Friday, January 13, 2012

"ആടുജീവിത"ത്തിന്റെ നോവ് പങ്കിട്ട് അസ്ലം
Posted on: 03-Jan-2012 11:38 PM
മലപ്പുറം: "ആടുജീവിത"ത്തിന് ദൃശ്യഭാഷ്യമൊരുക്കി മുഹമ്മദ് അസ്ലം മോണോആക്ടില്‍ താരമായി. കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ബെന്യാമിന്റെ നോവലിന് ഏകാഭിനയ സ്ക്രിപ്റ്റ് ഒരുക്കിയതും അസ്ലംതന്നെ. രണ്ടുതവണ ഇതിനായി നോവല്‍ വായിച്ചുതീര്‍ത്തു. പ്രവാസിയായ ഉപ്പ മരക്കാറിന്റെ നിര്‍ദേശംകൂടിയായപ്പോള്‍ അസ്ലമിന് വിജയം കൈപ്പിടിയിലൊതുങ്ങി. ഗള്‍ഫില്‍ പെയിന്റ് കമ്പനിയില്‍ ജോലിക്കാരനായിരുന്നു മരക്കാര്‍ . രണ്ടുവര്‍ഷം മുമ്പ് പ്രവാസജീവിതം മതിയാക്കി നാട്ടിലെത്തി. സ്വന്തമായുളള മൂന്നേക്കര്‍ സ്ഥലത്ത് കൃഷിയിറക്കിയ ഇദ്ദേഹം ഇപ്പോള്‍ മുഴുവന്‍സമയ കര്‍ഷകനാണ്. ആറാംക്ലാസില്‍ പഠിക്കുമ്പോള്‍ മുല്ലപ്പെരിയാര്‍ വിഷയം അവതരിപ്പിച്ചാണ് അസ്ലം ആദ്യമായി ഏകാഭിനയ വേദിയിലെത്തുന്നത്. ഒപ്പം നാടകങ്ങളിലും വേഷമിട്ടു. തുടര്‍ച്ചയായി അഞ്ചുവര്‍ഷം മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ഇത്തവണയും നാടകത്തില്‍ അഭിനയിക്കുന്നുണ്ട്. വൈക്കം മഹമ്മദ്ബഷീറിന്റെ ആയിഷയെ ആസ്പദമാക്കി ഒരുക്കിയ "അള്ളാ ഡാക്ടറെ കൊണ്ടര്" നാടകത്തിലെ ഹസ്സന്‍കുഞ്ഞി എന്ന ബീഡിതെറുപ്പുകാരനെയാണ് ഇത്തവണ വേദിയിലെത്തിക്കുന്നത്. "ആടുജീവിത"ത്തിലെ നജീബിന്റെയും ഹക്കീമിന്റെയും ദുരിതം മനസ്സിനെ വീര്‍പ്പുമുട്ടിച്ചതായി അസ്ലം പറഞ്ഞു. ദാഹജലത്തിനുവേണ്ടി കേണ് ഒടുവില്‍ മരുഭൂമിയില്‍ മരിക്കേണ്ടിവന്ന ഹക്കീം, അവസാന നിമിഷം ക്രൂരനായ അര്‍ബാബില്‍നിന്ന് രക്ഷപ്പെട്ട നജീബ്, കൂട്ടുകാരന്‍ ഇബ്രാഹിം എന്നിവരെയാണ് അവതരിപ്പിച്ചത്. പ്ലസ്വണ്‍ സയന്‍സ് വിദ്യാര്‍ഥിയാണ്. അഫ്സത്താണ് ഉമ്മ. ആബിദ, അസ്ന എന്നിവര്‍ സഹോദരങ്ങള്‍ .

0 comments: