാലാനുക്രമരീതിയില്‍ പറയാതെ സംഭവങ്ങളെ ക്രമരഹിതമായി പറയുക എന്നൊരു രചനാ സങ്കേതമാണ്‌ ഇതിന്റെ കഥ പറച്ചില്‍ സ്വീകരിച്ചിരിക്കുന്നത്‌. അത്‌ വളരെ ഹൃദ്യമായിട്ടുണ്ട്‌ താനും. ക്രാഫ്റ്റിന്റെ മര്‍മ്മമറിയാവുന്ന എം. മുകുന്ദന്റെ മറ്റൊരു മികച്ച സൃഷ്ടിയാണ്‌ പ്രവസം എന്ന് നിസംശയം പറയാം.
(പ്രാസാധകര്‍: ഡി.സി. ബുക്സ്‌ വില 225 രൂപ)

Wednesday, October 1, 2008

മരണത്തിനപ്പുറം ജീവിതമുണ്ടോ..?


മരണത്തിനപ്പുറം എന്താണ്‌..? അവിടെ വല്ലതും അവശേഷിക്കുന്നുണ്ടോ..? മരണാനന്തരജീവിതം സത്യമാണോ..? പുനര്‍ജന്മമുണ്ടെന്ന് പറയുന്നതിന്‌ തെളിവുകള്‍ വല്ലതുമുണ്ടോ..? യക്ഷിയും പ്രേതവും ഉണ്ടോ..? അവരെ ആരെങ്കിലും കണ്ടിട്ടുണ്ടോ..? അതീന്ദ്രിയ ശക്‌തിയുള്ള മനുഷ്യന്‍ ഉണ്ടെന്ന് പറയുന്നത്‌ ശരിയാണോ..? ഒരു പ്രപഞ്ചാതീതശക്‌തി നമ്മെ നിയന്ത്രിക്കുന്നുണ്ടോ..? മരണം എല്ലത്തിന്റെയും അവസാനമാണോ..? എന്താണ്‌ മരണം..? എന്താണ്‌ ജീവിതം..? എന്താണ്‌ ആത്മാവ്‌..?

മനുഷ്യന്‌ ചിന്തിക്കാന്‍ ബുദ്ധിയുറച്ച കാലം മുതല്‍ അവന്‍ സ്വയം ചോദിക്കുന്ന ചോദ്യങ്ങളാണിവ. പുരാണങ്ങള്‍ മുതല്‍ ആധുനിക ലോകത്തെ ലബോറട്ടറികള്‍ വരെ ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്ന പ്രഹേളികകള്‍. മഹാചിന്തകര്‍ മുതല്‍ സാധാരണക്കാര്‍ വരെ ഒരേപോലെ ആലോചിക്കുന്ന വിഷയം. മനുഷ്യചിന്തയുടെ നല്ലൊരംശം ഇത്തരം സന്ദേഹങ്ങള്‍ക്കുള്ള മറുപടികള്‍ കണ്ടെത്തുന്നതിനായി മാറ്റിവച്ചിട്ടുണ്ട്‌. എന്നിട്ടും നമുക്ക്‌ കൃത്യമായ ഒരുത്തരം ഇതുവരെയും കിട്ടിയിട്ടില്ല. ഉണ്ടെന്നും ഇല്ലെന്നും ഉറപ്പിച്ചു പറയാവുന്നതരം വ്യത്യസ്‌തങ്ങളായ തെളിവുകള്‍ മാത്രമാണ്‌ നമ്മുടെ കയ്യിലുള്ളത്‌. അവയെക്കുറിച്ച്‌ ആഴത്തിലുള്ള ഒരു വിശകലനപഠനമാണ്‌ ഡോ. മുരളീകൃഷ്ണയുടെ 'മരണത്തിനപ്പുറം ജീവിതമുണ്ടോ..?' എന്ന പുസ്‌തകം.

