Showing posts with label പുസ്‌തകം. നോവല്‍. വിവര്‍ത്തനം.. Show all posts
Showing posts with label പുസ്‌തകം. നോവല്‍. വിവര്‍ത്തനം.. Show all posts

Thursday, December 31, 2009

ജീന്‍ ക്രിസ്‌റ്റഫ് - അവസാനഭാഗം

മിസിസ് ബ്രൌണ്‍ എന്ന അന്നയുടെ മാതാപിതാക്കള്‍ പ്രേമിച്ച് വിവാഹിതരായവരാണ്. അവര്‍ പിരിയുകയും മരിക്കുകയും ചെയ്‌തതുകാരണം അവള്‍ തന്റെ മുത്തശ്ശിയ്ക്കൊപ്പമാണ് വളര്‍ന്നത്. ചെറുപ്പം മുതലുള്ള ഈ ഏകാന്തതയാണ് അവളെ വലിയ വിരക്‌തയാക്കിത്തീര്‍ത്തത്. അവള്‍ സാവധാനം ക്രിസ്‌റ്റഫിനോട് അടുക്കുന്നു. അവര്‍ പ്രേമബദ്ധരായിത്തീരുകയും മി. ബ്രൌണിനോടു തെറ്റുചെയ്യുന്നു എന്ന പശ്ചാത്താപത്തില്‍ വീട്ടില്‍ നിന്ന് മാറി മറ്റൊരിടത്ത് താമസമാവുകയും ചെയ്യുന്നു.
ഒരു ദിവസം ക്രിസ്‌റ്റഫ് യാദൃശ്ചികമായി വീണ്ടും ഗ്രേസിയയെ കണ്ടുമുട്ടുന്നു. അവളുടെ ഭര്‍ത്താവ് മരണപ്പെട്ടിരുന്നു. അവര്‍ തങ്ങളുടെ പഴയ സ്നേഹം വീണ്ടെടുക്കുന്നു. ക്രിസ്‌റ്റഫ് വിവാഹാഭ്യര്‍ത്ഥന നടത്തിയെങ്കിലും തമ്മില്‍ നല്ല സുഹൃത്തുക്കളായിരിക്കാം എന്നു പറഞ്ഞ് അവള്‍ ഒഴിയുന്നു. എങ്കിലും ആരെക്കാളും ഉപരി തമ്മില്‍ സ്നേഹിക്കുന്നു എന്ന് അവര്‍ക്ക് മാത്രം അറിയാമായിരുന്നു.
തന്റെ കലാജീവിതത്തിന്റെ വളര്‍ച്ചയ്ക്കായി ക്രിസ്‌റ്റഫ് ഗ്രേസിയയുടെ സഹായത്തോടെ പാരീസിനു പോകുന്നു. അവിടെ ഒരു പയ്യന്‍ ക്രിസ്‌റ്റഫിനെ കാണാനെത്തുന്നു. അത് ഒളിവറിന്റെ മകന്‍ ജോര്‍ജസ് ആയിരുന്നു. അയാള്‍ അവനെ സംഗീതം പഠിപ്പിക്കാമെന്നേല്ക്കുന്നു.
ഗ്രേസിയ മരിക്കുന്നു, മകനും. ഒറ്റയ്ക്കാവുന്ന മകള്‍ ക്രിസ്‌റ്റഫിന്റെ അടുത്തെത്തുകയും അവിടെവച്ച് ജോര്‍ജ്ജസുമായി പ്രണയത്തിലാവുകയും ചെയ്യുന്നു. തന്റെ മരണത്തിന് മുന്‍പ് അവരെ ഒന്നിപ്പിക്കണമെന്ന ആഗ്രഹത്താല്‍ ക്രിസ്‌റ്റഫ് അവരുടെ വിവാഹം നടത്തിക്കൊടുക്കുന്നു.
ജീവിതത്തിന്റെ സായംസന്ധ്യയില്‍ അയാള്‍ക്ക് അന്നയെ കാണണം എന്ന് അതിയായ ആഗ്രഹം തോന്നുന്നു. അവര്‍ പോകാറുള്ള പള്ളിയില്‍ ചെന്ന് ഒളിഞ്ഞു നിന്ന് അയാള്‍ അവളെ കാണുന്നു. അവള്‍ ഏറെ മാറിക്കഴിഞ്ഞിരുന്നു. ഈ മുഖത്തിനെയാണോ താന്‍ ഒരിക്കല്‍ പ്രേമിച്ചിരുന്നത് എന്നുപോലും ക്രിസ്‌റ്റഫ് സംശയിക്കുന്നു.
പുതിയ തലമുറയ്ക്ക് ജീവിക്കാന്‍. യാതന അനുഭവിക്കാന്‍. വിജയം നേടുവാന്‍. വഴിയൊരുക്കിക്കൊണ്ട് ക്രിസ്‌റ്റഫ് മരിക്കുന്നതോടെ 2103 പേജുകളിലായി പരന്നുകിടക്കുന്ന ഈ മഹാജീവിതാതിഹാസം അവസാനിക്കുന്നു.
അവസാനഭാഗത്തിനുള്ള മുഖവുരയില്‍ റൊമെയ്‌ന്‍ റോളണ്ട് ഇങ്ങനെ പറയുന്നു : യുവാക്കളേ.. ഇന്നിന്റെ യുവാക്കളേ.. ഞങ്ങളുടെ മുകളിലൂടെ നടന്നുപോകൂ... ഞങ്ങളെ നിങ്ങളുടെ കാല്‍ക്കീഴില്‍ ചവുട്ടിഞെരിച്ച് മുന്നോട്ടു പോകൂ.. ഞങ്ങളെക്കാള്‍ മഹത്തുക്കളും സന്തുഷ്ടരും ആവൂ..
എന്നെ സംബന്ധിച്ചിടത്തോളം എന്റേതായിരുന്ന ആത്മാവിനോട് ഞാന്‍ യാത്ര പറയുന്നു. ഒഴിഞ്ഞ ചിപ്പിപോലെ ഞാനതെന്നില്‍ നിന്നും പൊഴിച്ചുകളയുന്നു. ജീ‍വിതം മരണങ്ങളുടെയും ഉയര്‍ത്തെഴുനേല്പുകളുടെയും ഒരു തുടര്‍ച്ചയാണ്. ക്രിസ്‌റ്റഫ് വീണ്ടും പിറക്കുവാന്‍ വേണ്ടി നാം മരിച്ചേ തീരൂ..

