Thursday, December 31, 2009

ജീന്‍ ക്രിസ്‌റ്റഫ് - അവസാനഭാഗം

മിസിസ് ബ്രൌണ്‍ എന്ന അന്നയുടെ മാതാപിതാക്കള്‍ പ്രേമിച്ച് വിവാഹിതരായവരാണ്. അവര്‍ പിരിയുകയും മരിക്കുകയും ചെയ്‌തതുകാരണം അവള്‍ തന്റെ മുത്തശ്ശിയ്ക്കൊപ്പമാണ് വളര്‍ന്നത്. ചെറുപ്പം മുതലുള്ള ഈ ഏകാന്തതയാണ് അവളെ വലിയ വിരക്‌തയാക്കിത്തീര്‍ത്തത്. അവള്‍ സാവധാനം ക്രിസ്‌റ്റഫിനോട് അടുക്കുന്നു. അവര്‍ പ്രേമബദ്ധരായിത്തീരുകയും മി. ബ്രൌണിനോടു തെറ്റുചെയ്യുന്നു എന്ന പശ്ചാത്താപത്തില്‍ വീട്ടില്‍ നിന്ന് മാറി മറ്റൊരിടത്ത് താമസമാവുകയും ചെയ്യുന്നു.
ഒരു ദിവസം ക്രിസ്‌റ്റഫ് യാദൃശ്ചികമായി വീണ്ടും ഗ്രേസിയയെ കണ്ടുമുട്ടുന്നു. അവളുടെ ഭര്‍ത്താവ് മരണപ്പെട്ടിരുന്നു. അവര്‍ തങ്ങളുടെ പഴയ സ്നേഹം വീണ്ടെടുക്കുന്നു. ക്രിസ്‌റ്റഫ് വിവാഹാഭ്യര്‍ത്ഥന നടത്തിയെങ്കിലും തമ്മില്‍ നല്ല സുഹൃത്തുക്കളായിരിക്കാം എന്നു പറഞ്ഞ് അവള്‍ ഒഴിയുന്നു. എങ്കിലും ആരെക്കാളും ഉപരി തമ്മില്‍ സ്നേഹിക്കുന്നു എന്ന് അവര്‍ക്ക് മാത്രം അറിയാമായിരുന്നു.
തന്റെ കലാജീവിതത്തിന്റെ വളര്‍ച്ചയ്ക്കായി ക്രിസ്‌റ്റഫ് ഗ്രേസിയയുടെ സഹായത്തോടെ പാരീസിനു പോകുന്നു. അവിടെ ഒരു പയ്യന്‍ ക്രിസ്‌റ്റഫിനെ കാണാനെത്തുന്നു. അത് ഒളിവറിന്റെ മകന്‍ ജോര്‍ജസ് ആയിരുന്നു. അയാള്‍ അവനെ സംഗീതം പഠിപ്പിക്കാമെന്നേല്ക്കുന്നു.
ഗ്രേസിയ മരിക്കുന്നു, മകനും. ഒറ്റയ്ക്കാവുന്ന മകള്‍ ക്രിസ്‌റ്റഫിന്റെ അടുത്തെത്തുകയും അവിടെവച്ച് ജോര്‍ജ്ജസുമായി പ്രണയത്തിലാവുകയും ചെയ്യുന്നു. തന്റെ മരണത്തിന് മുന്‍പ് അവരെ ഒന്നിപ്പിക്കണമെന്ന ആഗ്രഹത്താല്‍ ക്രിസ്‌റ്റഫ് അവരുടെ വിവാഹം നടത്തിക്കൊടുക്കുന്നു.
ജീവിതത്തിന്റെ സായംസന്ധ്യയില്‍ അയാള്‍ക്ക് അന്നയെ കാണണം എന്ന് അതിയായ ആഗ്രഹം തോന്നുന്നു. അവര്‍ പോകാറുള്ള പള്ളിയില്‍ ചെന്ന് ഒളിഞ്ഞു നിന്ന് അയാള്‍ അവളെ കാണുന്നു. അവള്‍ ഏറെ മാറിക്കഴിഞ്ഞിരുന്നു. ഈ മുഖത്തിനെയാണോ താന്‍ ഒരിക്കല്‍ പ്രേമിച്ചിരുന്നത് എന്നുപോലും ക്രിസ്‌റ്റഫ് സംശയിക്കുന്നു.
പുതിയ തലമുറയ്ക്ക് ജീവിക്കാന്‍. യാതന അനുഭവിക്കാന്‍. വിജയം നേടുവാന്‍. വഴിയൊരുക്കിക്കൊണ്ട് ക്രിസ്‌റ്റഫ് മരിക്കുന്നതോടെ 2103 പേജുകളിലായി പരന്നുകിടക്കുന്ന ഈ മഹാജീവിതാതിഹാസം അവസാനിക്കുന്നു.
അവസാനഭാഗത്തിനുള്ള മുഖവുരയില്‍ റൊമെയ്‌ന്‍ റോളണ്ട് ഇങ്ങനെ പറയുന്നു : യുവാക്കളേ.. ഇന്നിന്റെ യുവാക്കളേ.. ഞങ്ങളുടെ മുകളിലൂടെ നടന്നുപോകൂ... ഞങ്ങളെ നിങ്ങളുടെ കാല്‍ക്കീഴില്‍ ചവുട്ടിഞെരിച്ച് മുന്നോട്ടു പോകൂ.. ഞങ്ങളെക്കാള്‍ മഹത്തുക്കളും സന്തുഷ്ടരും ആവൂ..
എന്നെ സംബന്ധിച്ചിടത്തോളം എന്റേതായിരുന്ന ആത്മാവിനോട് ഞാന്‍ യാത്ര പറയുന്നു. ഒഴിഞ്ഞ ചിപ്പിപോലെ ഞാനതെന്നില്‍ നിന്നും പൊഴിച്ചുകളയുന്നു. ജീ‍വിതം മരണങ്ങളുടെയും ഉയര്‍ത്തെഴുനേല്പുകളുടെയും ഒരു തുടര്‍ച്ചയാണ്. ക്രിസ്‌റ്റഫ് വീണ്ടും പിറക്കുവാന്‍ വേണ്ടി നാം മരിച്ചേ തീരൂ..

Wednesday, December 30, 2009

ജീന്‍ ക്രിസ്‌റ്റോഫ് - ഭാഗം 9

ഒളിവറും ജാക്വിലിനും തമ്മിലുള്ള ബന്ധം അനുദിനം വഷളാവുകയും അവസാനം അവള്‍ മറ്റൊരുവനൊപ്പം ഒളിച്ചോടുകയും ചെയ്യുന്നു. അവരുടെ കുട്ടിയെ സിസിലിയും മാഡം ആര്‍നോള്‍ഡും ചേര്‍ന്ന് വളര്‍ത്തുന്നു. ഒളിവറും ക്രിസ്‌റ്റഫറും തമ്മിലുള്ള ഹൃദയബന്ധം പുനസ്ഥാപിക്കുന്നു. ഒരു പാര്‍ട്ടിയില്‍ വച്ച് ക്രിസ്റ്റഫ് തന്റെ ബാല്യകാല സഖിയായിരുന്ന ഗ്രേസിയെ കണ്ടുമുട്ടുന്നു. അവള്‍ ജര്‍മ്മനിയിലെ ഒരു വലിയ ഉദ്യോഗസ്ഥന്റെ ഭാര്യ ആയിക്കഴിഞ്ഞിരുന്നു. സത്യത്തില്‍ അവള്‍ അവനെ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. ക്രിസ്‌റ്ററ്ഫിന് നാട്ടിലേക്ക് പോകാനുള്ള സമ്മതപത്രം യഥാര്‍ത്ഥത്തില്‍ വാങ്ങിച്ചുകൊടുത്തത് ഗ്രേസിയായിരുന്നു. അവര്‍ വീണ്ടും സൌഹൃദത്തിലാവുന്നെങ്കിലും അധികം താമസിക്കാതെ അവള്‍ അമേരിക്കയിലേക്ക് പോകുന്നു.
പിന്നീടുള്ള നോവല്‍ ഭാഗം ക്രിസ്‌റ്റഫിന്റെയും ഒളിവറിന്റെയും ജനാധിപത്യത്തോടും കമ്യൂണിസത്തോടും മറ്റ് രാഷ്‌ട്രങ്ങളോടുമുള്ള നിലപാട് വിശദീകരിക്കുന്നതിനാണ് ശ്രമിക്കുന്നത്.
ഒരു മെയ്‌ദിന റാലിയില്‍ പങ്കെടുക്കാന്‍ പോയ ഒളിവര്‍ അതിനിടയിലുണ്ടായ സംഘടനത്തില്‍ പെട്ട് മരണമടയുന്നു. ഈ മരണം അറിയാതെ ഒരു പോലീസുകാരനെ കൊന്ന കേസില്‍ ക്രിസ്‌റ്റഫ് രാജ്യം വിടുകയും സ്വിസ്വര്‍ലാന്റില്‍ അഭയം തേടുകയും ചെയ്യുന്നു. അവിടെവച്ചാണ് ഒളിവറിന്റെ മരണം ക്രിസ്‌റ്റഫ് അറിയുന്നത്. ആ വേര്‍പാട് അയാളെ രോഗഗ്രസ്ഥനാക്കുന്നു. എങ്കിലും ഒടുവില്‍ അതില്‍ നിന്നും വിമുക്‌തനാകുന്നു.
വാചകങ്ങള്‍:
1. സ്‌നേഹത്തിന്റെ വഞ്ചന സമ്പൂര്‍ണ്ണമായിക്കഴിഞ്ഞ ശേഷം അതിനാല്‍ യാതന അനുഭവിക്കുന്നവര്‍ സാധുക്കളാണ്. ഹൃദയം സത്യസന്ധമായിരിക്കുമ്പോള്‍ ഉടലിന്റെ നിന്ദ്യമായ വഞ്ചന നിസ്സാരമാണ്. ഹൃദയം വിശ്വാസവഞ്ചകനായിത്തീരുമ്പോള്‍ ബാക്കിയെല്ലാം അഗണ്യം..!
2. എത്രയും കാലം സാധിക്കുമോ അത്രയും കാലം ജീവിക്കുക എന്നതല്ല, പ്രത്യുത എത്ര ശക്‌തമായി ജീവിക്കാമോ അത്രയും ശക്‌തമായി ജീവിക്കുക എന്നതാണ് കാര്യം.
3. എന്താണ് ജീവിതം..? അത് തണുത്തുറഞ്ഞ യുക്‌തിപോലെയോ നമ്മുടെ കാഴ്ച പോലെയോ അല്ല. നാം സ്വപ്‌നം കാണുന്നതെന്തോ അതാണ് ജീവിതം. ജീവിതത്തിന്റെ അളവുകോല്‍ സ്നേഹമാണ്.
4. നീ എന്നെ സ്നേഹിക്കാതിരുന്ന ദിനങ്ങള്‍ക്ക് ഞാന്‍ നിന്നോടു നന്ദി പറയുന്നു... വേറെ എവിടെയെങ്കിലും ലഭിക്കും നിനക്ക് കൂടുതല്‍ സൌഖ്യമെന്ന് ഞാനാശിക്കുന്നു...
5. ഒരാള്‍ക്ക് തന്റെ കലയില്‍ ഊനം തട്ടാതെ നിലകൊള്ളണമെങ്കില്‍ തന്റെ ജന്മസിദ്ധമായ പ്രതിഭകൂടാതെ മറ്റ് ചിലതുകൂടി വേണം. അയാളുടെ ജീവിതത്തെ സമ്പൂര്‍ണ്ണമാക്കുകയും അതിന് ഒരു ലക്ഷ്യം നല്കുകയും ചെയ്യുന്ന വികാരവിക്ഷോഭങ്ങളും ദുഃഖങ്ങളും ഇല്ലെങ്കില്‍ അയാള്‍ ഒന്നും സൃഷ്ടിക്കുകയില്ല. (ഇബ്‌സന്റെ വാചകം)
5. എല്ലാത്തിനെയും മനസിലാക്കുക എന്നാല്‍ ഒന്നിനെയും വെറുക്കാതിരിക്കുക എന്നതാണ്..
6. അലറിപ്പായുന്ന കൊടുങ്കാറ്റില്‍ ദൃഡമായി വാക്കുചൂണ്ടിക്കാണിക്കുന്ന വടക്കുനോക്കിയന്ത്രമാണ് കലാകാരന്‍
7. നഷ്ടപ്പെട്ടവരെ, അവരുടെ നഷ്ടം അപ്പോഴും വേദനകരമായിരിക്കവെ, നമ്മള്‍ അപൂര്‍വ്വമായേ സ്വപ്‌നം കാണൂ. അവര്‍ പിന്നീട് നാം മറക്കുവാന്‍ തുടങ്ങവേ നമ്മിലേക്ക് തിരിച്ചുവരുന്നു.
8. കല ദുഃഖത്തിലെ യഥാര്‍ത്ഥമായി വിലയിരുത്താനാവൂ. ദുഃഖമാണ് ഉരകല്ല്. അപ്പോള്‍ മാത്രമേ ആര്‍ക്കാണ് യുഗങ്ങള്‍ കവച്ചുകടക്കുന്നതിന് ആരാണ് മരണത്തെക്കാള്‍ ശക്‌തരെന്ന് മനസിലാക്കുന്നതിന് നമുക്ക് കഴിയൂ. അല്പം ചിലരെ ആ പരീക്ഷണത്തെ അതിജീവിക്കൂ...
9. യഥാര്‍ത്ഥ ദുഃഖങ്ങള്‍ അഗാധതകളില്‍ ശാന്തമാവുന്നു. അവ അവയ്ക്കുവേണ്ടി നിര്‍മ്മിച്ച തലങ്ങളില്‍ ഉറങ്ങുന്നതുപോലെ തോന്നുന്നു. എന്നല്‍ എല്ലായിപ്പോഴും അവ ആത്മാവിനെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്നു....

Wednesday, December 23, 2009

ജീന്‍ ക്രിസ്റ്റഫ് - ഭാഗം 8

ഒളിവറിന്റെ സഹായത്തോടെ ക്രിസ്റ്റഫ് പാരീസില്‍ പ്രസിദ്ധനായിക്കഴിഞ്ഞിരുന്നു. അതിനിടയില്‍ അമ്മയെ കാണാനായി അവന്‍ സ്വന്തം നാട്ടിലേക്ക് പോകുന്നു. പിറ്റെ ദിവസം തന്നെ അമ്മ മരിക്കുന്നു. പക്ഷേ അവന്റെ പേരില്‍ അപ്പോഴും അറസ്റ്റ് വാറന്റ് നിലനില്ക്കുന്നതിനാല്‍ അവരുടെ ശവസംസ്കാരത്തില്‍ പങ്കെടുക്കാന്‍ അവന്‍ കഴിഞ്ഞില്ല. ഒളിവറാണ് അവന്റെ അമ്മയുടെ ശവസംസ്കാരം നടത്തുന്നത്.
രണ്ടുപേരും കൂടുതല്‍ സൌഹൃദത്തില്‍ കഴിയുന്നതിനിടെ ഒളിവര്‍, ജാക്വിലിന്‍ എന്നൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലാവുകയും വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് ക്രിസ്‌റ്റഫിന്റെ സഹായത്തോടെ വിവാഹിതരാവുകയും ചെയ്യുന്നു. അനുരാഗത്തിന്റെ ആദ്യദിനങ്ങളില്‍ സന്തുഷ്ടരായിരുന്നെങ്കിലും അവരുടെ ജീവിതം പിന്നീട് അസന്തുഷ്ടിയിലേക്ക് നീങ്ങുന്നു.
ഇതിനിടയില്‍ ക്രിസ്‌റ്റഫ് ഫ്രാന്‍സ്വ എന്ന നാടകനടിയെ പരിചയപ്പെടുകയും അവര്‍ ഒന്നിച്ച് ജീവിതം ആരംഭിക്കുകയും ചെയ്യുന്നു. അവള്‍ പക്ഷേ പിന്നീട് അമേരിക്കയിലേക്ക് പോകുന്നു. ഒളിവറും അവനെ പിരിഞ്ഞുകഴിഞ്ഞിരുന്നു. അവന് സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകണമെന്ന് അതിയായ ആഗ്രഹം തോന്നുന്നു. ഒരു മേലുദ്യോഗസ്ഥന്റെ സഹായത്തോടെ രണ്ടുദിവസത്തേക്ക് സ്വന്തം രാജ്യത്ത് പ്രവേശിക്കാനുള്ള അനുമതി ക്രിസ്‌റ്റഫ് നേടുന്നു. സ്വന്തം ഗ്രാമം ഉല്ലാസപൂര്‍വ്വം സന്ദര്‍ശിക്കുന്നതിനിടെ അവന്‍ തന്റെ പഴയ പ്രേമഭാജനം മിന്നയെ കണ്ടുമുട്ടുന്നു. അവള്‍ വിവാഹിതയും നാലുകുട്ടികളുടെ മാതാവും ആയിക്കഴിഞ്ഞിരുന്നു. അവള്‍ അവനെ സ്വഗൃഹത്തിലേക്ക് ക്ഷണിക്കുകയും വിരുന്നൊരുക്കുകയും ചെയ്യുന്നു. സന്തോഷകരങ്ങളായ രണ്ടു ദിവസങ്ങള്‍ അവന്‍ നാട്ടില്‍ ചിലവിടുന്നു.
വാചകങ്ങള്‍:
1. എപ്പോഴും പൂര്‍ണ്ണമായും തയ്യാറെടുത്തു നില്ക്കു. കാരണം ഈശ്വരന്‍ ഇന്നുരാത്രി നിങ്ങളുടെ വാതില്‍ക്കലൂടെ കടന്നുപോവില്ലെന്ന് നിങ്ങള്‍ക്ക് നിശ്ചയമില്ല.
2. നിങ്ങള്‍ മറ്റുള്ളവരുടെ ജീവിതങ്ങളില്‍ ജീവിക്കുകയും സ്നേഹിക്കുകയും വിധിയുടെ മുന്നില്‍ കീഴടങ്ങുകയും വേണം.
3. നമ്മോടൊപ്പം കരയുവാന്‍ വിശ്വസ്‌തരായ സുഹൃത്തുക്കള്‍ ഉള്ളത്രയും കാലം സമസ്‌തയാതനയും അനുഭവിക്കുവാന്‍ സമര്‍ഹമാണ് ജീവിതം.
4. തന്റെ വിഡ്ഢിത്തം അറിയാവുന്ന ഒരു വിഡ്ഢി അതറിയാത്ത രണ്ടുപേരേക്കാള്‍ വിലപ്പെട്ടവനാണ്.
5. ഒരാളുടെ സാമര്‍ത്ഥ്യത്തിന്റെ പേരിലാണ്, അനുരാഗത്തിന്റെ മാസ്‌മരികതയാലും അടക്കമില്ലായ്മയാലും അല്ല സ്നേഹിക്കപ്പെടുന്നതെങ്കില്‍ സ്നേഹയോഗ്യനായ ഏതു പുരുഷനാണ് ഉണ്ടാവുക..?
6. മുന്നില്‍ ഓടിയതുകൊണ്ട് എന്തുഗുണം? പിരമിഡുകള്‍ മുകളില്‍ നിന്നല്ല സൃഷ്ടിക്കപ്പെട്ടത്..
7. നിങ്ങളുടെ ഹൃദയസ്പന്ദനത്തിന്റെ താളവട്ടം നിങ്ങളുടെ ലിഖിതങ്ങളില്‍ നിലനില്ക്കട്ടെ, ശൈലിയാണ് ആത്മാവ്...
8. അല്ല ജീവിതം ദുഃഖകരമല്ല; പക്ഷേ ജീവിതത്തില്‍ ദുഃഖകരമായ നിമിഷങ്ങളുണ്ട്..
9. സ്‌ത്രീയ്ക്ക് അവളുടെ നല്ല നിമിഷങ്ങള്‍ നേരത്തെ അല്ലെങ്കില്‍ വൈകി ഉളവാകും. ഒരാള്‍ക്ക് അവയ്ക്കുവേണ്ടി കാത്തിരിക്കാനുള്ള ക്ഷമവേണം എന്നുമാത്രം..!

Thursday, November 5, 2009

ജീന്‍ ക്രിസ്‌റ്റഫ് - ഭാഗം 7

ക്രിസ്റ്റഫും ഒളിവറും തമ്മില്‍ കൂടുതല്‍ സുഹൃത്തുക്കളാവുന്നു. താമസവും ഒന്നിച്ചാക്കുന്നു. ആ താമസസ്ഥലത്തെ വിവിധ ആളുകളെക്കുറിച്ചാണ് ഈ വോല്യത്തില്‍ പറയുന്നത്. ഒരു പുരോഹിതന്‍, ഒരു പ്രഫസറും കുടുംബവും ഒരു വിപ്ലവകാരിയും അയാള്‍ എടുത്തുവളര്‍ത്തുന്ന ഒരു കുട്ടിയും ഒരു പട്ടാളക്കാരനും അയാളുടെ മകളും എന്നിവരാണ് അവിടുത്തെ അന്തേവാസികള്‍. ആ ജീവിതത്തിലെ സംഘര്‍ഷങ്ങളും വിഷമങ്ങളും ചെറിയ സന്തോഷങ്ങളും പറയുന്നതിലൂടെ റൊമയ്ന്‍ റോളണ്ട് മൊത്തം മനുഷ്യകുലത്തിന്റെ ജീവിതസന്ധികളെക്കുറിച്ചും ഒരു മനുഷ്യന്‍ ജീവിച്ചു തീര്‍ക്കുന്നതും കടന്നുപോകുന്നതുമായ വഴികളെക്കുറിച്ചും നമ്മോടു പറയുന്നു. വിപ്ലവകാരി പെട്ടെന്ന് മരിച്ചുപോവുകയും അവിടെയുണ്ടായിരുന്ന ഒരു വിധവയായ സ്‌ത്രീ അനാഥക്കുട്ടിയെ സ്വീകരിക്കുകയും ചെയ്യുന്നതോടെയാണ് ഈ ഭാഗം അവസാനിക്കുന്നത്. ഈ നോവലിലുടനീളം ഒരാളുടെ മാത്രം കഥയല്ല പറയുന്നത്, പകരം ക്രിസ്റ്റഫ് ബന്ധപ്പെടുന്ന നിരവധിപേരുടെ കഥകള്‍ കൂടി അനുബന്ധമായി വരുന്നുണ്ട്, കാരണം അവന്റെ ദുഃഖങ്ങളും പ്രയാസങ്ങളും അവന്റേതുമാത്രമായിരുന്നില്ല. സുഹൃത്തുക്കള്‍ക്കും പരിചിതര്‍ക്കും ഉണ്ടാവുന്ന പ്രയാസങ്ങളും അവന്‍ സ്വന്തം പോലെ അനുഭവിക്കുന്നുണ്ട്. ഒരു മനുഷ്യന്റെ ജീവിതം അവന്റേതുമാത്രമല്ല സഹജീവികളുടേതു കൂടിയാണ്.
വാ‍ചകങ്ങള്‍:
1. നന്മയെക്കുറിച്ച് ഒന്നും അറിയാതിരിക്കുക എന്നതിനേക്കാള്‍ ചീത്തവഴികള്‍ ഉണ്ട്. നന്മ അറിവിന്റെ ഒരു കാര്യമല്ല. അത് പ്രവര്‍ത്തിയുടെ കാര്യമാണ്.
2. ഞരമ്പുരോഗികള്‍ മാത്രമാണ് സദാചാരത്തെക്കുറിച്ച് വെറുതെ പറഞ്ഞുകൊണ്ടിരിക്കുക, എല്ലാ സദാചാര നിയമങ്ങളില്‍ വച്ച് ആദ്യത്തേത് ഞരമ്പുരോഗി ആകാതിരിക്കുക എന്നാതാണ്.
3. സംഗീതം അവിവേകിയായ വിശ്വസ്ഥനാണ്. അതിന്റെ കാമുകന്മാരുടെ ഏറ്റവും രഹസ്യമായ ചിന്തകളെപ്പോലും അത് അതിനെ സ്നേഹിക്കുന്നവര്‍ക്ക് ഒറ്റിക്കൊടുക്കുന്നു.
4. സ്നേഹിക്കുന്നതിന് രണ്ടു വഴികളുണ്ട്. തങ്ങളുടെ അസ്‌തിത്വത്തിന്റെ പരമാണു വരെ ഉപയോഗിച്ചു സ്നേഹിക്കുന്നവരും, തങ്ങളുടെ അധികമായ ഊര്‍ജ്ജത്തില്‍ ഒരംശം സ്നേഹത്തിന് വിനിയോഗിക്കുന്നവരും.
5. ഒന്നിനും ശ്രമിക്കാത്തവര്‍ക്കാണ് ഒരിക്കലും തെറ്റുപറ്റാതെയിരിക്കുക. പക്ഷേ ജീവിക്കുന്ന സത്യത്തിനുനേരെ പിടഞ്ഞു നീങ്ങുന്ന തെറ്റാണ്, മൃതസത്യത്തെക്കാള്‍ അധികം ഫലവത്തും അനുഗ്രഹീതവും..
6. ഏതെങ്കിലും ഒരു പ്രത്യേക കോണിലൂടെ നോക്കുകയോ ഏതെങ്കിലും തെറ്റിദ്ധാരണയിലൂടെ കാണുകയോ ചെയ്യുമ്പോള്‍ നല്ലതായ ഒരു കാര്യവുമില്ല, നല്ലവനായ ഒരു മനുഷ്യനുമില്ല.
7. സത്യസന്ധമായ ഏത് ആശയവും അത് തെറ്റിദ്ധരിക്കപ്പെടുമ്പോള്‍പ്പോലും വിശുദ്ധവും ദൈവീകവുമാണ്...
8. പരമസത്യങ്ങളില്‍ ലോകത്തിന്റെ നന്മയ്ക്കുവേണ്ടിയുള്ളവ മാത്രമേ പറയാവൂ. ബാക്കി നമ്മള്‍ ഒതുക്കണം. ഒളിഞ്ഞിരിക്കുന്ന സൂര്യന്റെ മൃദുരശ്മികള്‍പോലെ അവ നമ്മുടെ പ്രവര്‍ത്തികളില്‍ അവയുടെ വെളിച്ചം വിതറും.
9. ജീവിതത്തിന്റെ നീരുറവയിലെ ജലത്തെക്കാള്‍ മധുരമയമായ രണ്ടു പഴങ്ങള്‍ ലോകത്തിലെ വിഷവൃക്ഷം അര്‍പ്പിക്കുന്നു - ഒന്ന് കവിത, മറ്റേത് സൌഹാര്‍ദം..
10. നാം സ്നേഹിക്കുന്നവര്‍ക്ക് നമ്മുടെ മേല്‍ പൂര്‍ണ്ണമായും അധികാരമുണ്ട്. നമ്മെ സ്നേഹിക്കുന്നത് അവസാ‍നിപ്പിക്കുന്നതിനുള്ള അവകാശം പോലുമുണ്ട്. അവരോട് ഒരു നീരസവും നമുക്ക് സഹിക്കുക വയ്യ. സ്നേഹം നമ്മെ കൈവെടിയേണ്ട സ്ഥിതിയില്‍ നാം അത്രയും അതിന് അനര്‍ഹരായതില്‍ നമുക്ക് നമ്മോടുതന്നെ കോപം തോന്നുക മാത്രമാവാം. ആ വിധം ഒരു മാനസീകാവസ്ഥയില്‍ മാരകമായ മനോവേദനയുണ്ട്. ജീവിക്കുവാനുള്ള ഇച്ഛയെ നശിപ്പിക്കുന്ന മനോവേദന.
11. ഒരു സംഗീതോപകരണത്തിന്റെ മധുരതരമോ അകൃത്രിമ സ്വരത്തിന്റെ മാധുര്യമോ കേള്‍ക്കവേ ആഹ്ലാദിക്കാത്ത ഒരാള്‍, അത് കേള്‍ക്കവേ ചഞ്ചലിതനാക്കാത്ത ഒരാള്‍, അതിന്റെ സുമധുരമായ പരമാനന്ദത്താല്‍ ആപാദചൂഡം പ്രകമ്പിതനാകാത്ത ഒരാള്‍, അതില്‍ ആത്മവിസ്‌മൃതി കൊള്ളാത്ത ഒരാള്‍ - അപ്രകാരമുള്ള ഒരാള്‍ അതുകൊണ്ട് വ്യക്‌തമാക്കുന്നത് അയാള്‍ക്ക് വക്രവും ദുഷ്ടവും ഹീനവുമായ ആത്മാവാണ് ഉള്ളതെന്നാണ്. സംസ്കാരവിഹീനനായ ഒരുവനെ ഭയപ്പെടുന്നപോലെ നമ്മളവനെ ഭയപ്പെടണം (ഷേക്‌സ്പിയര്‍)
12. മരിച്ചുപോയ പ്രിയപ്പെട്ടവരുടെ അരുകിലേക്ക് നമ്മെ എത്തിക്കുന്നതിനുള്ള തീര്‍ച്ചയായ വഴി, അവരെ വീണ്ടും കാണുന്നതിനുള്ള ഉത്തമമായ മാര്‍ഗ്ഗം അവരോടൊപ്പം മരണത്തിലേക്ക് പോവുകയല്ല, പ്രത്യുത ജീവിച്ചിരിക്കുകയാണ്. അവര്‍ നമ്മുടെ ജീവിതങ്ങളില്‍ ജീവിക്കുന്നു. നമ്മോടൊപ്പം മരിക്കുന്നു..!

Saturday, October 31, 2009

ജീന്‍ ക്രിസ്‌റ്റഫ് - ഭാഗം 5 & 6

ജീന്‍ ക്രിസ്‌റ്റഫിന്റെ പാരീസ് ജീവിതവും അതിന്റെ ദുരന്തങ്ങളുമാണ് ഈ രണ്ടു വോല്യങ്ങളിലുമായി പറയുന്നത്. അവന്‍ തന്റെ പ്രവാ‍സജീവിതം ആരംഭിക്കുകയായിരുന്നു. അവിടെ അവന്‍ എല്ലാവരാലും തഴയപ്പെട്ടവനും യാതന അനുഭവിക്കുന്നവനുമായിത്തീരുന്നു. അവന്റെ സുഹൃത്തുക്കള്‍ പോലും അവനെ അവഗണിക്കുന്നു. ഒരു പാര്‍ട്ടിക്കിടയില്‍ അവന്‍ ഒളിവര്‍ ജിന്നന്‍ എന്നൊരു യുവകവിയെ പരിചയപ്പെടാന്‍ ശ്രമിക്കുന്നു. (അവന്‍ യഥാര്‍ത്ഥത്തില്‍ ജര്‍മ്മനിയിലെ നാടകശാലയില്‍ വച്ച് കണ്ടുമുട്ടി, അവന്‍ കാരണം ജോലി നഷ്ടപ്പെട്ട ആന്റോയനറ്റ് ജന്നിന്റെ സഹോദരനായിരുന്നു എന്നാലത് ക്രിസ്റ്റഫ് മനസിലാക്കുന്നില്ല)
തുടര്‍ന്ന് ജന്നിന്‍ കുടുംബത്തിന്റെ കഥയാണ് പറയുന്നത്. അവര്‍ ബാങ്ക് നടത്തിയിരുന്ന സമ്പന്നരായിരുന്നു. പക്ഷേ വ്യാപാരത്തിലെ പരിചയക്കുറവുമൂലം കബളിപ്പിക്കപ്പെടുകയും വലിയ കടത്തില്‍ പെടുകയും ചെയ്യുന്നു. തുടര്‍ന്ന് ജന്നിന്‍ വെടിവച്ച് ആത്മഹത്യ ചെയ്യുന്നു. കടക്കാരുടെ ശല്യം കാരണം മാഡം ജെന്നിന്‍ രണ്ടുകുട്ടികളുമായി (ആറ്റ്നോയനറ്റ്, ഒളിവര്‍) പാരീസിലെത്തുന്നു. അവിടെ ജീവിതം കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ അവരും മരിക്കുന്നു. കൊച്ചുസഹോദരന്‍ ഒളിവറിന്റെ ചുമതല ആന്റോയനറ്റിന്റെ മുകളിലാവുന്നു. അവള്‍ കഷ്ടപ്പെട്ട് ഒളിവറിനെ സ്‌കൂളില്‍ അയയ്ക്കുന്നു. ജോലിയ്ക്കുവേണ്ടി ജര്‍മ്മനിയില്‍ പോകുന്നു. അവിടെ നാടകശാലയില്‍ വച്ചാണ് ക്രിസ്റ്റഫിനെ കാണുന്നത്. എന്നാല്‍ ക്രിസ്‌റ്റഫുമായി അവിഹിതബന്ധം ആരോപിച്ച് ജോലിയില്‍ നിന്നും പിരിച്ചയയ്ക്കുന്നു. തിരികെ പാരീസിലെത്തി വീണ്ടും മറ്റു ജോലികള്‍ ചെയ്‌ത് സഹോദരന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നു. ക്ഷയരോഗം കാരണം അവള്‍ അകാലത്തില്‍ മരിക്കുന്നു. മരിക്കുന്നതിനു മുന്‍പ് രണ്ടുതവണ അവള്‍ ക്രിസ്‌റ്റഫിനെ കാണുന്നെങ്കിലും തമ്മില്‍ സംസാരിക്കുവാന്‍ അവസരം ലഭിച്ചിരുന്നില്ല. മരണശേഷം അവളുടെ ബുക്കില്‍ നിന്നു ലഭിച്ച ഒരു പ്രേമലേഖനത്തില്‍ നിന്നും തന്റെ സഹോദരി ക്രിസ്റ്റഫിനെ സ്നേഹിച്ചിരുന്നു എന്ന് ഒളിവര്‍ മനസിലാക്കുന്നു. ക്രിസ്റ്റഫ് തന്നെ സ്നേഹിക്കുന്നുണ്ടെന്ന് ആന്റോയനറ്റിന് അറിയാമായിരുന്നു (അവന്റെ ഒരു പുസ്‌തകത്തിന്റെ സമര്‍പ്പണം ഇങ്ങനെയായിരുന്നു : ഞാന്‍ മൂലം കഷ്ടപ്പാടിനു വിധേയയായ എന്റെ പ്രിയപ്പെട്ട സാധുവിന് - ഒരു പ്രത്യേക തീയതിയും) ക്രിസ്‌റ്റഫിലൂടെ തന്റെ സഹോദരിയെ കാണാനാണ് ഒളിവര്‍ പാര്‍ട്ടില്‍ പങ്കെടുക്കുന്നതും അവനെ പരിചയപ്പെടുന്നതും...

വാചകങ്ങള്‍:
1. എനിക്ക് ഇതേ നിലയില്‍ തുടരാന്‍ അവകാശമില്ല. ഞാന്‍ കീഴടങ്ങുന്നതിനു മുന്‍പ് എല്ലാം ശ്രമിച്ചു നോക്കിയേ തീരു. ഞാന്‍ കീഴടങ്ങുകയില്ല താനും.
2. ആത്മാവുകളില്‍ ഏറ്റവും വിലകെട്ടവര്‍ക്കു മാത്രമേ പ്രാര്‍ത്ഥനയുടെ ആവശ്യം ഇല്ലാതെ വരു. ആത്മാവില്‍ കരുത്തന്മാര്‍ക്ക് താന്താങ്ങളുടെ തന്നെ ഉള്ളിലുള്ള പാവനസന്നിധിയില്‍ അഭയം തേടുന്നതിന്റെ ആവശ്യം വരുന്നു. അത് വിലകെട്ടവര്‍ക്ക് ഒരിക്കലും മനസിലാവുകയില്ല.
3. സ്‌ത്രീകളോടുള്ള തങ്ങളുടെ ബഹുമാനത്തെപ്പറ്റി ഏറ്റവും കൂടുതല്‍ സംസാരിക്കുന്നവര്‍ക്കാണ് അതേറ്റവും കുറവ്.
4. പുരുഷന്മാര്‍ കലാസൃഷ്ടികള്‍ നിര്‍മ്മിക്കുന്നു, പക്ഷേ സ്‌ത്രീകള്‍ പുരുഷന്മാരെ സൃഷ്ടിക്കുന്നു.
5. സ്‌ത്രീ വെള്ളം പോലെയാണ്. രൂപം ഇല്ലാത്തത്. അവള്‍ കണ്ടുമുട്ടുന്ന ഓരോ പുരുഷന്റെ ആത്മാവും പാത്രവുമാണ്. അവള്‍ ഉടനടി ആ രൂപം കൈക്കൊള്ളുന്നു.
6. ഒരു നല്ല സ്‌ത്രീ ഭൂമിയില്‍ പറുദീസയാണ്. ഭൂമിയിലെ ഒരേയൊരു പറുദീസ.
7. തന്നെക്കാള്‍ ബലം കുറഞ്ഞ ഒരു പുരുഷനോടാണ് ഇടപഴകേണ്ടത് എന്ന് മനസിലാക്കുക ഒരു സ്‌ത്രീയ്ക്ക് വളരെ സന്തോഷകരമാണ്. ഉടനടി തന്റെ ഉയര്‍ന്നതും താണതുമായ ജന്മവാസനകള്‍ക്ക് അവള്‍ അതില്‍ ഇര കണ്ടെത്തുന്നു.
8. നമ്മുടെ ജീവിതത്തിന്റെ ശക്‌തികള്‍, നാം ജീവിതത്തിന് അടിയറവു വച്ചാല്‍ ഉത്തമന്മാര്‍ക്കും ഉന്നതന്മാര്‍ക്കും പിന്നെ എന്താണവശേഷിച്ചിട്ടുണ്ടാവുക.
9. ജീവിതത്തിന്റെ കഷ്ടപ്പാടുകള്‍ക്കുപരി നാം ശിരസ് ഉയര്‍ത്തിപ്പിടിക്കുക. നാം സന്തോഷപൂര്‍വ്വം പരിചിതവും സന്തുഷ്ടവുമാ‍യ പല്ലവി പാടുക
10. കാമുകന്റെ ജീവിതം പണക്കാര്‍ക്കും അലസന്മാര്‍ക്കും ഉള്ള ജീവിതമാണ്.
11. ഒരാള്‍ക്ക് സുന്ദരമായ ഒന്ന്, മറ്റൊരാള്‍ക്ക് അങ്ങനെയാവില്ല. നമ്മള്‍ സ്വര്‍ണ്ണനാണയങ്ങള്‍ അല്ല, എല്ല്ലാവരെയും പ്രീതിപ്പെടുത്താന്‍ നമുക്കാവില്ല.
12. ദയയുള്ളവരാകുക. മനുഷ്യരുടെ സകല അനീതികള്‍ക്കും വിധിയുടെ കാഠിന്യത്തിനും നടുവില്‍, കൂടുതല്‍ ദയയുള്ളവരാകാന്‍ ശ്രമിക്കുക. സുശീലരാവുക. കഠിനയുദ്ധങ്ങളില്‍പ്പോലും സുപ്രസന്നരാവുക. അനുഭവങ്ങളിലൂടെ വിജയിക്കുക. ആന്തരീകമായ ആ നിധിയെ ഉപദ്രവിക്കുവാന്‍ അനുവദിക്കാതിരിക്കുക.

