Monday, October 19, 2009

ജീന്‍ ക്രിസ്റ്റഫ് - ഭാഗം3

ജീന്‍ ഇപ്പോള്‍ കൂടുതല്‍ മുതിര്‍ന്നവനായിരിക്കുന്നു. പ്രണയവും സംഗീതവും അവന്റെ ജീവിതത്തില്‍ ഒഴിവാക്കാനാകാത്ത രണ്ട് അനിവാര്യതകളായിത്തീര്‍ന്നിരിക്കുന്നു. ജീവിതത്തിന്റെ മധുരത്തിലൂടെയും നൊമ്പരത്തിലൂടെയും വേദനകളിലൂടെയും സഞ്ചരിച്ച് ജീവിതം അതിന്റെ പൂര്‍ണ്ണതയില്‍ ആസ്വദിക്കുവാനും അറിയുവാനും അവന്‍ തീരുമാനിക്കുന്നു.
യൂളറുടെ കുടുംബവുമായി അവന്‍ കലഹത്തിലാവുകയും അവിടെ നിന്ന് വീടുമാറുകയും ചെയ്യുന്നു. ആഡ എന്നൊരു പുതിയ സുന്ദരിയുമായി അവന്‍ പ്രേമത്തിലാവുന്നു. സുന്ദരമായ സ്വപ്‌നങ്ങളിലൂടെയും ദിവസങ്ങളിലൂടെയും അവന്‍ സഞ്ചരിക്കുന്നു. പക്ഷേ വീണ്ടും മറ്റൊരു പ്രേമവഞ്ചനയ്ക്ക് ഇരയാവാനായിരുന്നു അവന്റെ വിധി.
സംഗീതത്തെക്കുറിച്ച് അവന്‍ കൂടുതല്‍ പഠിക്കുന്നു. മുന്‍‌കാലങ്ങളില്‍ വളരെ ഉത്കൃഷ്ടമെന്ന് വിശേഷിപ്പിച്ചിരുന്ന പല രചനകളോടും അവന് തോന്നുന്നത് അവജ്ഞയാണ്. അവന്റെ മനസിലുള്ള മഹത്തായ സംഗീതത്തിനൊപ്പം നില്ക്കാന്‍ അവയ്ക്കാകുമായിരുന്നില്ല. പഴയ കൃതികള്‍ പലതും അപരിഷ്‌കൃതങ്ങളാണെന്ന് വിലയിരുത്താനുള്ള ഒരു പ്രവണത അവനില്‍ വളരുകയും ‘റിവ്യൂ’ വില്‍ അവനെഴുതിയ നിരൂപണങ്ങളിലൂടെ പഴയ സംഗീതത്തെയും സംഗീതജ്ഞരെയും ഗായകരെയും നിശാതമായും ക്രൂരമായും വിമര്‍ശിക്കുകയും ചെയ്യുന്നു. അതോടെ സമൂഹത്തിന് അവനോടുള്ള എതിര്‍പ്പ് ഏറിയേറി വരുന്നു. അതേ സമയം പുതിയ സൌഹൃദങ്ങളിലും ബന്ധങ്ങളിലും അവന്‍ ഏര്‍പ്പെടുന്നു. വാള്‍ഡസ് എന്ന ജൂതനുമായും അതുവഴി അവന്റെ പെങ്ങള്‍ ഔവ്വയുമായും അവന്‍ സൌഹൃദത്തിലാവുന്നു.

വാചകങ്ങള്‍:

1. താന്‍ വിചാരിക്കുന്നതെന്തോ അത് പറയുവാന്‍ സ്‌ത്രീയ്ക്ക് നാവുകൊടുത്തിട്ടില്ല. ദൈവത്തിനു സ്‌തുതി! എങ്കില്‍ ഭൂമിയില്‍ സന്മാര്‍ഗത്തിന് ഒരന്ത്യമുണ്ടാകുമായിരുന്നു.
2. ആളുകള്‍ ഉദാത്തമായവകൊണ്ട് നേരമ്പോക്ക് കാണിക്കുന്നു. അത് തനിരൂപത്തില്‍ കാണുവാന്‍ അവര്‍ക്കു കഴിഞ്ഞിരുന്നുവെങ്കില്‍ അതിന്റെ ഭാവങ്ങള്‍ സഹിക്കുവാന്‍ അവര്‍ക്ക് സാധിക്കാതെ വരുമായിരുന്നു.
3. സര്‍വ്വശക്‌തമായ ആനന്ദം, തകര്‍ന്നുപോകുന്ന ആനന്ദം. പരിശൂന്യത ഒരു കല്ലിനെ എന്നപോലെ മനുഷ്യജീവിയെ വലിച്ചു താഴ്ത്തുന്ന ആനന്ദം. ചിന്തയെ വലിച്ചെടുക്കുന്ന അഭിലാഷത്തിന്റെ അങ്കുരം. അന്ധവും ലഹരി പിടിച്ചതുമായി രാവില്‍ ഒലിച്ചുപോകുന്ന ലോകത്തിന്റെ അര്‍ത്ഥ ശൂന്യമായ മധുര നിയമങ്ങള്‍. പല രാത്രികളായ ഒരു രാത്രി. നൂറ്റാണ്ടുകളായ മണിക്കൂറുകള്‍. മരണമാകുന്ന സംഭവ വിവരണങ്ങള്‍. പങ്കുവയ്ക്കപ്പെട്ട കിനാവുകള്‍. അടഞ്ഞ കണ്ണുകളോടെ സംസാരിക്കപ്പെടുന്ന വാക്കുകള്‍. കണ്ണുനീര്. ചിരി. സ്വരത്തില്‍ കലരുന്ന സ്നേഹത്തിന്റെ ആനന്ദം. നിദ്രയുറെ നിശൂന്യത പങ്കുവയ്ക്കല്‍. ബുദ്ധിയില്‍ തത്തിപ്പാറി പൊറ്റുന്നനെ മറയുന്ന രൂപങ്ങള്‍... ഇരുമ്പുന്ന രാവിന്റെ മായക്കാഴ്ചകള്‍..!