നമുക്ക്‌ പരിചിതവും അപരിചിതവുമായ നിരവധി കാര്യങ്ങള്‍ ഇവിടെ ഗൗരവമായ ചര്‍ച്ചയ്ക്ക്‌ വിധേയമാക്കുന്നു. പുരാണങ്ങളിലെ വ്യാഖ്യാനങ്ങള്‍ തുടങ്ങി ആധുകമായ പരീക്ഷണങ്ങള്‍ വരെ. യക്ഷികളെയും പ്രേതങ്ങളെയും കുറിച്ചുള്ള കെട്ടുകഥകള്‍, പൂര്‍വ്വജന്മങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞു എന്നു പറയുന്നവരുടെ അനുഭവങ്ങള്‍, മരണം വരെപ്പോയി തിരിച്ചുവന്നവരുടെ മരണാനുഭവങ്ങള്‍, അതീന്ദ്രിയ ജ്ഞാനമുണ്ടെന്ന് അവകാശപ്പെടുന്നവരെക്കുറിച്ചുള്ള പഠനങ്ങള്‍, ആത്മാവ്‌ എന്ന സങ്കല്‌പം, മരണം എന്ന അനുഭവം, ഭാവി പ്രവചിച്ചവരെക്കുറിച്ചുള്ള പഠനങ്ങള്‍, ശാസ്‌ത്രത്തിന്റെ ഇതുവരെയുള്ള പഠങ്ങളും വിലയിരുത്തലുകളും പാരാസൈക്കോളജിയില്‍ ശാസ്‌ത്രം നടത്തിയിട്ടുള്ള മുന്നേറ്റം, അതീന്ദ്രിയ ജ്ഞാനമുള്ളവരെ ഉപയോഗിച്ച്‌ പോലീസ്‌ തെളിയിച്ച കേസുകള്‍. ശാസ്‌ത്രത്തിന്‌ ഇന്നും സമസ്യയായി നിലകൊള്ളുന്നവരെ പരിചയപ്പെടുത്തല്‍ തുടങ്ങി ക്ലോണിംഗ്‌, ടെസ്‌റ്റൂബ്‌ ശിശു, ജീനോം മാപ്പ്‌, കാലത്തെയും മരണത്തെയും അതിജീവിക്കാനായി മനുഷ്യന്‍ നടത്തുന്ന പരീക്ഷണങ്ങള്‍, ഹോളോഗ്രാം എന്നീ കണ്ടുപിടുത്തങ്ങള്‍ എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ ആധികാരികമായും സമഗ്രമായും ചര്‍ച്ച ചെയ്യുന്നു എന്നതാണ്‌ ഈ പുസ്‌തകത്തിന്റെ പ്രത്യേകത.

ഇത്തരം പഠനങ്ങളില്‍ സാധാരണ കാണുന്ന ന്യൂനത ഒന്നുകില്‍ അത്‌ വിശ്വാസത്തിന്റെ ഭാഗത്ത്‌ നിന്നുള്ള അന്ധമായ ഉറപ്പുപറയലായിരിക്കും അല്ലെങ്കില്‍ യുക്‌തിയുടെ ഭാഗം ചേര്‍ന്ന് കണ്ണടച്ചുള്ള എതിര്‍പ്പായിരിക്കും. എന്നാല്‍ ഇതിന്റെ രണ്ടിനെയും ഇഴപിരിച്ചു കാണാനും കാര്യങ്ങളെ വിവേചന ബുദ്ധിയോടെ പഠിക്കാനും ഈ പുസ്‌തകം ശ്രമിക്കുന്നുണ്ട്‌ എന്നതാണ് ഈ പുസ്‌തകത്തിന്റെ എടുത്തു പറയാവുന്ന സവിശേഷത.

നമ്മുടെ പ്രാചീനമായ ആകാംക്ഷകളെ തൃപ്‌തിപ്പെടുത്തുന്ന പുസ്‌തകം എന്ന് ഞാനിതിനെ വിശേഷിപ്പിക്കുന്നു.

Thursday, September 25, 2008

ബാഗ്‌ദാദിലെ പുസ്‌തകത്തെരുവുകള്‍


ലോകം അറിയുന്ന മലയാളി എഴുത്തുകാര്‍ ആരൊക്കെ എന്നുചോദിച്ചാല്‍ അരുന്ധതി റോയിയും ശശി തരൂരും എന്ന് ഞാന്‍ പറയും. പക്ഷേ ശശി തരൂരിനെ ഇന്ന് ഒരു സാധാരണക്കാരന്‍ അറിയുന്നത്‌ യു. എന്നിലെ ഉദ്യോഗസ്ഥന്‍ എന്ന നിലയിലോ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക്‌ മത്സരിച്ച കേരളീയന്‍ എന്ന നിലയിലോ ആയിരിക്കും. എന്നാല്‍ ഒരു വായനക്കാരനെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഓര്‍ക്കപ്പെടുന്നത്‌ 'ഇന്ത്യ അര്‍ദ്ധരാത്രി മുതല്‍ അരനൂറ്റാണ്ട്‌"ഗ്രേറ്റ്‌ ഇന്ത്യന്‍ നോവല്‍' എന്നീ കൃതികളുടെ പേരിലാവും. അദ്ദേഹത്തെപ്പോലെ ലോകപരിചയവും സാഹിത്യബന്ധവും ഉള്ള ഒരാളുടെ ലേഖനങ്ങള്‍ക്ക്‌ അതിന്റെ വിസൃതി കാണാതെ വയ്യ. വിവിധ പത്രങ്ങളുടെ കോളങ്ങളില്‍ എഴുതിയ സാഹിത്യസംബന്ധിയായ ലേഖനങ്ങളുടെ സവിശേഷ സമാഹാരമാണ്‌ 'ബാഗ്‌ദാദിലെ പുസ്‌തകത്തെരുവുകള്‍'.

രാഷ്‌ട്രീയ സാമൂഹിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ലേഖനസമാഹാരങ്ങള്‍ നിരവധിയായി ഇറങ്ങുന്ന ഇക്കാലത്ത്‌ സാഹിത്യസംബന്ധിയായ വിഷയങ്ങള്‍ മാത്രം ചേര്‍ത്തുവച്ചുകൊണ്ട്‌ ഒരു സമാഹാരം തീര്‍ച്ചയായും വായനക്കാരന്റെ സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്ന ഒന്നാണ്‌. സാഹിത്യത്തെ സംബന്ധിച്ച്‌ തന്റെ നിലപാടുകളും വീക്ഷണങ്ങളും പങ്കുവയ്ക്കാനാണ്‌ ശശി തരൂര്‍ ഈ ലേഖനങ്ങളിലൂടെ ശ്രമിക്കുന്നത്‌. പ്രചോദനങ്ങള്‍, പുനരാലോചനകള്‍, സാഹിത്യജീവിതം, അപഹരണങ്ങള്‍ സമസ്യകള്‍ എന്നിങ്ങനെ അഞ്ചുഭാഗങ്ങളായിട്ടാണ്‌ ഇതിലെ ലേഖനങ്ങള്‍ ഇനം തിരിച്ചിരിക്കുന്നത്‌. ബാല്യകാലത്തെ തന്റെ വായനാസക്‌തി പിന്നീട്‌ എങ്ങനെ തന്നെ ഒരു മികച്ച വായനക്കാരനും എഴുത്തുകാരനും ആക്കിത്തീര്‍ത്തു എന്നാണ്‌ പുസ്‌തകത്തിലെ ആദ്യലേഖനമായ 'പുസ്‌തകങ്ങള്‍ക്കൊപ്പം ഇന്ത്യയിലെ എന്റെ കുട്ടിക്കാലം' എന്ന ലേഖനത്തില്‍ പറയുന്നത്‌. കൗതുകമുണര്‍ത്തുന്ന ചിത്രകഥകളില്‍ തുടങ്ങി ഗൗരവമുള്ള വായനയിലെത്തുന്ന, രാത്രി ഏറെ വൈകും വരെയും വായിച്ച, വര്‍ഷത്തില്‍ 365 പുസ്‌തകങ്ങള്‍ വായിച്ചുതീര്‍ത്ത അക്കാലത്തെപ്പറ്റിയുള്ള ഓര്‍മ്മ, ഏതൊരു വായനക്കാരനെയും അവന്റെ ബാല്യകാല വായനയുടെ ഓര്‍മ്മകളിലേക്ക്‌ കൂട്ടിക്കൊണ്ടുപോകാന്‍ പര്യാപ്‌തമാണ്‌.

പുനരെഴുത്തുകളുടെ കാലമാണിത്‌. പഴയകാലത്തെ മികച്ച കൃതികള്‍ പുതിയ കാലത്തോട്‌ ചേര്‍ത്തുവച്ച്‌ വായിക്കുന്ന തരം പുനരെഴുത്തുകള്‍. ഡ്രാക്കുളയുടെ പുനരെഴുത്ത്‌ മലയാളത്തില്‍ സംഭവിച്ചിട്ട്‌ അധികം കാലമായില്ല. അത്തരത്തില്‍ 'ഗോണ്‍ വിത്ത്‌ വിന്റ്‌"ലോലിത' എന്നീ പ്രശസ്‌തനോവലുകള്‍ക്ക്‌ ഉണ്ടായ പുനരെഴുത്തുകളെക്കുറിച്ചും അതിനെച്ചൊല്ലിയുണ്ടായ കോലാഹലങ്ങളെപ്പറ്റിയുമാണ്‌ അടുത്ത ലേഖനം.