Saturday, October 24, 2009

ജീന്‍ ക്രിസ്‌റ്റഫ് - ഭാഗം 4

ക്രിസ്റ്റഫിനെ വിദഗ്‌ദ്ധമായി കബളിപ്പിക്കുകയായിരുന്നു ‘റിവ്യു’ എന്നറിയുന്നതോടെ അവണ്‍ അവരുമായി വേര്‍പിരിയുന്നു. അതിനു പകരം ഒരു സോഷ്യലിസ്റ്റ് പത്രത്തില്‍ തന്റെ സംഗീത നിരൂപണങ്ങള്‍ എഴുതാന്‍ ആരംഭിക്കുന്നു. പക്ഷേ അതവന് കൂടുതല്‍ നഷ്ടമാണ് ഉണ്ടാക്കിവച്ചത്. അവന്‍ അക്കാരണത്താല്‍ പ്രഭുവുമായി പിണങ്ങുന്നു. അതോടെ സമൂഹം കൂടുതല്‍ അവനെ ഒറ്റപ്പെടുത്തുന്നു. അതിനിടെ നാടകക്കാരിയും നിഷ്‌കളങ്കയും നന്നായി പെരുമാറാന്‍ അറിയാവുന്നവളുമായ ഒഫീലിയ എന്ന പെണ്‍കുട്ടിയുമായി അവന്‍ പരിചയത്തിലാവുന്നു. അവളുടെ നാടകത്തിനു പോകുമ്പോള്‍ അജ്ഞാതയായ ഒരു ഫ്രഞ്ചുകാരി പെണ്‍കുട്ടിയെ പരിചയപ്പെടുന്നു. അവളെ റെയില്‍‌വേ സ്റ്റേഷനില്‍ വച്ച് വേര്‍ പിരിയുന്നു.
പ്രഫസര്‍ ആയ റയില്‍ ഹാര്‍ട്ടുമായും ഭാര്യ ലില്ലി ഹര്‍ട്ടുമായും അവന്‍ സൌഹൃദത്തിലാവുന്നു. (അവരില്‍ നിന്നും റയില്‍‌വേ സ്റ്റേഷനില്‍ വച്ച് പിരിഞ്ഞ ഫഞ്ചുകാരി പെണ്‍കുട്ടിയുടെ പേര് ആന്റയണറ്റ് ജന്നിന്‍ എന്നാണെന്ന് മനസിലാവുന്നു) ചെല്ലിന്നിടത്തെല്ലാം പേരുദോഷം കേള്‍പ്പിക്കാനാണ് ക്രിസ്‌റ്റഫിന്റെ വിധി. ലില്ലി ഹര്‍ട്ടും അവനും തമ്മില്‍ പ്രണയമാണെന്ന് ഒരു വാര്‍ത്ത ആളുകള്‍ക്കിടയില്‍ പ്രചരിക്കുന്നതുകാരണം അവന് ആ ബന്ധവും ഉപേക്ഷിക്കേണ്ടി വരുന്നു. സത്യത്തില്‍ അവന്റെ കുറച്ച് കൃതികളുടെ കോപ്പികള്‍ അവരുടെ കൂട്ടുകാര്‍ക്ക് അയച്ചു കൊടുക്കുക എന്ന നല്ല കാര്യം മാത്രമേ അവര്‍ ചെയ്‌തൊള്ളൂ.
തുടര്‍ന്ന് ഹാസ്‌ലര്‍ എന്ന പഴയ സ്നേഹിതനെത്തേടി അവന്‍ ഒരു യാത്ര നടത്തുന്നു. കൈപ്പേറിയ അനുഭവങ്ങളായിരുന്നു അതിന്റെ ഫലം. അവന്റെ അമ്മാവന്‍ ഗോട്ട് ഫ്രൈഡ് മരിക്കുന്നു. ഹര്‍ട്ട് ദമ്പതിമാര്‍ മുഖാന്തരം പരിചയപ്പെട്ട ഷൂവല്‍‌സിനെ അടുത്തേക്ക് അവന്‍ പോവുകയും ഹൃദ്യമായ സ്വീകരണം ലഭിക്കുകയും ചെയ്യുന്നു. തിരികെ വരുന്ന വഴി മഴകാരണം യാദൃശ്ചികമായി ഒരു വീട്ടില്‍ കയറുന്നു. അവിടെയുണ്ടായിരുന്ന അന്ധയായ പെണ്‍കുട്ടി മോഡസ്റ്റയുമായി അമ്മാവനുണ്ടായിരുന്ന ബന്ധം അവനറിയുന്നു.
അവന്‍ നാടുവിടാന്‍ തീരുമാനിക്കുന്നു. എന്നാല്‍ ലൂഷ്യയുടെ ദുഃഖം കാരണം അവനതില്‍ നിന്നും പിന്തിരിയുന്നു. എന്നാല്‍ വിധി അവനെ വെറുതെ വിടുന്നില്ല. ലോര്‍ച്ചിന്‍ എന്ന അലക്കുകാരി പെണ്‍കുട്ടിയുടെ പേരില്‍ പട്ടാളക്കാരെ മര്‍ദ്ദിക്കുകയും അറസ്റ്റ് ഭീഷണി കാരണം അവന് നാടുവിടേണ്ടി വരുകയും ചെയ്യുന്നു. അവന്‍ പാരീസിലേക്ക് പോകുന്നു..!

വാചകങ്ങള്‍:
1. അവര്‍ എന്നെ ഇഷ്ടമുള്ളത് ചെയ്‌തുകൊള്ളട്ടെ. അവര്‍ എന്നെ യാതന അനുഭവിക്കട്ടെ. യാതനയും ജീവിതമാണ്..!
2. അവര്‍ എന്നെക്കുറിച്ച് ഇഷ്ടമുള്ളതൊക്കെ പറയും. എഴുതും. വിചാരിക്കും. പക്ഷേ ഞാന്‍ ഞാനായിരിക്കുന്നത് തടയാന്‍ അവര്‍ക്കാവില്ല.
3. സ്നേഹവും നന്ദിയും എല്ലാവരെയും ആനന്ദിപ്പിക്കുന്നു. നന്ദികേട് ആരെയും സന്തോഷിപ്പിക്കുന്നില്ല.
4. അവകാശപ്പെടാന്‍ അനുവദിക്കപ്പെട്ടിട്ടുള്ള ആനന്ദത്തിന്‌ ഒരു പരിധിയുണ്ട്. ഒരാള്‍ക്കുമില്ല കൂടുതല്‍ അവകാശപ്പെടാന്‍ അനുവാദം. ആനന്ദത്തിന്റെ അധികപ്പറ്റ് നേടുക എന്നത് ഒരു വ്യക്തിയുടെ തനിമയിലാണ് കുടികൊള്ളുന്നത്, അല്ലാതെ മറ്റുള്ളവരിലല്ല.
5. ഒരു വ്യക്‌തി ഒരിക്കലും പശ്ചാത്തപിക്കാത്തതായി ഒന്നേയുള്ളൂ - ബഹുജനങ്ങളുമായുള്ള യുദ്ധം!
6. എല്ലാ പൊങ്ങച്ചക്കാരിലും വച്ച്, ആരാണോ തന്റെ നാടിനെക്കുറിച്ച് പൊങ്ങച്ചം വിചാരിക്കുന്നത് അയാളാണ് തികഞ്ഞ വിഡ്ഢി.
7. സാധാരണ മുഖസ്‌തുതിക്കാര്‍ക്ക് സംസാരിക്കുന്നതിന് ഒരു പ്രയാസവുമില്ല. ഏറ്റവും അധികം സ്നേഹിക്കുന്നവര്‍ക്ക് തങ്ങള്‍ സ്നേഹിക്കുന്നു എന്നു പറയാന്‍ ഏറെ പ്രയാസപ്പെടണം.
8. ആദുഅ, എന്നെ ജീവിക്കുവാന്‍ അനുവദിക്കുക. പ്രവര്‍ത്തിക്കുവാന്‍. പൊരുതുവാന്‍. യാതന അനുഭവിക്കുവാന്‍. പിന്നീട് ഞാന്‍ നിങ്ങളുടെ അടുത്തേക്കു വരാം. എപ്പോഴത്തേക്കാളും അധികം നിങ്ങളെ സ്നേഹിക്കാം. സ്നേഹിക്കുക അതുമാത്രം. അതു ഞാന്‍ എത്ര ഇഷ്ടപ്പെടുന്നു.
9. രണ്ടുപേര്‍ ദുരിതം അനുഭവിക്കുകയും അവര്‍ക്ക് പരസ്പരം സഹായിക്കാന്‍ സാധിക്കാതെയും വരുമ്പോള്‍ തളര്‍ച്ച മാരകമായിത്തീരുന്നു. അവസാ‍നം ഓരോരുത്തരും മറ്റെ ആളെ യാതനയ്ക്ക് ഉത്തരവാദിയാക്കുന്നു. ഓരോരുത്തരും അത് അവസാനം വിശ്വസിക്കുന്നു. ഒറ്റയ്ക്കാവുകയാണ് ഭേദം. ദുരിതങ്ങളില്‍ ഒറ്റയ്ക്ക്....

Monday, October 19, 2009

ജീന്‍ ക്രിസ്റ്റഫ് - ഭാഗം3

ജീന്‍ ഇപ്പോള്‍ കൂടുതല്‍ മുതിര്‍ന്നവനായിരിക്കുന്നു. പ്രണയവും സംഗീതവും അവന്റെ ജീവിതത്തില്‍ ഒഴിവാക്കാനാകാത്ത രണ്ട് അനിവാര്യതകളായിത്തീര്‍ന്നിരിക്കുന്നു. ജീവിതത്തിന്റെ മധുരത്തിലൂടെയും നൊമ്പരത്തിലൂടെയും വേദനകളിലൂടെയും സഞ്ചരിച്ച് ജീവിതം അതിന്റെ പൂര്‍ണ്ണതയില്‍ ആസ്വദിക്കുവാനും അറിയുവാനും അവന്‍ തീരുമാനിക്കുന്നു.
യൂളറുടെ കുടുംബവുമായി അവന്‍ കലഹത്തിലാവുകയും അവിടെ നിന്ന് വീടുമാറുകയും ചെയ്യുന്നു. ആഡ എന്നൊരു പുതിയ സുന്ദരിയുമായി അവന്‍ പ്രേമത്തിലാവുന്നു. സുന്ദരമായ സ്വപ്‌നങ്ങളിലൂടെയും ദിവസങ്ങളിലൂടെയും അവന്‍ സഞ്ചരിക്കുന്നു. പക്ഷേ വീണ്ടും മറ്റൊരു പ്രേമവഞ്ചനയ്ക്ക് ഇരയാവാനായിരുന്നു അവന്റെ വിധി.
സംഗീതത്തെക്കുറിച്ച് അവന്‍ കൂടുതല്‍ പഠിക്കുന്നു. മുന്‍‌കാലങ്ങളില്‍ വളരെ ഉത്കൃഷ്ടമെന്ന് വിശേഷിപ്പിച്ചിരുന്ന പല രചനകളോടും അവന് തോന്നുന്നത് അവജ്ഞയാണ്. അവന്റെ മനസിലുള്ള മഹത്തായ സംഗീതത്തിനൊപ്പം നില്ക്കാന്‍ അവയ്ക്കാകുമായിരുന്നില്ല. പഴയ കൃതികള്‍ പലതും അപരിഷ്‌കൃതങ്ങളാണെന്ന് വിലയിരുത്താനുള്ള ഒരു പ്രവണത അവനില്‍ വളരുകയും ‘റിവ്യൂ’ വില്‍ അവനെഴുതിയ നിരൂപണങ്ങളിലൂടെ പഴയ സംഗീതത്തെയും സംഗീതജ്ഞരെയും ഗായകരെയും നിശാതമായും ക്രൂരമായും വിമര്‍ശിക്കുകയും ചെയ്യുന്നു. അതോടെ സമൂഹത്തിന് അവനോടുള്ള എതിര്‍പ്പ് ഏറിയേറി വരുന്നു. അതേ സമയം പുതിയ സൌഹൃദങ്ങളിലും ബന്ധങ്ങളിലും അവന്‍ ഏര്‍പ്പെടുന്നു. വാള്‍ഡസ് എന്ന ജൂതനുമായും അതുവഴി അവന്റെ പെങ്ങള്‍ ഔവ്വയുമായും അവന്‍ സൌഹൃദത്തിലാവുന്നു.

വാചകങ്ങള്‍:

1. താന്‍ വിചാരിക്കുന്നതെന്തോ അത് പറയുവാന്‍ സ്‌ത്രീയ്ക്ക് നാവുകൊടുത്തിട്ടില്ല. ദൈവത്തിനു സ്‌തുതി! എങ്കില്‍ ഭൂമിയില്‍ സന്മാര്‍ഗത്തിന് ഒരന്ത്യമുണ്ടാകുമായിരുന്നു.
2. ആളുകള്‍ ഉദാത്തമായവകൊണ്ട് നേരമ്പോക്ക് കാണിക്കുന്നു. അത് തനിരൂപത്തില്‍ കാണുവാന്‍ അവര്‍ക്കു കഴിഞ്ഞിരുന്നുവെങ്കില്‍ അതിന്റെ ഭാവങ്ങള്‍ സഹിക്കുവാന്‍ അവര്‍ക്ക് സാധിക്കാതെ വരുമായിരുന്നു.
3. സര്‍വ്വശക്‌തമായ ആനന്ദം, തകര്‍ന്നുപോകുന്ന ആനന്ദം. പരിശൂന്യത ഒരു കല്ലിനെ എന്നപോലെ മനുഷ്യജീവിയെ വലിച്ചു താഴ്ത്തുന്ന ആനന്ദം. ചിന്തയെ വലിച്ചെടുക്കുന്ന അഭിലാഷത്തിന്റെ അങ്കുരം. അന്ധവും ലഹരി പിടിച്ചതുമായി രാവില്‍ ഒലിച്ചുപോകുന്ന ലോകത്തിന്റെ അര്‍ത്ഥ ശൂന്യമായ മധുര നിയമങ്ങള്‍. പല രാത്രികളായ ഒരു രാത്രി. നൂറ്റാണ്ടുകളായ മണിക്കൂറുകള്‍. മരണമാകുന്ന സംഭവ വിവരണങ്ങള്‍. പങ്കുവയ്ക്കപ്പെട്ട കിനാവുകള്‍. അടഞ്ഞ കണ്ണുകളോടെ സംസാരിക്കപ്പെടുന്ന വാക്കുകള്‍. കണ്ണുനീര്. ചിരി. സ്വരത്തില്‍ കലരുന്ന സ്നേഹത്തിന്റെ ആനന്ദം. നിദ്രയുറെ നിശൂന്യത പങ്കുവയ്ക്കല്‍. ബുദ്ധിയില്‍ തത്തിപ്പാറി പൊറ്റുന്നനെ മറയുന്ന രൂപങ്ങള്‍... ഇരുമ്പുന്ന രാവിന്റെ മായക്കാഴ്ചകള്‍..!

Saturday, October 17, 2009

ജീന്‍ ക്രിസ്‌റ്റഫ് - ഭാഗം 2

ക്രിസ്റ്റഫ് ഇപ്പോള്‍ കുറെക്കൂടി മുതിര്‍ന്നിരിക്കുന്നു. പ്രണയം അവന്റെ ജീവിതത്തില്‍ പൂക്കള്‍ വിരിയിക്കാന്‍ തുടങ്ങിയിരിക്കുന്നു. അതിന്റെ വേദനയും തീക്ഷ്‌ണതയും അവന്‍ തിരിച്ചറിയാന്‍ തുടങ്ങുന്നു. സമപ്രായക്കാരനായ ഓട്ടോ സൈനര്‍ എന്ന കുട്ടിയുമായുള്ള സൌഹൃദബന്ധവും അതിന്റെ വേര്‍പിരിയലും ക്രിസ്റ്റഫിന്റെ മനസില്‍ നൊമ്പരങ്ങള്‍ ഉണ്ടാക്കുന്നു. അതെത്തുടര്‍ന്ന് അവന്‍ മിന്ന എന്ന പെണ്‍കുട്ടിയുമായി ആദ്യമായി പ്രണയത്തിലാവുന്നു. എന്നാല്‍ അതിന് ദൈര്‍ഘ്യമുണ്ടായിരുന്നില്ല. അത് കൌമാരപ്രണയത്തിന്റെ സ്വഭാവികമായ തകര്‍ച്ചയിലെത്തുന്നു. എന്നാല്‍ ക്രിസ്റ്റഫിനെ കൂടുതല്‍ തകര്‍ത്തത് അച്ഛന്റെ ആത്മഹത്യയും തുടര്‍ന്ന് മുത്തച്ഛന്റെ സുഹൃത്ത് ആയിരുന്ന യൂളറുടെ വീട്ടിലേക്കുള്ള വീടുമാറ്റവുമായിരുന്നു.
അവിടുത്തെ മറ്റൊരു താമസക്കാരിയായിരുന്ന സാബിന്‍ എന്ന വിധവയായ ചെറുപ്പക്കാരിയുമായി അവന്‍ പതിയെ അതിവിശുദ്ധമായ ഒരു പ്രണയബന്ധത്തില്‍ ഏര്‍പ്പെടുന്നു. എന്നാല്‍ അവന്‍ സ്ഥലത്ത് ഇല്ലാതിരുന്ന സമയത്ത് സാബിന്‍ പെട്ടെന്ന് മരിക്കുന്നത് അവന്റെ മറ്റൊരു ദുഃഖത്തിന് കാരണമാവുന്നു.

ഇഷ്‌ട വാചകങ്ങള്‍:
1. വ്യക്‌തമായ ഒരു ലക്ഷ്യം കൂടാത്ത അനുരാഗം പോലെ അവശത ഉളവാക്കുന്ന മറ്റൊന്നുമില്ല. അതൊരു രോഗം പോലെ കരുത്ത് കാര്‍ന്നു തിന്നുന്നു. എന്താണെന്നറിവുള്ള ഒരാവേഗം മനസിനെ പാരമ്യത്തിലേക്ക് നയിക്കുന്നു.
2. ഒരു താത്ക്കാലിക സന്ധിയുമില്ലാത്ത യുദ്ധമാണ് ജീവിതം. ഒരു മനുഷ്യന്‍ എന്ന പേരിന് അര്‍ഹനായിരിക്കണമെങ്കില്‍ ഒരു വ്യക്‌തി കാണാനാവാത്ത ശത്രു സമൂഹങ്ങളോട് യുദ്ധം ചെയ്‌തുകൊണ്ടിരിക്കണം. പ്രകൃതിയുടെ സംഹാര ശക്‌തികളോട്, എളുപ്പമല്ലാത്ത ആഗ്രഹങ്ങളോട്, ഇരുണ്ട ചിന്തകളോട്, തകര്‍ച്ചയിലേക്കും നാശത്തിലേക്കും നയിക്കുന്ന വഞ്ചനകളോട്...
3. .. ഞാന്‍ മരിച്ചിട്ടില്ല. ഞാന്‍ എന്റെ പാര്‍പ്പിടം മാറ്റിയിരിക്കുന്നു. എന്നോടു വിശ്വസ്‌തത പുലര്‍ത്തുന്ന നിന്നില്‍ ഞാന്‍ ഇപ്പോഴും ജീവിക്കുന്നു. കാമിനിയുടെ ആത്മാവ് കാമുകന്റെ ആത്മാവില്‍ വിലയം പ്രാപിച്ചിരിക്കുന്നു.
4. നമ്മള്‍ ഓരോരുത്തരും അവരവരുടെ മനസില്‍ താന്താങ്ങള്‍ സ്നേഹിച്ചവരുടെ ശവകുടീരങ്ങള്‍ വഹിക്കുന്നു. ആരോരും ഉപദ്രവിക്കാതെ വര്‍ഷങ്ങളായി അതവിടെ ഉറങ്ങുന്നു. പക്ഷേ നമുക്കറിയാം.ശവകുടീരങ്ങള്‍ തുറക്കുന്ന ഒരു ദിവസം വന്നെത്തുന്നു. മരിച്ചവര്‍ കല്ലറകളില്‍ നിന്നും പുറത്തുവന്ന് അമ്മയുടെ ഗര്‍ഭത്തില്‍ ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെപ്പോലെ, ആരുടെ മനസിലാണോ അവരുടെ ഓര്‍മ്മകള്‍ കുടികൊള്ളുന്നത്, ആ കാമുകരെയും പ്രേമഭാജനങ്ങളെയും നോക്കി വിളറിയ ചുണ്ടുകളോടെ സ്നേഹത്തോടുകൂടി എപ്പോഴും മന്ദഹസിക്കുന്നു..!