Saturday, October 17, 2009

ജീന്‍ ക്രിസ്‌റ്റഫ് - ഭാഗം 2

ക്രിസ്റ്റഫ് ഇപ്പോള്‍ കുറെക്കൂടി മുതിര്‍ന്നിരിക്കുന്നു. പ്രണയം അവന്റെ ജീവിതത്തില്‍ പൂക്കള്‍ വിരിയിക്കാന്‍ തുടങ്ങിയിരിക്കുന്നു. അതിന്റെ വേദനയും തീക്ഷ്‌ണതയും അവന്‍ തിരിച്ചറിയാന്‍ തുടങ്ങുന്നു. സമപ്രായക്കാരനായ ഓട്ടോ സൈനര്‍ എന്ന കുട്ടിയുമായുള്ള സൌഹൃദബന്ധവും അതിന്റെ വേര്‍പിരിയലും ക്രിസ്റ്റഫിന്റെ മനസില്‍ നൊമ്പരങ്ങള്‍ ഉണ്ടാക്കുന്നു. അതെത്തുടര്‍ന്ന് അവന്‍ മിന്ന എന്ന പെണ്‍കുട്ടിയുമായി ആദ്യമായി പ്രണയത്തിലാവുന്നു. എന്നാല്‍ അതിന് ദൈര്‍ഘ്യമുണ്ടായിരുന്നില്ല. അത് കൌമാരപ്രണയത്തിന്റെ സ്വഭാവികമായ തകര്‍ച്ചയിലെത്തുന്നു. എന്നാല്‍ ക്രിസ്റ്റഫിനെ കൂടുതല്‍ തകര്‍ത്തത് അച്ഛന്റെ ആത്മഹത്യയും തുടര്‍ന്ന് മുത്തച്ഛന്റെ സുഹൃത്ത് ആയിരുന്ന യൂളറുടെ വീട്ടിലേക്കുള്ള വീടുമാറ്റവുമായിരുന്നു.
അവിടുത്തെ മറ്റൊരു താമസക്കാരിയായിരുന്ന സാബിന്‍ എന്ന വിധവയായ ചെറുപ്പക്കാരിയുമായി അവന്‍ പതിയെ അതിവിശുദ്ധമായ ഒരു പ്രണയബന്ധത്തില്‍ ഏര്‍പ്പെടുന്നു. എന്നാല്‍ അവന്‍ സ്ഥലത്ത് ഇല്ലാതിരുന്ന സമയത്ത് സാബിന്‍ പെട്ടെന്ന് മരിക്കുന്നത് അവന്റെ മറ്റൊരു ദുഃഖത്തിന് കാരണമാവുന്നു.

ഇഷ്‌ട വാചകങ്ങള്‍:
1. വ്യക്‌തമായ ഒരു ലക്ഷ്യം കൂടാത്ത അനുരാഗം പോലെ അവശത ഉളവാക്കുന്ന മറ്റൊന്നുമില്ല. അതൊരു രോഗം പോലെ കരുത്ത് കാര്‍ന്നു തിന്നുന്നു. എന്താണെന്നറിവുള്ള ഒരാവേഗം മനസിനെ പാരമ്യത്തിലേക്ക് നയിക്കുന്നു.
2. ഒരു താത്ക്കാലിക സന്ധിയുമില്ലാത്ത യുദ്ധമാണ് ജീവിതം. ഒരു മനുഷ്യന്‍ എന്ന പേരിന് അര്‍ഹനായിരിക്കണമെങ്കില്‍ ഒരു വ്യക്‌തി കാണാനാവാത്ത ശത്രു സമൂഹങ്ങളോട് യുദ്ധം ചെയ്‌തുകൊണ്ടിരിക്കണം. പ്രകൃതിയുടെ സംഹാര ശക്‌തികളോട്, എളുപ്പമല്ലാത്ത ആഗ്രഹങ്ങളോട്, ഇരുണ്ട ചിന്തകളോട്, തകര്‍ച്ചയിലേക്കും നാശത്തിലേക്കും നയിക്കുന്ന വഞ്ചനകളോട്...
3. .. ഞാന്‍ മരിച്ചിട്ടില്ല. ഞാന്‍ എന്റെ പാര്‍പ്പിടം മാറ്റിയിരിക്കുന്നു. എന്നോടു വിശ്വസ്‌തത പുലര്‍ത്തുന്ന നിന്നില്‍ ഞാന്‍ ഇപ്പോഴും ജീവിക്കുന്നു. കാമിനിയുടെ ആത്മാവ് കാമുകന്റെ ആത്മാവില്‍ വിലയം പ്രാപിച്ചിരിക്കുന്നു.
4. നമ്മള്‍ ഓരോരുത്തരും അവരവരുടെ മനസില്‍ താന്താങ്ങള്‍ സ്നേഹിച്ചവരുടെ ശവകുടീരങ്ങള്‍ വഹിക്കുന്നു. ആരോരും ഉപദ്രവിക്കാതെ വര്‍ഷങ്ങളായി അതവിടെ ഉറങ്ങുന്നു. പക്ഷേ നമുക്കറിയാം.ശവകുടീരങ്ങള്‍ തുറക്കുന്ന ഒരു ദിവസം വന്നെത്തുന്നു. മരിച്ചവര്‍ കല്ലറകളില്‍ നിന്നും പുറത്തുവന്ന് അമ്മയുടെ ഗര്‍ഭത്തില്‍ ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെപ്പോലെ, ആരുടെ മനസിലാണോ അവരുടെ ഓര്‍മ്മകള്‍ കുടികൊള്ളുന്നത്, ആ കാമുകരെയും പ്രേമഭാജനങ്ങളെയും നോക്കി വിളറിയ ചുണ്ടുകളോടെ സ്നേഹത്തോടുകൂടി എപ്പോഴും മന്ദഹസിക്കുന്നു..!