'ദ ഗ്രേറ്റ്‌ ഇന്ത്യന്‍ നോവല്‍' 'ഷോ ബിസിനസ്‌' 'കലാപം' എന്നീ നോവലുകളെക്കുറിച്ചും അവ എഴുതാനിടയാക്കിയ സാഹചര്യങ്ങളെക്കിറിച്ചുമാണ്‌ അടുത്ത മൂന്ന് ലേഖനങ്ങള്‍. എഴുത്തിനെ സംബന്ധിച്ച്‌ ചില മൗലിക ചിന്തകള്‍ ഇവിടെ അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്‌. സര്‍ഗ്ഗരചനയ്ക്കുവേണ്ട അവശ്യഘടകം തലയ്ക്കുള്ളില്‍ ഒരു ശൂന്യസ്ഥലം ഉണ്ടാവുക എന്നതാണ്‌. ആ ശൂന്യസ്ഥലത്ത്‌ മറ്റൊരു പ്രപഞ്ചം രൂപകല്‌പന ചെയ്‌ത്‌ അത്രമാത്രം അഭിനിവേശത്തോടെ അവിടെ നാം നിവസിക്കണം. ആ കല്‌പിത ലോകത്തിന്റെ യഥാര്‍ത്ഥ്യം നമ്മുടെ ബോധമണ്ഡലത്തില്‍ നിറയണം. അപ്പോഴേ നമുക്ക്‌ എഴുതാന്‍ കഴിയൂ എന്ന് അദ്ദേഹം ഇവിടെ പറയുന്നു.

അതുല്യ ചിത്രകാരന്‍ എം.എഫ്‌. ഹുസൈനോടൊപ്പം ചേര്‍ന്നുകൊണ്ട്‌ കേരളത്തെക്കുറിച്ച്‌ ഒരു പുസ്‌തകം എഴുതാന്‍ കഴിഞ്ഞതിന്റെ അഭിമാനം പങ്കുവയ്ക്കുകയാണ്‌ 'കല ഹൃദയത്തിനുവേണ്ടി' എന്ന അടുത്തലേഖനത്തില്‍. ഏറെക്കാലമായി വൈദേശിക സംസ്‌കാരങ്ങളുമായി ഇടപഴകി ജീവിക്കുന്നു എങ്കിലും ഒരു കേരളീയന്‍ ആയിരിക്കുന്നതിന്റെ ഒരു മലയാളി എന്ന് സ്വയം വിശേഷിപ്പിക്കുന്നതിന്റെ സ്വര്‍വ്വ അഭിമാനവും ആഹ്ലാദവും ഈ ലേഖനത്തില്‍ നമുക്ക്‌ കാണാന്‍ കഴിയും.

പി.ജി. വുഡ്‌ ഹോവ്‌സ്‌, മാല്‍ക്കോം മഗെരിഡ്‌ജ്‌, പുഷ്‌കിന്‍, പാബ്ലോ നെരൂദ, നിരാധ്‌ ചൗധരി, ആര്‍. കെ നാരായണന്‍, വി.എസ്‌. നെയ്‌പാള്‍, സെല്‍മാന്‍ റുഷ്ദി എന്നിവരുടെ ജീവിതത്തെയും സാഹിത്യത്തെയും വിലയിരുത്തുകയാണ്‌ പുനരാലോചനകള്‍ എന്ന രണ്ടാം ഭാഗത്ത്‌ ശശി തരൂര്‍ ചെയ്യുന്നത്‌. ശീതയുദ്ധകാലത്ത്‌ ചൂടപ്പം പോലെ വിറ്റുപോയിരുന്ന ചാരക്കഥകളുടെ എഴുത്തുകാരന്‍ ജോണ്‍ ലെ കാരെ ഇപ്പോള്‍ എന്തെഴുതുന്നു എന്ന കൗതുകകരമായ ഒരന്വേഷണം നിറഞ്ഞ 'അകത്തേക്കു വരാതെ മഞ്ഞുകൊണ്ടുനിന്ന ചാരന്‍' എന്ന ലേഖനവും ഈ ഭാഗത്തുണ്ട്‌.

ഒളിജീവിതത്തില്‍ നിന്നുള്ള റുഷ്ദിയുടെ മടങ്ങിവരവ്‌ ആസ്വദിച്ച ഹേ-ഓണ്‍-വൈ സാഹിത്യോത്സവം, അമേരിക്കയിലെ പുസ്‌തകവിപണിയുടെ കച്ചവടതന്ത്രങ്ങള്‍, അവിടുത്തെ 23% ജനങ്ങള്‍ നിരക്ഷരരാണെന്ന സത്യം നമ്മളെ ബോധിപ്പിക്കുന്ന 'അമേരിക്കയിലെ നിരക്ഷരത' എന്ന ലേഖനം, അമേരിക്കയിലെ തന്നെ 81% ജനങ്ങളും എഴുത്തുകാരനാവാനുള്ള മോഹവുമായി നടക്കുന്നവരാണെന്ന് പറയുന്ന 'അമേരിക്കന്‍സാഹിത്യവ്യാമോഹം' എന്ന ലേഖനം, നയതന്ത്രജ്ഞരായിരുന്ന കവികളെക്കുറിച്ചുള്ള ഒരു പഠനം, ശബാന ആസ്‌മിയുമൊത്ത്‌ ഒരു നാടകത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദാനുഭവം എന്നിവയാണ്‌ മൂന്നാം ഭാഗത്തെ ലേഖനങ്ങള്‍ പങ്കുവയ്ക്കുന്നത്‌.

ഷോ ബിസിനസ്‌ എന്ന നോവല്‍ ഹോളിവുഡ്‌ എന്ന പേരില്‍ സിനിമ ആക്കിയതിന്റെ അനുഭവങ്ങള്‍, ഹെമിംഗ്‌ വേയുടെ സാഹിത്യത്തെ വിസ്‌മരിച്ചുകൊണ്ട്‌ അദ്ദേഹത്തെ ഒരു കാള്‍ട്ടായി ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്റെ ഐറണി, സജീവമായ രാഷ്ട്രീയ ബന്ധമുള്ള സാഹിത്യകാരന്മാര്‍, 'ഹുയെസ്‌കയില്‍ നാം നാളെ കാപ്പി കുടിക്കും' എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട്‌ സമരമുഖത്തേക്ക്‌ ഇറങ്ങിത്തിരിച്ച വിശ്വപ്രസിദ്ധ സാഹിത്യകാരന്‍ ജോര്‍ജ്‌ ഓര്‍വെല്ലിന്‌ മുറിവേറ്റ സ്ഥലത്തേക്കു നടത്തിയ സന്ദര്‍ശനം തുടങ്ങിയവയെക്കുറിച്ചാണ്‌ അപഹരണങ്ങള്‍ എന്ന അടുത്ത ഭാഗത്തിലെ ലേഖനങ്ങള്‍ പറയുന്നത്‌.

സമസ്യകള്‍ എന്ന അവസാന ഭാഗത്താണ്‌ (ലേഖനമെഴുതുന്ന കാലത്ത്‌) ഉപരോധംകൊണ്ട്‌ പൊറുതി മുട്ടിയിരുന്ന ബാഗ്‌ദാദിലെ ജനങ്ങള്‍ അവര്‍ക്കു പ്രിയപ്പെട്ട പുസ്‌തകങ്ങള്‍ വിറ്റ്‌ അന്നത്തിനുള്ള വക കണ്ടെത്തുന്നതിനെക്കുറിച്ചുള്ള ഹൃദയസ്‌പര്‍ശിയായ ലേഖനമുള്ളത്‌. 'ആഗോളവത്‌കരണവും മനുഷ്യഭാവനയും', ഒരു പുസ്‌കത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥന്‍ എഴുത്തുകാരനാണോ വായനക്കാരനാണോ എന്ന വിഷയം ചര്‍ച്ച ചെയ്യുന്ന 'അനുവാചകരെ പ്രതിയുള്ള ആശങ്കകള്‍' എന്നീ പ്രൗഢഗംഭീരമായ ലേഖനവും ഈ ഭാഗത്തുണ്ട്‌.

നിരൂപകനല്ലാത്ത ഒരാളില്‍ നിന്നും സാഹിത്യം മാത്രം പറയുന്ന ഒരു കൃതി നമുക്ക്‌ വായിക്കാന്‍ ലഭിക്കുന്നു എന്നതാണ്‌ ഈ സമാഹാരത്തിന്റെ പ്രത്യേകത. അതിന്റെ ലാളിത്യവും സമ്പന്നതയും ഈ കൃതിയ്‌ക്കുണ്ടുതാനും. നിലപാടുകളിലും നിരീക്ഷണങ്ങളിലുമുള്ള ആര്‍ജ്ജവവും വ്യതിരക്‌തതയും ഈ കൃതിയുടെ മൂല്യം വര്‍ദ്ധിപ്പിക്കുന്നു. ബാഗ്‌ദാദിലെ പുസ്‌തകത്തെരുവുകള്‍ എന്ന തലക്കെട്ട്‌ എത്ര മനോഹരമണോ അത്രതന്നെ മനോഹരമാണ്‌ ഇതിന്റെ വിവര്‍ത്തനവും.

(പ്രസാധകര്‍: ഡി.സി. ബുക്‌സ്‌, വില 100 രൂപ)

Friday, September 12, 2008

ചുവപ്പാണെന്റെ പേര്‌


നിങ്ങള്‍ ഒരു ഗൗരവ വായനക്കാരനാണോ..? ആശയങ്ങളുടെ ആഴങ്ങള്‍ നിറഞ്ഞ പുസ്‌തകം നിങ്ങള്‍ക്ക്‌ ഇഷ്‌ടമാണോ..? കഥകള്‍ക്കിടയിലെ സമ്പുഷ്‌ടമായ കഥേതര ചര്‍ച്ചകള്‍ നിങ്ങളെ ഹരം പിടിപ്പിക്കാറുണ്ടോ..? എങ്കില്‍ നിങ്ങള്‍ക്കുള്ളതാണ്‌ ഈ പുസ്‌തകം.

ജെയിംസ്‌ ജോയിസിന്റെ യുളീസസ്‌ പോലെ ക്ലിഷ്ടമായ സഞ്ചാരംകൊണ്ടല്ല ഈ പുസ്‌തകം അതിന്റെ ഗരിമ തെളിയുക്കുന്നത്‌. ആശയങ്ങളിലേക്ക്‌ കടന്നു ചെല്ലുകയും അതിനെ കഥയാക്കി മാറ്റുകയും ചെയ്യുന്ന പ്രതിഭാവിലാസം കൊണ്ടാണ്‌. അഞ്ഞൂറോളം പേജുകള്‍. കഥകള്‍ ഉപകഥകള്‍, ചരിത്രം കല ഇവയെക്കുറിച്ച്‌ ആധികാരികമായ നിരീക്ഷണങ്ങള്‍. ഗഹനമായ ഭാഷ. എന്നുപറഞ്ഞാല്‍ മലയാളത്തില്‍ ഇപ്പോള്‍ നടന്നുവരുന്ന ഇന്‍സ്റ്റന്റ്‌ വായനയ്ക്ക്‌ ഉപയോഗിക്കാവുന്ന പുസ്‌തകമല്ല ഇതെന്നര്‍ത്ഥം! പ്രശസ്‌ത തുര്‍ക്കി സാഹിത്യകാരന്‍ ഓര്‍ഹന്‍ പാമൂകിന്റെ 'ചുവപ്പാണെന്റെ പേര്‌' എന്ന നോവലിനെക്കുറിച്ചാണ്‌ ഞാന്‍ പറഞ്ഞുവരുന്നത്‌.

കഥാസംഗ്രഹം ഏതാണ്ട്‌ ഇങ്ങനെയാണ്‌: പതിനാറാം നൂറ്റാണ്ടിലെ ഇസ്‌താംബൂള്‍ നഗരം. ഒട്ടോമന്‍ സാമ്രാജ്യത്തിലെ സുല്‍ത്താന്‍ മുറാദ്‌ മൂന്നാമന്‍ ഹിജറ വര്‍ഷം ആയിരാമാണ്ട്‌ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ഒരു പുസ്‌തകം നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നു. പാശ്ചാത്യശൈലിയിലുള്ള ചിത്രങ്ങള്‍ കൊണ്ട്‌ പുസ്‌തം അലങ്കരിക്കുവാന്‍ ഇസ്‌താംബൂളിലെ മികച്ച ചിത്രകാരന്മാരെ അതിന്റെ ചുമതല ഏല്‌പിക്കുന്നു. എനിഷ്‌ത്തെ എഫിന്റി എന്ന ഉസ്‌താദിനാണ്‌ അതിന്റെ നേതൃത്വം. താന്‍ നേതൃത്വം കൊടുത്ത്‌ നിര്‍മ്മിക്കുന്ന പുസ്‌തകത്തിലെ ചിത്രങ്ങള്‍ക്കനുസരിച്ച്‌ ഒരു കഥ നിര്‍മ്മിക്കുവാന്‍ പന്ത്രണ്ട്‌ വര്‍ഷം മുന്‍പ്‌ ഇസ്‌താംബൂള്‍ വിട്ടുപോയ മരുമകന്‍ ബ്ലാക്കിനെ എനിഷ്‌ത്തെ എഫിന്റി മടക്കി വിളിക്കുന്നു. ഉസ്‌താദിന്റെ ലോകസുന്ദരിയായ മകള്‍ ഷെകുരെയുമായി പ്രണയത്തിലായിരുന്നിട്ടും അവരുടെ വിവാഹം നടത്തിക്കൊടുക്കാഞ്ഞതിന്റെ സങ്കടത്തിലാണ്‌ ബ്ലാക്ക്‌ നാടുവിടുന്നത്‌. ഷെകുരെയാവട്ടെ പന്ത്രണ്ടു വര്‍ഷത്തിനുശേഷം ഇപ്പോള്‍ രണ്ടു കുട്ടികളുടെ അമ്മയാണ്‌. അവളുടെ ഭര്‍ത്താവ്‌ ഒരു പട്ടാളക്കാരനായിരുന്നു. അദ്ദേഹം ഒരു യുദ്ധത്തിനു പോയിട്ട്‌ നാലുവര്‍ഷമായി ഇതുവരേയും മടങ്ങിവന്നിട്ടില്ല. ഭര്‍തൃസഹോദരന്‍ ഹസ്സന്റെ ശല്യം സഹിക്കാമാവാതെ ഷെകുരെ ഇപ്പോള്‍ ബാബയോടൊപ്പമാണ്‌ താമസം. ബ്ലാക്ക്‌ മടങ്ങി വരുന്നതോടെ പന്ത്രണ്ടു വര്‍ഷമായി കനല്‍മൂടിക്കിടന്ന പ്രണയം വീണ്ടും അവര്‍ക്കിടയില്‍ തളിരിടുന്നു.

പുസ്‌തക നിര്‍മ്മാണം പാതിയായപ്പോഴേക്കും പ്രധാന അലങ്കാരച്ചിത്രപ്പണിക്കാരന്‍ എനിഷ്‌ത്തെ എലിഗന്റെ കൊല്ലപ്പെടുന്നു. ഏറെ താമസിക്കാതെ ഉസ്‌താദ്‌ എനിഷ്‌ത്തെ എഫിന്റിയും കൊല്ലപ്പെടുന്നു. ചിത്രകാരന്മാര്‍ക്കിടയിലെ വൈര്യവും മത്സരവും അസൂയയും കാരണം അവരില്‍ ഒരാളണ്‌ ഈ രണ്ടു കൊലപാതകങ്ങളും നടത്തിയതെന്ന് മനസ്സിലാകുന്നു. ഒലിവ്‌, സ്റ്റോര്‍ക്‌, ബട്ടര്‍ഫ്ലൈ എന്നിങ്ങനെയാണ്‌ അവശേഷിക്കുന്ന മൂന്നു സൂക്ഷ്‌മചിത്രകാരന്മാര്‍ വിളിക്കപ്പെടുന്നത്‌. ഇവരില്‍ ആരാണ്‌ കൊല നടത്തിയതെന്ന് അവര്‍ വരച്ച ചിത്രങ്ങള്‍ പരിശോധിച്ച്‌ കണ്ടുപിടിക്കാന്‍ സുല്‍ത്താന്‍ മുറാദ്‌ ബ്ലാക്കിനെയും ഈ ചിത്രകാരന്മാരുടെ ഗുരു ആയിരുന്ന ഉസ്‌താദ്‌ ഉസ്‌മാനെയും ചുമതലപ്പെടുത്തുന്നു. അവരുടെ കയ്യില്‍ തെളിവായി കിട്ടിയിരിക്കുന്നത്‌ കൊല്ലപ്പെട്ട എലഗന്റ്‌ എഫിന്റിയുടെ പോക്കറ്റില്‍ നിന്നും കിട്ടിയ ഒരു കുതിരയുടെ ചിത്രം മാത്രമാണ്‌. ഓരോ ചിത്രകാരന്മാരുടെയും ശൈലി പരിശോധിച്ച്‌ അവസാനം കുറ്റവാളിയായ ചിത്രകാരനെ കണ്ടെത്തുന്ന ഉദ്വേഗഭരിതമായ ഒരു കഥയാണ്‌ ചുവപ്പാണെന്റെ പേര്‌.

ഈ പുസ്‌തകം ഉന്നയിക്കുന്നതും ചര്‍ച്ച ചെയ്യുന്നതുമായ പ്രധാനപ്പെട്ട വിഷയം ഇതാണ്‌. കിഴക്കിന്റെ മഹത്തായ അറബിക്‌ ചിത്രകലയും പേര്‍ഷ്യന്‍ ചിത്രകലയും അധിനിവേശക്കാരുടെ യൂറോപ്യന്‍ ചിത്രകലയെ അനുകരിക്കേണ്ടതുണ്ടോ..? ഒരാള്‍ക്ക്‌ സ്വന്തമായ ഒരു ചിത്രരചനാശൈലി വേണമോ..? ഒരു ചിത്രകാരന്‌ വിഭിന്നമായ രചനാസ്വഭാവം വേണോ..? യൂറോപ്യന്‍ ചിത്രരചനാശൈലിപോലെ ചിത്രത്തില്‍ എവിടെയെങ്കിലും തന്റെ കയ്യൊപ്പ്‌ ചാര്‍ത്തിക്കൊണ്ട്‌ തന്റെ ശൈലി പരസ്യപ്പെടുത്താന്‍ ഒരു ചിത്രകാരന്‍ ശ്രമിക്കുന്നത്‌ ശരിയാണോ..? അതോ അറേബ്യയിലെ പൂര്‍വ്വ ഉസ്‌താദന്മാരെപ്പോലെയും സൂക്ഷ്‌മചിത്രകാരന്മാരെപ്പോലെയും ഒരു ചിത്രം മഹത്തായ ചിത്രകലാപാരമ്പര്യത്തിന്റെ തുടര്‍ച്ചയായി എണ്ണപ്പെടുകയും അതാരാണ്‌ വരച്ചതെന്ന് വെളിപ്പെടുത്താതിരിക്കുകയും വേണമോ..? പ്രതിഭാരാഹിത്യമുള്ളവരും പൂര്‍ണ്ണരല്ലാത്തവരുമായ ചിത്രകാരന്മാരാണോ ചിത്രത്തില്‍ രഹസ്യകൈയ്യൊപ്പ്‌ പതിക്കുന്നത്‌..? ശൈലി കാലത്തെ മറികടക്കാനും അനശ്വരതയില്‍ നിറയാനുമുള്ള ഒരു ചിത്രകാരന്റെ ആഗ്രഹത്തില്‍ നിന്നാണോ ജനിക്കുന്നത്‌..?

ബഹുമാനപ്പെട്ട എം.കൃഷ്ണന്‍ നായര്‍ സാഹിത്യവാരഫലത്തില്‍, ഇതരാരാജ്യങ്ങളില്‍ നിന്നുള്ള കൃതികള്‍ക്കു മുന്നില്‍ മലയാളകൃതികള്‍ തീരെ ശുഷ്കമാണെന്ന് കളിയാക്കിയിരുന്നത്‌ ശരിയായിരുന്നു എന്ന് ഇതുപോലെയുള്ള മഹത്താരരചനകള്‍ വായിക്കുമ്പോള്‍ അറിയാതെ സമ്മതിച്ചുപോകും. മലയാളത്തിലെ ഏതൊരു എഴുത്തുകാരന്റെ രചനയും വെള്ളത്തിലെ പൊങ്ങുതടിപോലെ തോന്നുമ്പോള്‍ ഈ പുസ്‌തകത്തെ എനിക്കുപമിക്കാന്‍ തോന്നുന്നത്‌ കിഴക്കന്‍ മഴവെള്ളത്തില്‍ കടപുഴകിവരുന്ന ഒരു പടുകൂറ്റന്‍ വടവൃക്ഷത്തിനോടാണ്‌.

സമയമെടുത്ത്‌ ആധികാരികതയോടെ വായിക്കുവാന്‍ താത്പര്യമുള്ളവര്‍ മാത്രം 2006-ലെ നോബല്‍ പ്രൈസ്‌ ജേതാവായ ഓര്‍ഹന്‍ പാമുകിന്റെ ഈ കൃതി വായിക്കാന്‍ ശ്രമിച്ചാല്‍ മതിയാവും എന്നാണെന്റെ അഭിപ്രായം.