Wednesday, December 30, 2009

ജീന്‍ ക്രിസ്‌റ്റോഫ് - ഭാഗം 9

ഒളിവറും ജാക്വിലിനും തമ്മിലുള്ള ബന്ധം അനുദിനം വഷളാവുകയും അവസാനം അവള്‍ മറ്റൊരുവനൊപ്പം ഒളിച്ചോടുകയും ചെയ്യുന്നു. അവരുടെ കുട്ടിയെ സിസിലിയും മാഡം ആര്‍നോള്‍ഡും ചേര്‍ന്ന് വളര്‍ത്തുന്നു. ഒളിവറും ക്രിസ്‌റ്റഫറും തമ്മിലുള്ള ഹൃദയബന്ധം പുനസ്ഥാപിക്കുന്നു. ഒരു പാര്‍ട്ടിയില്‍ വച്ച് ക്രിസ്റ്റഫ് തന്റെ ബാല്യകാല സഖിയായിരുന്ന ഗ്രേസിയെ കണ്ടുമുട്ടുന്നു. അവള്‍ ജര്‍മ്മനിയിലെ ഒരു വലിയ ഉദ്യോഗസ്ഥന്റെ ഭാര്യ ആയിക്കഴിഞ്ഞിരുന്നു. സത്യത്തില്‍ അവള്‍ അവനെ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. ക്രിസ്‌റ്ററ്ഫിന് നാട്ടിലേക്ക് പോകാനുള്ള സമ്മതപത്രം യഥാര്‍ത്ഥത്തില്‍ വാങ്ങിച്ചുകൊടുത്തത് ഗ്രേസിയായിരുന്നു. അവര്‍ വീണ്ടും സൌഹൃദത്തിലാവുന്നെങ്കിലും അധികം താമസിക്കാതെ അവള്‍ അമേരിക്കയിലേക്ക് പോകുന്നു.
പിന്നീടുള്ള നോവല്‍ ഭാഗം ക്രിസ്‌റ്റഫിന്റെയും ഒളിവറിന്റെയും ജനാധിപത്യത്തോടും കമ്യൂണിസത്തോടും മറ്റ് രാഷ്‌ട്രങ്ങളോടുമുള്ള നിലപാട് വിശദീകരിക്കുന്നതിനാണ് ശ്രമിക്കുന്നത്.
ഒരു മെയ്‌ദിന റാലിയില്‍ പങ്കെടുക്കാന്‍ പോയ ഒളിവര്‍ അതിനിടയിലുണ്ടായ സംഘടനത്തില്‍ പെട്ട് മരണമടയുന്നു. ഈ മരണം അറിയാതെ ഒരു പോലീസുകാരനെ കൊന്ന കേസില്‍ ക്രിസ്‌റ്റഫ് രാജ്യം വിടുകയും സ്വിസ്വര്‍ലാന്റില്‍ അഭയം തേടുകയും ചെയ്യുന്നു. അവിടെവച്ചാണ് ഒളിവറിന്റെ മരണം ക്രിസ്‌റ്റഫ് അറിയുന്നത്. ആ വേര്‍പാട് അയാളെ രോഗഗ്രസ്ഥനാക്കുന്നു. എങ്കിലും ഒടുവില്‍ അതില്‍ നിന്നും വിമുക്‌തനാകുന്നു.
വാചകങ്ങള്‍:
1. സ്‌നേഹത്തിന്റെ വഞ്ചന സമ്പൂര്‍ണ്ണമായിക്കഴിഞ്ഞ ശേഷം അതിനാല്‍ യാതന അനുഭവിക്കുന്നവര്‍ സാധുക്കളാണ്. ഹൃദയം സത്യസന്ധമായിരിക്കുമ്പോള്‍ ഉടലിന്റെ നിന്ദ്യമായ വഞ്ചന നിസ്സാരമാണ്. ഹൃദയം വിശ്വാസവഞ്ചകനായിത്തീരുമ്പോള്‍ ബാക്കിയെല്ലാം അഗണ്യം..!