Friday, October 9, 2009

ജീന്‍ ക്രിസ്‌റ്റഫ് - ഭാഗം 1

അഗാധമായ വിഷാദവും ഉത്കടമായ ആഹ്ലാദവും ആര്‍ദ്രമധുരമായ പ്രണയവും ഇടകലര്‍ന്നൊഴുകുന്ന ഒരു പ്രവാഹമാണ് ജീവിതം. അനന്ത വൈവിധ്യമാര്‍ന്ന ഈ ജീവിതത്തിന്റെ ഇതിഹാസമാണ് ജീന്‍ ക്രിസ്‌റ്റഫ്. വിദ്വേഷത്തിന്റെയും കൊള്ളരുതായ്മകളുടെയും തമോലോകത്തിലേക്ക് നീട്ടിപ്പിടിച്ച ഒരു കൈത്തിരി. വിശ്വപ്രസിദ്ധ സംഗീതജ്ഞനായിരുന്ന ബീഥോവന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ഈ കൃതി രചിക്കപ്പെട്ടിരിക്കുന്നതെന്ന് പിന്നീട് നിരൂപകര്‍ കണ്ടെത്തിയിട്ടുണ്ട്.
‘യാതന അനുഭവിക്കുകയും പൊരുതുകയും കീഴടക്കുകയും ചെയ്യുന്ന എല്ലാ രാഷ്‌ട്രങ്ങളിലേയും സ്വതന്ത്രാത്മാക്കള്‍ക്ക്..’ റോമേന്‍ റോളണ്ട് ഈ പുസ്‌തകം സമര്‍പ്പിച്ചിരിക്കുന്നു.
ക്രിസ്‌റ്റഫിന്റെ മുത്തച്ഛന്‍ ജീന്‍ മൈക്കേല്‍ കൊട്ടാരം ഗായകസംഘത്തിലെ അംഗവും വാദ്യവൃന്ദത്തിന്റെ നേതാവുമാണ്. അച്ഛന്‍ മെല്‍‌ഷിയര്‍ ഒരു മുഴുക്കുടിയനാണ്. അമ്മ ലൂഷ്യ താണ കര്‍ഷക കുടുംബത്തിലെ ഒരു പാവം സ്‌ത്രീ. സഹോദരന്മാര്‍ റൊഡാള്‍ഫും ഏണസ്റ്റും. ഇവരെക്കൂടാതെ അമ്മാവന്‍ ഫ്രൈഡ് ചാര്‍ച്ചക്കാരനായ തീയോഡര്‍ എന്നിവരാണ് ആദ്യഭാഗത്തുവരുന്ന കഥാപാത്രങ്ങള്‍.
ക്രിസ്‌റ്റഫിന്റെ ജനനം, അവന്റെ ബാല്യ ചാപല്യങ്ങള്‍, ബാല്യത്തിലെ തുടങ്ങുന്ന ദുരിതങ്ങള്‍, സംഗീതപഠനത്തിന്റെ ആദ്യദിനങ്ങള്‍, മുത്തച്ഛന്റെ മരണം, അച്ഛന്റെ ദുസ്സഹമായ മദ്യപാനത്തില്‍ നിന്നുണ്ടാവുന്ന പട്ടിണി, ചെറുപ്പത്തില്‍ തന്നെ ജീവിതഭാഗം തോളിലേറ്റേണ്ടി വരുന്നതിന്റെ ദുരിതം എന്നിവയാണ് ആദ്യഭാഗത്ത് വിവരിക്കുന്നത്.
ഇനി ചില ഇഷ്ടപ്പെട്ട വാചകങ്ങള്‍:
1. ഒരു മുറിയില്‍ സൂര്യപ്രകാശം എന്നതുപോലെയാണ് ഒരു വീട്ടില്‍ സംഗീതം.
2. യാതന അനുഭവിക്കുക, ഇനിയും യാതന അനുഭവിക്കുക.. ഒരുവന്‍ കരുത്തനായിരിക്കുമ്പോള്‍ യാതന അനുഭവിക്കുക എന്നത് എത്ര നന്ന്..!
3. ഒരു വലിയ ഗാനരചയിതാവാകണം, ആരാധിക്കപ്പെടണം എന്നതുകൊണ്ടാണ് നീ എഴുതിയത്. നീ അഹങ്കാരിയായിരുന്നു. നീ കളവു പറയുന്നവനായിരുന്നു. ഒരുവന്‍ സംഗീതത്തിന്റെ ലോകത്തില്‍ കള്ളനും അഹങ്കാരിയുമാവുമ്പോള്‍ എപ്പോഴും ശിക്ഷിക്കപ്പെടുന്നു. സംഗീതം എപ്പോഴും വിനീതമായിരിക്കണം. ആത്മാര്‍ത്ഥവും. അല്ലെങ്കില്‍ അതെന്താണ്..? പരിശുദ്ധമായ സത്യം പറയുവാന്‍ നമുക്ക് സംഗീതം കനിഞ്ഞരുളിയ ഈശ്വരനെ നിന്ദിക്കുകയും വഞ്ചിക്കുകയുമാണത്..
4. ഒരു മഹാന്‍ ആകുവാന്‍ വേണ്ടി നിനക്ക് മനോഹരങ്ങളായ പാട്ടുകള്‍ ഉണ്ടാക്കണം. മനോഹരങ്ങളായ പാട്ടുകള്‍ ഉണ്ടാക്കുവാന്‍ വേണ്ടി നിനക്ക് മഹാനാവണം. ഒരു പട്ടി അതിന്റെ വാലുപിടിക്കാന്‍ ശ്രമിക്കുന്നതുപോലെയാണത്..
5. യുക്‌തി ഒന്നും സഹായിക്കുന്നില്ല. നിങ്ങള്‍ ജീവിച്ചിരുന്നു എന്ന് വിചാരിക്കുന്നു. ചില ജീവിതാനുഭഗങ്ങള്‍ ഉണ്ടായിരുന്നു എന്നും. നിങ്ങള്‍ക്ക് ഒന്നും അറിഞ്ഞുകൂടായിരുന്നു എന്നും സത്യത്തിന്റെ യഥാര്‍ത്ഥമുഖം നിങ്ങളുടെ കണ്ണുകളില്‍ നിന്നും മറയ്ക്കുവാന്‍ വേണ്ടി സ്വന്തം മനസ് നെയ്‌തെടുത്ത മായികവലയത്തില്‍ ജീവിക്കുകയായിരുന്നു എന്ന് പിന്നീട് മനസിലാവും..
6. യാതന അനുഭവിക്കുക എന്ന ആശയവും ചോരയൊഴുക്കുകയും വേദന അനുഭവിക്കുകയും ചെയ്യുന്ന ജീവിതവുമായി ബന്ധമൊന്നുമില്ല. മരണം എന്ന ആശയവും ശരീരത്തിന്റെ പീഢാനുഭവങ്ങളുമായും ബന്ധമൊന്നുമില്ല. മരണവും അതുമായി മല്ലിടുന്ന ആത്മാവും തമ്മിലും.
7. യാഥാര്‍ത്ഥ്യത്തിന്റെ ഉഗ്രസൌന്ദര്യത്തിനു മുന്നില്‍ മനുഷ്യന്റെ ഭാഷയും മനുഷ്യന്റെ വിവേകവും മരവിച്ച യന്ത്രപ്പാവകളുടെ കളി മാത്രമാണ്.
8. പ്രവര്‍ത്തനത്തെ ഒന്നും തടസ്സപ്പെടുത്താതിരിക്കുമ്പോള്‍ പ്രവര്‍ത്തി ചെയ്യുന്നതിന് ആത്മാവിന് കാരണങ്ങള്‍ കുറവാണ്.
9. ദിവസം ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രമേ സ്വതന്ത്രനാവാന്‍ സാധിച്ചൊള്ളൂ എന്നതുകൊണ്ട് പാറക്കെട്ടുകള്‍ക്കിടയിലൂടെ നദീപ്രവാഹം എന്നതുപോലെ അവന്റെ ശക്‌തി ആ കാലയളവിലേക്ക് കുതിച്ചു. ഇളക്കമില്ലാത്ത അതിര്‍ത്തിക്കുള്ളില്‍ തന്റെ ശ്രമങ്ങള്‍ ഒതുക്കുക എന്നത് കലാപരിശീലനത്തില്‍ ഒരാള്‍ക്ക് നല്ലതാണ്. ആ അര്‍ത്ഥത്തില്‍ ദാരിദ്ര്യം ചിന്തയുടെ മാത്രമല്ല ശൈലിയുടെയും ഗുരുവാണ്. കാരണം ഉടലിനെന്നപോലെ മനസിനും അത് തന്റേടം വരുത്തുന്നു. സമയം ക്ലിപ്‌തപ്പെടുത്തുകയും ചിന്തകള്‍ അളന്ന് തിട്ടപ്പെടുത്തുകയും ചെയ്യുമ്പോള്‍ ഒരാള്‍ ഒറ്റവാക്കും കൂടുതല്‍ പറയാതെയാവുന്നു. ഒഴിച്ചുകൂടാന്‍ വയ്യാത്തതിനെപ്പറ്റി മാത്രം ചിന്തിക്കുക എന്നത് ശീലമാകുന്നു.