2. എത്രയും കാലം സാധിക്കുമോ അത്രയും കാലം ജീവിക്കുക എന്നതല്ല, പ്രത്യുത എത്ര ശക്‌തമായി ജീവിക്കാമോ അത്രയും ശക്‌തമായി ജീവിക്കുക എന്നതാണ് കാര്യം.
3. എന്താണ് ജീവിതം..? അത് തണുത്തുറഞ്ഞ യുക്‌തിപോലെയോ നമ്മുടെ കാഴ്ച പോലെയോ അല്ല. നാം സ്വപ്‌നം കാണുന്നതെന്തോ അതാണ് ജീവിതം. ജീവിതത്തിന്റെ അളവുകോല്‍ സ്നേഹമാണ്.
4. നീ എന്നെ സ്നേഹിക്കാതിരുന്ന ദിനങ്ങള്‍ക്ക് ഞാന്‍ നിന്നോടു നന്ദി പറയുന്നു... വേറെ എവിടെയെങ്കിലും ലഭിക്കും നിനക്ക് കൂടുതല്‍ സൌഖ്യമെന്ന് ഞാനാശിക്കുന്നു...
5. ഒരാള്‍ക്ക് തന്റെ കലയില്‍ ഊനം തട്ടാതെ നിലകൊള്ളണമെങ്കില്‍ തന്റെ ജന്മസിദ്ധമായ പ്രതിഭകൂടാതെ മറ്റ് ചിലതുകൂടി വേണം. അയാളുടെ ജീവിതത്തെ സമ്പൂര്‍ണ്ണമാക്കുകയും അതിന് ഒരു ലക്ഷ്യം നല്കുകയും ചെയ്യുന്ന വികാരവിക്ഷോഭങ്ങളും ദുഃഖങ്ങളും ഇല്ലെങ്കില്‍ അയാള്‍ ഒന്നും സൃഷ്ടിക്കുകയില്ല. (ഇബ്‌സന്റെ വാചകം)
5. എല്ലാത്തിനെയും മനസിലാക്കുക എന്നാല്‍ ഒന്നിനെയും വെറുക്കാതിരിക്കുക എന്നതാണ്..
6. അലറിപ്പായുന്ന കൊടുങ്കാറ്റില്‍ ദൃഡമായി വാക്കുചൂണ്ടിക്കാണിക്കുന്ന വടക്കുനോക്കിയന്ത്രമാണ് കലാകാരന്‍
7. നഷ്ടപ്പെട്ടവരെ, അവരുടെ നഷ്ടം അപ്പോഴും വേദനകരമായിരിക്കവെ, നമ്മള്‍ അപൂര്‍വ്വമായേ സ്വപ്‌നം കാണൂ. അവര്‍ പിന്നീട് നാം മറക്കുവാന്‍ തുടങ്ങവേ നമ്മിലേക്ക് തിരിച്ചുവരുന്നു.
8. കല ദുഃഖത്തിലെ യഥാര്‍ത്ഥമായി വിലയിരുത്താനാവൂ. ദുഃഖമാണ് ഉരകല്ല്. അപ്പോള്‍ മാത്രമേ ആര്‍ക്കാണ് യുഗങ്ങള്‍ കവച്ചുകടക്കുന്നതിന് ആരാണ് മരണത്തെക്കാള്‍ ശക്‌തരെന്ന് മനസിലാക്കുന്നതിന് നമുക്ക് കഴിയൂ. അല്പം ചിലരെ ആ പരീക്ഷണത്തെ അതിജീവിക്കൂ...
9. യഥാര്‍ത്ഥ ദുഃഖങ്ങള്‍ അഗാധതകളില്‍ ശാന്തമാവുന്നു. അവ അവയ്ക്കുവേണ്ടി നിര്‍മ്മിച്ച തലങ്ങളില്‍ ഉറങ്ങുന്നതുപോലെ തോന്നുന്നു. എന്നല്‍ എല്ലായിപ്പോഴും അവ ആത്മാവിനെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്നു....

Wednesday, August 13, 2008

തവിട്ടു നിറമുള്ള പ്രഭാതം


വാക്കുകളുടെ എണ്ണവും പുസ്‌തകത്തിന്റെ വലുപ്പവുമാണ്‌ ഒരു കൃതിയെ നോവല്‍ എന്ന വിശേഷണത്തിന്‌ അര്‍ഹമാക്കുന്നതെങ്കില്‍ ഫ്രഞ്ച്‌ എഴുത്തുകാരന്‍ ഫ്രാങ്ക്‌ പാവ്‌ലോഫിന്റെ തവിട്ടുനിറമുള്ള പ്രഭാതം എന്ന രചനയെ ഒരു നോവല്‍ എന്നു വിശേഷിപ്പിക്കാനാവില്ല. വെറും പതിനാല്‌ പുറം മാത്രമുള്ള ഒരു ചെറുകഥ. എന്നാല്‍ അക്കഥ ലോകത്തില്‍ ഉയര്‍ത്തിവിട്ട ചര്‍ച്ച ഏറെയാണ്‌. ഒരൊറ്റക്കഥയുടെ പേരില്‍ ഇത്രയധികം ലോകശ്രദ്ധ കിട്ടിയ മറ്റ്‌ എഴുത്തുകാര്‍ ഏറെയില്ല തന്നെ. ഇതിനോടകം മുപ്പതിലധികം ഭാഷയിലേക്ക്‌ തവിട്ടുനിറമുള്ള പ്രഭാതം വിവര്‍ത്തനം ചെയ്യപ്പെട്ടുകഴിഞ്ഞു. ലോകസാഹിത്യത്തിലെ ഏതൊരു ചലനവും ഏറ്റവും ആദ്യം ഒപ്പിയെടുക്കുന്ന ഭാഷ എന്ന നിലയില്‍ ഇന്ത്യയില്‍ ആദ്യമായി മലയാളത്തിലേക്കും അത്‌ വിവര്‍ത്തനം ചെയ്‌ത് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.