Thursday, October 8, 2009

ജീന്‍ ക്രിസ്റ്റഫ് - എന്റെ ഇഷ്ടപുസ്‌തകം

അടുത്തിടെ അലമാര അടുക്കിപ്പറക്കുന്നതിനിടയിൽ അതിൽ നിന്നും എന്റെയൊരു പഴയ ഡയറി കിട്ടി. എത്ര തിരഞ്ഞിട്ടും അതെന്നെഴുതിയതെന്ന് കണ്ടുപിടിക്കാനാവുന്നില്ല. 95 ലോ 96 ലോ എഴുതിയതാണെന്ന് ഊഹിക്കുന്നു. ഏതാണ്ട്‌ പതിനഞ്ച്‌ വർഷം മുൻപ്‌. ഞാനൊരു എഴുത്തുകാരൻ ആവണമെന്ന് ആഗ്രഹിക്കുക പോലും ചെയ്യുന്നതിന്‌ മുൻപ്‌.
അന്ന് ഞാൻ ഇന്നത്തേതിനേക്കാളൊക്കെ എത്ര മികച്ച വായനക്കാരനാണെന്ന് കണ്ട്‌ സ്വയം അദ്ഭുതപ്പെടുന്നു. ആ വർഷം വായിച്ച എല്ലാ പുസ്‌തകങ്ങളുടെയും പേരുകളും അതിനെക്കുറിച്ച്‌ ഒരു ലഘുകുറിപ്പും ആ ഡയറിയിലുണ്ട്‌. അതിലെ കണക്കുപ്രകാരം ആ വർഷം ഞാൻ 97 പുസ്‌തകങ്ങൾ വായിച്ചിട്ടുണ്ട്‌. ഞാന്‍ ഏറ്റവും മികച്ച പുസ്‌തകങ്ങൾ വായിച്ച വർഷം എന്നുവേണമെങ്കിൽ അതിനെ വിശേഷിപ്പിക്കാം. അതുകൊണ്ടാവാം കുറിപ്പുകൾ എഴുതി സൂക്ഷിക്കാൻ അന്ന് തോന്നിയതും. യുദ്ധവും സമാധാനവും, ജൂലിയസ്‌ സീസർ, കാരമസോവ്‌ സഹോദരർ, ഏകാന്തത്തയുടെ നൂറു വർഷങ്ങൾ, സെയിലാസ്‌ മാർനർ, ദി കൗണ്ട്‌ ഓഫ്‌ മോണ്ടി ക്രിസ്‌റ്റോ, ആനന്ദമഠം, വതറിംഗ്‌ ഹൈറ്റ്സ്‌, പിയറും ഷാനും, ടം മിഷ്യൻ, സുവർണ്ണ നദിയുടെ രാജാവ്‌ (ജോൺ റസ്കിൻ), നല്ല ഭൂമി, കിഴവനും കടലും, ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങൾ (ജോൺ സ്റ്റൻ ബക്ക്‌) അതു മരിക്കുന്നുവെങ്കിൽ (ആന്ദ്രേഷീദ്‌) മൈക്കൾ ഷോളോക്കോവിന്റെ ഡോൺ ശാന്തമായൊഴുകുന്നു, പാഥാർ പാഞ്ചാലി, മാദം ബോവറി, പാവങ്ങൾ, ക്രിസ്മസ്‌ കരോൾ എന്നിങ്ങനെയുള്ള ലോകക്ലാസിക്കുകളും ബഷീറിന്റെ മിക്ക കൃതികളും, ധർമ്മപുരാണം, മരണസർട്ടിഫിക്കറ്റ്‌, കയർ, സുന്ദരികളും സുന്ദരന്മാരും, കർട്ടൻ (എൻ.എൻ. പിള്ള) മരപ്പാവകൾ, വേരുകൾ എന്നിങ്ങനെ മലയാളത്തിലെ മികച്ച കൃതികളും വായിച്ച വർഷമാണത്‌. എന്റെ ജീവിതത്തിലെ വായനയുടെ വസന്തവർഷമായിരുന്നു അതെന്ന് എനിക്ക്‌ തോന്നുന്നു.
അക്കൂട്ടത്തിൽ ഏക്കാലത്തേയും വായന ജീവിതത്തിൽ എന്നെ ഏറ്റവും അധികം സ്വാധീനിച്ച പുസ്‌തകവും ഉണ്ട്‌ എന്നത്‌ സന്തോഷം തോന്നുന്ന കാര്യമാണ്‌. മിക്കപ്പോഴും ആ കൃതിയെക്കുറിച്ച്‌ എഴുതണമെന്നുണ്ടായിരുന്നെങ്കിലും അതിന്റെ കുറിപ്പുകൾ ഒന്നും ഇല്ലാതിരുന്നതിനാൽ എഴുതാതിരിക്കുകയായിരുന്നു. എന്നാൽ ആ ഡയറി കണ്ടെത്തിയതോടെ ആ പുസ്‌തകത്തെക്കുറിച്ചുള്ള കുറിപ്പുകളും ലഭ്യമായി. എന്നെ ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ച പുസ്‌തകമേത്‌ എന്നു ചോദിച്ചാൽ ഒരുത്തരമേയുള്ളു - ജീൻ ക്രിസ്റ്റഫ്‌..!
ഒരു കൃതി ഒരാളെ സ്വാധീനിക്കുന്നതിന്‌ നിരവധി കാരണങ്ങളുണ്ട്‌. വായിക്കുന്ന കാലഘട്ടവും അപ്പോഴത്തെ അയാളുടെ മാനസീകാവസ്ഥയുമാണ്‌ അതിൽ പ്രധാനപ്പെട്ടത്‌. ഒരു സംഗീതജ്ഞന്റെ ജനനം മുതൽ മരണം വരെയുള്ള എല്ലാ ഘട്ടങ്ങളെയും സൂക്ഷ്മമായും സമ്പൂർണ്ണമായും വരച്ചുകാട്ടുന്ന ഒരു കൃതിയാണ്‌ ജീൻ ക്രിസ്‌റ്റഫ്‌ എന്നുവേണമെങ്കിൽ ഒറ്റ വാചകത്തിൽ പറയാം. അങ്ങനെ സമഗ്രമായ ഒരു ജീവിതദർശനം കാത്തിരിക്കുന്ന വേളയിലാവാം ഞാൻ ഈ കൃതി വായിക്കുന്നത്‌ എന്നതാവാം അതെന്നെ ഇത്ര സ്വാധീനിക്കുവാൻ കാരണം. 10 വാല്യങ്ങളിലും 2103 പേജുകളിലുമായി പടർന്നു കിടക്കുന്ന ഈ മഹാ ഇതിഹാസത്തെപ്പറ്റി ഞാനറിയുന്നത്‌ എം.ടിയുടെ ഒരു ലേഖനത്തിൽ നിന്നാണ്‌. ഈ പുസ്‌തകം നീ തീർച്ചയായും വായിച്ചിരിക്കണം എന്ന് എം.ടിയോട്‌ പറയുന്നത്‌ വൈക്കം മുഹമ്മദ്‌ ബഷീറാണെന്ന് ആ ലേഖനത്തിൽ അദ്ദേഹം പറയുന്നുണ്ട്‌. ബഷീറിന്റെ മഹത്തായ ജീവിതദർശനം പലരും കരുതുന്നതുപോലെ വെറും നാടുചുറ്റലിൽ നിന്നു മാത്രം ലഭിച്ചതല്ല ഉജ്ജ്വലമായ വായനയുടെ പാരമ്പര്യവും അദ്ദേഹത്തിന്‌ പിൻബലമായിട്ടുണ്ട്‌ എന്ന് എനിക്കന്നേ
തീര്‍ച്ചയായിരുന്നു.
ഫ്രഞ്ച്‌ സാഹിത്യകാരനും ഉപന്യാസകനുമായ റോമേൻ റോളണ്ടാണ്‌ 1915-ലെ നോബൽ സമ്മാനത്തിനർഹമായ ജീൻ ക്രിസ്റ്റഫ്‌ രചിച്ചത്‌. (ബഹുമാനപ്പെട്ട എം. കൃഷ്ണൻ നായർ ഴാങ്ങ്‌ ക്രിസ്‌തോഫ്‌ എന്നായിരുന്നു ഇതിന്റെ പേര്‌ പരാമർശിച്ചിരുന്നത്‌. പക്ഷേ ഞാൻ വായിച്ചത്‌ ജീൻ ക്രിസ്റ്റഫ്‌ എന്നായതുകൊണ്ട്‌ അങ്ങനെ തന്നെ എഴുതുന്നു) 1904 മുതൽ 1912 വരെയുള്ള കാലഘട്ടങ്ങളിൽ പത്ത്‌ വോല്യങ്ങളായാണ്‌ ഫ്രാൻസിൽ ഈ കൃതി പ്രസിദ്ധീകരിച്ചത്‌. ഇംഗ്ലീഷിൽ അത്‌ ഒറ്റ വാല്യമായാണ്‌ പുറത്തുവന്നത്തെങ്കിലും മലയാളത്തിൽ മൂലകൃതിയുടെ മാതൃക പിൻതുടർന്ന് പത്ത്‌ വാല്യങ്ങളായിത്തന്നെയാണ്‌ ഡി സി ബുക്സ്‌ ഈ കൃതി പ്രസിദ്ധീകരിച്ചത്‌.
അക്കാലത്ത്‌ മനാമയിലെ അവാൽ സിനിമയ്ക്കടുത്തുള്ള ഒരു പുസ്‌തകക്കടയിൽ വിപുലമായ ഒരു ലൈബ്രറി ഉണ്ടായിരുന്നു. വെറും തുച്ഛമായ പൈസയ്ക്ക്‌ അവിടെ നിന്നും പുസ്‌തകങ്ങൾ വാടകയ്ക്ക്‌ കിട്ടുമായിരുന്നു. എന്റെ വായനയിലെ മിക്ക പുസ്‌തകങ്ങളും എനിക്കവിടെ നിന്നാണ്‌ കിട്ടുന്നത്‌. എം.ടിയുടെ ലേഖനം വായിച്ച ആവേശത്തിൽ ഞാൻ ജീൻ ക്രിസ്റ്റഫും അവിടെ അന്വേഷിച്ചു. കാണില്ലെന്നാണ്‌ വിചാരിച്ചത്‌. എന്നാൽ പുസ്‌തകങ്ങളുടെ ഏറ്റവും അടിയിൽ ആരാലും എടുക്കപ്പെടാതെ ജീൻ ക്രിസ്‌റ്റഫ്‌ എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഒന്നാം വാല്യത്തിനപ്പുറത്തേക്ക്‌ ആരും ഈ പുസ്‌തകം കൊണ്ടുപോയിട്ടില്ലെന്ന് അന്ന് കടക്കാരൻ പറഞ്ഞത്‌ ഞാനിന്നും ഓർക്കുന്നു. അതുകൊണ്ടുതന്നെ എനിക്കൊന്നും മനസിലാവാത്ത ഗഹനമായ പുസ്‌തകമാവും ഇതെന്നു കരുതിയാണ്‌ എടുത്തുകൊണ്ടു പോയതും. എന്നാൽ വായന തുടങ്ങിയത്‌ ഓർമ്മയുണ്ട്‌ ആദ്യ വാല്യം അക്ഷരാർത്ഥത്തിൽ ഒറ്റയിരുപ്പിന്‌ ഞാൻ വായിച്ചു തീർക്കുകയായിരുന്നു. പിന്നെ ഓടിച്ചെന്നെടുത്ത പത്തു വാല്യങ്ങളും. ആ പുസ്‌തകം എന്റെ മനസിലുണ്ടാക്കിയ കൊടുങ്കാറ്റ്‌ ഇന്നും എനിക്കനുഭവിക്കാനാവുന്നുണ്ട്‌.
ജീൻ ക്രിസ്റ്റഫ്‌ വായിച്ച്‌ എഴുതിയ വായനാക്കുറിപ്പ്‌ ഇവിടെ പങ്കുവയ്ക്കാൻ ആഗ്രഹിക്കുകയാണ്‌. കഥയുടെ ഒരു ചെറിയ സംഗ്രഹവും പിന്നെ നോവലിൽ എനിക്കിഷ്ടപ്പെട്ട വാചകങ്ങളുമാണ്‌ എഴുതി സൂക്ഷിച്ചിരിക്കുന്നത്‌. വരുന്ന പോസ്റ്റുകളിൽ അതങ്ങനെ തന്നെ എഴുതുന്നു. നിങ്ങളെ വായനയിലേക്ക്‌ കൂട്ടിക്കൊണ്ടുപോകും എന്ന പ്രതീക്ഷയോടെ...