വളരെ ലളിതമായ ഒരു കഥയാണ്‌ തവിട്ടു നിറമുള്ള പ്രഭാതം (ഫ്രഞ്ച്‌: മത്ത ബ്രോ) ഒരു നഗരത്തില്‍ പൂച്ചകള്‍ വര്‍ദ്ധിച്ചുവരുന്നതു കാരണം അവയുടെ എണ്ണം നിയന്ത്രിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നു. അതുപ്രകാരം തവിട്ടു നിറമുള്ള പൂച്ചകളെ ഒഴിച്ച്‌ ബാക്കി എല്ലാ പൂച്ചകളെയും, കറുത്തവയെയും വെളുത്തവയെയും എല്ലാം, കൊന്നുകളയാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കുന്നു. അതിനുവേണ്ടി മിലിട്ടറി പോലീസ്‌ വിഷഗുളികകള്‍ സൗജന്യമായി വിതരണം ചെയ്യുകയും ചെയ്യുന്നു.

അടുത്ത സര്‍ക്കാര്‍ തീരുമാനം തവിട്ടു നിറമുള്ള പട്ടികളെ ഒഴിച്ച്‌ ബാക്കി എല്ലാ പട്ടികളെയും കൊന്നുകളയുവാനായിരുന്നു. അടുത്തത്‌ ബൗണ്‍ ന്യൂസ്‌ എന്ന പത്രം ഒഴിച്ച്‌ ബാക്കി എല്ലാ പത്രങ്ങളും നിരോധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവാണ്‌ ഇറങ്ങിയത്‌. അടുത്തത്‌ ലൈബ്രറികളുടെ ഊഴമായിരുന്നു. ഒടുവില്‍ കഥ പറയുന്ന ആള്‍ തവിട്ടു നിറമുള്ള മിലിറ്ററി പോലീസിനാല്‍ അറസ്റ്റു ചെയ്യപ്പെടുന്നു. അതിനിടെ അയാള്‍ മനസ്സിലാക്കുന്നുണ്ട്‌. തന്റെ സുഹൃത്തായ ചാര്‍ലിയും അറസ്റ്റ്‌ ചെയ്യപ്പെട്ടു എന്ന്. അവന്റെമേല്‍ ചാര്‍ത്തപ്പെട്ട കുറ്റം (പിന്നീട്‌ അയാള്‍ തവിട്ടു നിറമുള്ള ഒരു പട്ടിയെ വാങ്ങിയിരുന്നെങ്കിലും) അയാള്‍ ഏറെക്കാലം മുന്‍പ്‌ തവിട്ടു നിറമില്ലാത്ത ഒരു പട്ടിയെ വളര്‍ത്തിയിരുന്നു എന്നതായിരുന്നു.