Monday, August 10, 2009

നിലവിളിയെക്കുറിച്ചുള്ള കടങ്കഥകള്‍


സൈബര്‍ കാലം ലോകത്തിനുസമ്മാനിച്ച എഴുത്തിന്റെ വിമോചനപാതയായിരുന്നല്ലോ ബ്ലോഗുകള്‍. മലയാളം ബ്ലോഗുകള്‍ അതിന്റെ കൗമാരദിശ പിന്നിടുന്നതേയുള്ളു. എങ്കിലും അതില്‍ കാമ്പുള്ള രചനകള്‍ പലതും വന്നുകൊണ്ടേയിരിക്കുന്നു. കഥയിലും ലേഖനത്തിലും ചര്‍ച്ചകളിലും കവിതകളിലും ഒക്കെ പ്രതിഭകളുടെ ഉദയം തന്നെ ബ്ലോഗില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ബ്ലോഗിലെ കവിത എഴുത്തുകാരില്‍ ഏറ്റവും കാമ്പുള്ള എഴുതുകാരന്‍ എന്ന് നിസ്സംശയം പറയാവുന്ന ടി.പി. വിനോദിന്റെ കവിതകളുടെ സമാഹാരമാണ്‌ നിലവിളിയെക്കുറിച്ചുള്ള കടംങ്കഥകള്‍. സമകാലികജീവിതത്തെക്കുറിച്ച്‌ സങ്കടകരമായ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടും തന്റെ അഭിപ്രായങ്ങള്‍ പറഞ്ഞുകൊണ്ടും വായനക്കാരനെ പുതിയ ലോകത്തിന്റെ കാഴ്ചകളിലേക്ക്‌ ക്ഷണിക്കുന്ന കവിതകളാണ്‌ ഈ സമാഹാരത്തിലേത്‌. ചരിത്രത്തെകുറിച്ചോ രാഷ്ട്രീയത്തെക്കുറിച്ചോ നമുക്ക്‌ നിശബ്ദനാകാമെങ്കിലും നിലനില്‌പിനെക്കുറിച്ച്‌ ഒരു ഉത്തരാധുനീകനും നിശബ്ദനാവാന്‍ കഴിയില്ലെന്ന് ഈ സമാഹാരത്തിലെ കവിതകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നമ്മുടെ ശ്രദ്ധ പതിയേണ്ട കവിതകളാണിവ.

(പ്രസാധനം: ബുക് റിപ്പബ്ലിക് )

തകര്‍ന്നു തരിപ്പണമായ ഏപ്രില്‍


പേടിപ്പെടുത്തും വിധം അവിശ്വസനീയമായ അല്‍ബേനിയയിലെ കുടിപ്പകകളുടെയും രക്‌തരൂക്ഷിതമായ ഗോത്രനിയമങ്ങളുടെയും കഥയാണ്‌ ഇസ്‌മായില്‍ കാദറെയുടെ തകര്‍ന്നു തരിപ്പണമായ ഏപ്രില്‍ എന്ന നോവല്‍. രക്‌തത്തിനു രക്‌തം കൊണ്ട്‌ പകവീട്ടുക എന്നതാണ്‌ അവിടുത്തെ അലംഘനീയമായ രക്‌തനിയമം. അതുകൊണ്ടുതന്നെ കൊലപാതകങ്ങളുടെ പരമ്പരകള്‍ അവിടെ നടന്നുകൊണ്ടേയിരിക്കുന്നു. കൊലപാതകിയെ മുപ്പതു ദിവസത്തിനുള്ളില്‍ കൊല്ലുക എന്നത്‌ കൊല്ലപ്പെട്ടവന്റെ അനന്തരാവകാശിയുടെ ചുമതലയാകുന്നു. അവന്‍ ആ കൊല നടത്തിയാല്‍ പിന്നെ അടുത്ത മുപ്പതുദിവസം മരണത്തെ കാത്തിരിക്കുക എന്നതാണ്‌ അവന്റെ നിയോഗം. ജോര്‍ജ്‌ ബെറീഷ എന്ന ഇരുപത്തിയാറുകാരന്‍ തന്റെ കുടുംബത്തിനുവേണ്ടി നടത്തുന്ന കൊലപാതകവും പിന്നത്തെ അവന്റെ മരണത്തിനുവേണ്ടിയുള്ള മുപ്പതുദിവസത്തെ ഭീതിതമായ കത്തിരിപ്പുമാണ്‌ ഈ നോവല്‍. മരണം മാത്രം കണ്മുന്നിലുള്ളവന്റെ മാനസിക ചിന്തകളെയും ഭീതിയെയും ഞെട്ടിപ്പിക്കുന്ന വാക്കുകളില്‍ ചിത്രീകരിക്കുന്ന നോവല്‍ നടുക്കുന്ന ഒരു വായനാനുഭവം നല്‌കും എന്നതില്‍ സംശയമില്ല.

Sunday, October 19, 2008

പ്രവാസം - എം. മുകുന്ദന്‍


കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്തെ മലയാളി ജീവിതത്തിന്റെ ആകത്തുകയുടെ പേരാണ്‌ പ്രവാസം. ഏതെങ്കിലുമൊക്കെവിധത്തില്‍ അതിന്റെ അലകള്‍ വന്നുസ്‌പര്‍ശിക്കാത്ത ഒരു മലയാളിയും ഇന്ന് കേരളത്തിലുണ്ടാവില്ല. അതുകൊണ്ടുതന്നെ പ്രവാസത്തെക്കുറിച്ച്‌ എന്തെഴുതിയാലും അത്‌ മലയാളിയുടെ ജീവിതത്തിന്റെ പരിച്ഛേദമായി മാറുകയും ചെയ്യും. ശ്രീലങ്കയിലേക്കാവും മലയാളി ആദ്യം പോയെതെന്ന് തോന്നുന്നു. പിന്നെ ബര്‍മ്മയിലേക്ക്‌, മലേഷ്യയിലേക്ക്‌, സിംഗപ്പൂരിലേക്ക്‌, ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക്‌ അതിനിടെ കുറച്ചുപേര്‍ ഫ്രാന്‍സുപോലുള്ള യൂറോപ്യന്‍ രാജ്യങ്ങളിലേക്ക്‌ എഴുപതുകളുടെ ആരംഭത്തോടെ കൂട്ടത്തോടെ അറേബ്യന്‍ നാട്ടിലേക്ക്‌, അമേരിക്കയിലേക്ക്‌ പിന്നെ ഇപ്പോള്‍ കാനഡയിലേക്കും ആസ്‌ത്രേലിയയിലേക്കും ന്യൂസിലാന്റിലേക്കും ഐര്‍ലന്റിലേക്കും. ഇതുമാത്രമല്ല, മലയാളി ഇന്ന് ചെന്നെത്താത്ത ഒരു സ്ഥലവും ഭൂമിയില്‍ അവശേഷിക്കുന്നുണ്ടാവില്ല. പ്രവാസം എന്നും മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ജീവസന്ധാരണത്തിനായി അവന്‍ പുതിയ ഭൂമികകള്‍ തേടി യാത്ര ചെയ്‌തുകൊണ്ടേയിരുന്നു. ആ യാത്ര ചെയ്‌ത മലയാളിയുടെ അനുഭവലോകം എത്ര വിപുലമായിരിക്കണം. അതുകൊണ്ടാവും മലയാളി ആരെയും കൂസാത്തത്‌ ആരെയും അത്രപെട്ടെന്ന് അംഗീകരിക്കാത്തത്‌. മലയാളിയുടെ കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്തെ പ്രവാസനുഭവം ഒരു ബ്രഹദ്നോവല്‍ രൂപത്തില്‍ പറയുകയാണ്‌ മലയാളിയുടെ എന്നത്തെയും പ്രിയപ്പെട്ടെ എഴുത്തുകാരന്‍ എം. മുകുന്ദന്‍ 'പ്രവാസം' എന്ന നോവലിലൂടെ.

തകഴിയുടെ കയര്‍ പോലെ നിരവധി കഥാപാത്രങ്ങളിലൂടെ പല തലമുറകളുടെ പ്രവാസം ഇക്കഥയില്‍ പ്രമേയമായി വരുന്നു. 1930കളില്‍ ബര്‍മ്മയിലേക്ക്‌ കുടിയേറിയ ബീരാന്‍ കുട്ടിയിലും കുമാരനിലും തുടങ്ങുന്ന കഥ, രണ്ടാം ലോകമഹായുദ്ധകാലത്ത്‌ ഫ്രാന്‍സില്‍ പഠിക്കുവാന്‍ പോയി ജര്‍മ്മന്‍ നാസ്‌തികളുടെ അധിനിവേശത്തിനെതിരെ പാരീസില്‍ പോരാട്ടം നടത്തി മരണം വരിച്ച മിച്ചിലോട്ട്‌ മാധവന്‍, ജനാര്‍ദ്ദനന്‍, നാഥന്‍, സുധീരന്‍ തുടങ്ങിയ ഗള്‍ഫ്‌ പ്രവാസികളിലൂടെ, വര്‍ഗീസ്‌ കുറ്റിക്കാടന്‍ എന്ന അമേരിക്കന്‍ പ്രവാസിയിലൂടെ അദ്ദേഹത്തിന്റെ മകള്‍ ബിന്‍സിയിലൂടെ അമേരിക്കയിലേക്ക്‌ കുടിയേറുന്ന കൊറ്റ്യത്ത്‌ അശോകനിലും അവന്റെ മകന്‍ രാഹുലനിലും എത്തുന്നതോടെ ഏതാണ്ട്‌ ഒരു നൂറ്റാണ്ട്‌ പിന്നിടുന്നു. ഈ ദീര്‍ഘയാത്രയില്‍ പ്രവാസി അനുഭവിച്ച ദുഖങ്ങളും പ്രയാസങ്ങളും വിരഹങ്ങളും സന്തോഷങ്ങളും നഷ്ടങ്ങളും നേട്ടങ്ങളും കഥയില്‍ കടന്നുവരുന്നു. അവരുടെ മാത്രമല്ല അവരുടെ കുടുംബത്തിന്റെയും കൂട്ടുകാരുടെയും ഗ്രാമത്തിന്റെയും കഥകൂടിയാവുന്നു പ്രവാസം. സഞ്ചാരസാഹിത്യകാരന്‍ എസ്‌.കെ.പൊറ്റക്കാട്‌ പറയുന്ന രീതിയിലാണ്‌ ഈ കഥയുടെ പകുതിയോളം ഭാഗം ചിട്ടപ്പെടുത്തിയിരിക്കുന്നത്‌ അദ്ദേഹത്തിന്റെ മരണശേഷം അക്കഥ എം. മുകുന്ദന്‍ എന്ന കഥാകാരന്‍ തുടര്‍ന്നു പറയുന്നു. കേരളത്തിലും ജര്‍മ്മനിയിലും ഡല്‍ഹിയിലും അമേരിക്കയിലും ഗള്‍ഫിലും ബര്‍മ്മയിലും ഒക്കെയാണ്‌ ഈ കഥയിലെ സംഭവങ്ങള്‍ നടക്കുന്നത്‌. അതുകൊണ്ടുതന്നെ മലയാളത്തിലെ ആദ്യ അന്തര്‍ദേശീയ നോവല്‍ എന്നുവേണമെങ്കില്‍ ഇക്കഥയെ വിശേഷിപ്പിക്കാം. കാലാനുക്രമരീതിയില്‍ പറയാതെ സംഭവങ്ങളെ ക്രമരഹിതമായി പറയുക എന്നൊരു രചനാ സങ്കേതമാണ്‌ ഇതിന്റെ കഥ പറച്ചില്‍ സ്വീകരിച്ചിരിക്കുന്നത്‌. അത്‌ വളരെ ഹൃദ്യമായിട്ടുണ്ട്‌ താനും. ക്രാഫ്റ്റിന്റെ മര്‍മ്മമറിയാവുന്ന എം. മുകുന്ദന്റെ മറ്റൊരു മികച്ച സൃഷ്ടിയാണ്‌ പ്രവസം എന്ന് നിസംശയം പറയാം.
(പ്രാസാധകര്‍: ഡി.സി. ബുക്സ്‌ വില 225 രൂപ)

Wednesday, October 1, 2008

മരണത്തിനപ്പുറം ജീവിതമുണ്ടോ..?