എന്താണ്‌ തവിട്ടു നിറത്തിന്‌ ഈ കഥയിലും ചരിത്രത്തിലുമുള്ള പ്രാധാന്യം? എല്ലാവര്‍ക്കും അറിയാവുന്നതുപോലെ അത്‌ ഹിറ്റ്‌ലറുടെ എസ്‌.എസ്‌. നാസിപ്പടയുടെ ചിഹ്നമായിരുന്നു എന്നതുതന്നെ. ലോകത്തെല്ലായിടത്തും ക്രൂരമാം വിധം വളര്‍ന്നുവരുന്ന സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുടെയും ഫാസിസ്റ്റ്‌ മനോഭാവങ്ങളുടെയും പശ്ചാത്തലത്തിലാണ്‌ ഈ കഥയ്ക്ക്‌ ഉന്നതമായ സമകാലിക പ്രസക്‌തി കൈവരുന്നത്‌. ഒന്നാന്തരം സോഷ്യലിസ്റ്റ്‌ പാരമ്പര്യമുള്ള ഫ്രാന്‍സിലാവട്ടെ അടുത്തകുറേക്കാലമായി വലതുപക്ഷ ഫാസിസ്റ്റ്‌ ചിന്താഗതി വളര്‍ന്നു പന്തലിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ പ്രസിഡന്‍ഷ്യല്‍ തിരന്‍ഞ്ഞെടുപ്പിലാകട്ടെ അവര്‍ 18% വോട്ടുനേടി എന്നത്‌ സകലരാഷ്ട്രീയ പ്രബുധരെയും ഞെട്ടിച്ചിരിക്കുകയുമാണ്‌. ഭാവിയുടെ അധികാരരൂപങ്ങളെ പ്രവചനസ്വഭാവത്തോടേ കണ്ടെത്തുകയും അതിനെതിരെ ജാഗ്രത പുലര്‍ത്താന്‍ വായനക്കാരെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു എന്നതാവാം ഫ്രാങ്ക്‌ പാവ്‌ലോഫിന്റെ തവിട്ടുനിറമുള്ള പ്രഭാതം എന്ന രചന ലോകസാഹിത്യത്തില്‍ ഇത്രയധികം ശ്രദ്ധയാകര്‍ഷിക്കാനും ചര്‍ച്ച ചെയ്യപ്പെടാനുമുണ്ടയ കാരണം.

മൂര്‍ച്ചയേറിയ സംഭാഷണങ്ങള്‍കൊണ്ടും വാചകങ്ങള്‍ക്കൊണ്ടും സമ്പന്നമാണ്‌ ഈ കുഞ്ഞുകൃതി. കറുത്തപട്ടിയെ കൊല്ലേണ്ടി വന്നതോടെ സുഹൃത്ത്‌ ചാര്‍ലി തവിട്ടു നിറമുള്ള ഒരു പട്ടിയെ വാങ്ങുന്നുണ്ട്‌ കഥയില്‍. നിറുത്താതെ കുരച്ചുകൊണ്ടിരിക്കുന്ന ആ പട്ടി പറയുന്നത്‌: ഞാന്‍ തവിട്ടനാണ്‌. എന്റെ യജമാനനെയല്ല ഒരുത്തനെയും ഞാന്‍ അനുസരിക്കാന്‍ പോകുന്നില്ല എന്നാണ്‌. ഫാസിസ്റ്റുകളുടെ ധാര്‍ഷ്ട്യം ഒരു പട്ടിയിലൂടെയാണ്‌ കഥാകൃത്ത്‌ പുറത്തുകൊണ്ടുവരുന്നത്‌.

മറ്റൊരു വാചകം ശ്രദ്ധിക്കുക: 'നഗരത്തിലുണ്ടാകുന്ന പുതിയ മാറ്റങ്ങള്‍ ഒക്കെയും നിസ്സാരമെന്ന് കരുതി അവഗണിച്ചാല്‍ ജീവിതം സുന്ദരമായിരിക്കുമെന്ന് ഞങ്ങള്‍ക്കു തോന്നി!. തവിട്ടുനിറം നല്‌കുന്ന സുരക്ഷിതത്വം!!' - സമൂഹത്തില്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന അരാഷ്ട്രീയവാദം, ഫാസിസ്റ്റ്‌ അനുകൂല മനസ്ഥിതി, അവനവനിസത്തോടുള്ള ആസക്‌തി എന്നിവയെല്ലാം ഈയൊരു വാചകത്തില്‍ കാണാം. അങ്ങനെയങ്ങനെ എത്രയെത്ര ഉദാഹരണങ്ങള്‍.... ഇക്കലത്തിന്റെ പുസ്‌തകം എന്ന് നിസ്സംശയം ഇതിനെ വിശേഷിപ്പിക്കാം.