മരണത്തിനപ്പുറം എന്താണ്‌..? അവിടെ വല്ലതും അവശേഷിക്കുന്നുണ്ടോ..? മരണാനന്തരജീവിതം സത്യമാണോ..? പുനര്‍ജന്മമുണ്ടെന്ന് പറയുന്നതിന്‌ തെളിവുകള്‍ വല്ലതുമുണ്ടോ..? യക്ഷിയും പ്രേതവും ഉണ്ടോ..? അവരെ ആരെങ്കിലും കണ്ടിട്ടുണ്ടോ..? അതീന്ദ്രിയ ശക്‌തിയുള്ള മനുഷ്യന്‍ ഉണ്ടെന്ന് പറയുന്നത്‌ ശരിയാണോ..? ഒരു പ്രപഞ്ചാതീതശക്‌തി നമ്മെ നിയന്ത്രിക്കുന്നുണ്ടോ..? മരണം എല്ലത്തിന്റെയും അവസാനമാണോ..? എന്താണ്‌ മരണം..? എന്താണ്‌ ജീവിതം..? എന്താണ്‌ ആത്മാവ്‌..?

മനുഷ്യന്‌ ചിന്തിക്കാന്‍ ബുദ്ധിയുറച്ച കാലം മുതല്‍ അവന്‍ സ്വയം ചോദിക്കുന്ന ചോദ്യങ്ങളാണിവ. പുരാണങ്ങള്‍ മുതല്‍ ആധുനിക ലോകത്തെ ലബോറട്ടറികള്‍ വരെ ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്ന പ്രഹേളികകള്‍. മഹാചിന്തകര്‍ മുതല്‍ സാധാരണക്കാര്‍ വരെ ഒരേപോലെ ആലോചിക്കുന്ന വിഷയം. മനുഷ്യചിന്തയുടെ നല്ലൊരംശം ഇത്തരം സന്ദേഹങ്ങള്‍ക്കുള്ള മറുപടികള്‍ കണ്ടെത്തുന്നതിനായി മാറ്റിവച്ചിട്ടുണ്ട്‌. എന്നിട്ടും നമുക്ക്‌ കൃത്യമായ ഒരുത്തരം ഇതുവരെയും കിട്ടിയിട്ടില്ല. ഉണ്ടെന്നും ഇല്ലെന്നും ഉറപ്പിച്ചു പറയാവുന്നതരം വ്യത്യസ്‌തങ്ങളായ തെളിവുകള്‍ മാത്രമാണ്‌ നമ്മുടെ കയ്യിലുള്ളത്‌. അവയെക്കുറിച്ച്‌ ആഴത്തിലുള്ള ഒരു വിശകലനപഠനമാണ്‌ ഡോ. മുരളീകൃഷ്ണയുടെ 'മരണത്തിനപ്പുറം ജീവിതമുണ്ടോ..?' എന്ന പുസ്‌തകം.

നമുക്ക്‌ പരിചിതവും അപരിചിതവുമായ നിരവധി കാര്യങ്ങള്‍ ഇവിടെ ഗൗരവമായ ചര്‍ച്ചയ്ക്ക്‌ വിധേയമാക്കുന്നു. പുരാണങ്ങളിലെ വ്യാഖ്യാനങ്ങള്‍ തുടങ്ങി ആധുകമായ പരീക്ഷണങ്ങള്‍ വരെ. യക്ഷികളെയും പ്രേതങ്ങളെയും കുറിച്ചുള്ള കെട്ടുകഥകള്‍, പൂര്‍വ്വജന്മങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞു എന്നു പറയുന്നവരുടെ അനുഭവങ്ങള്‍, മരണം വരെപ്പോയി തിരിച്ചുവന്നവരുടെ മരണാനുഭവങ്ങള്‍, അതീന്ദ്രിയ ജ്ഞാനമുണ്ടെന്ന് അവകാശപ്പെടുന്നവരെക്കുറിച്ചുള്ള പഠനങ്ങള്‍, ആത്മാവ്‌ എന്ന സങ്കല്‌പം, മരണം എന്ന അനുഭവം, ഭാവി പ്രവചിച്ചവരെക്കുറിച്ചുള്ള പഠനങ്ങള്‍, ശാസ്‌ത്രത്തിന്റെ ഇതുവരെയുള്ള പഠങ്ങളും വിലയിരുത്തലുകളും പാരാസൈക്കോളജിയില്‍ ശാസ്‌ത്രം നടത്തിയിട്ടുള്ള മുന്നേറ്റം, അതീന്ദ്രിയ ജ്ഞാനമുള്ളവരെ ഉപയോഗിച്ച്‌ പോലീസ്‌ തെളിയിച്ച കേസുകള്‍. ശാസ്‌ത്രത്തിന്‌ ഇന്നും സമസ്യയായി നിലകൊള്ളുന്നവരെ പരിചയപ്പെടുത്തല്‍ തുടങ്ങി ക്ലോണിംഗ്‌, ടെസ്‌റ്റൂബ്‌ ശിശു, ജീനോം മാപ്പ്‌, കാലത്തെയും മരണത്തെയും അതിജീവിക്കാനായി മനുഷ്യന്‍ നടത്തുന്ന പരീക്ഷണങ്ങള്‍, ഹോളോഗ്രാം എന്നീ കണ്ടുപിടുത്തങ്ങള്‍ എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ ആധികാരികമായും സമഗ്രമായും ചര്‍ച്ച ചെയ്യുന്നു എന്നതാണ്‌ ഈ പുസ്‌തകത്തിന്റെ പ്രത്യേകത.

ഇത്തരം പഠനങ്ങളില്‍ സാധാരണ കാണുന്ന ന്യൂനത ഒന്നുകില്‍ അത്‌ വിശ്വാസത്തിന്റെ ഭാഗത്ത്‌ നിന്നുള്ള അന്ധമായ ഉറപ്പുപറയലായിരിക്കും അല്ലെങ്കില്‍ യുക്‌തിയുടെ ഭാഗം ചേര്‍ന്ന് കണ്ണടച്ചുള്ള എതിര്‍പ്പായിരിക്കും. എന്നാല്‍ ഇതിന്റെ രണ്ടിനെയും ഇഴപിരിച്ചു കാണാനും കാര്യങ്ങളെ വിവേചന ബുദ്ധിയോടെ പഠിക്കാനും ഈ പുസ്‌തകം ശ്രമിക്കുന്നുണ്ട്‌ എന്നതാണ് ഈ പുസ്‌തകത്തിന്റെ എടുത്തു പറയാവുന്ന സവിശേഷത.

നമ്മുടെ പ്രാചീനമായ ആകാംക്ഷകളെ തൃപ്‌തിപ്പെടുത്തുന്ന പുസ്‌തകം എന്ന് ഞാനിതിനെ വിശേഷിപ്പിക്കുന്നു.