Wednesday, December 23, 2009

ജീന്‍ ക്രിസ്റ്റഫ് - ഭാഗം 8

ഒളിവറിന്റെ സഹായത്തോടെ ക്രിസ്റ്റഫ് പാരീസില്‍ പ്രസിദ്ധനായിക്കഴിഞ്ഞിരുന്നു. അതിനിടയില്‍ അമ്മയെ കാണാനായി അവന്‍ സ്വന്തം നാട്ടിലേക്ക് പോകുന്നു. പിറ്റെ ദിവസം തന്നെ അമ്മ മരിക്കുന്നു. പക്ഷേ അവന്റെ പേരില്‍ അപ്പോഴും അറസ്റ്റ് വാറന്റ് നിലനില്ക്കുന്നതിനാല്‍ അവരുടെ ശവസംസ്കാരത്തില്‍ പങ്കെടുക്കാന്‍ അവന്‍ കഴിഞ്ഞില്ല. ഒളിവറാണ് അവന്റെ അമ്മയുടെ ശവസംസ്കാരം നടത്തുന്നത്.
രണ്ടുപേരും കൂടുതല്‍ സൌഹൃദത്തില്‍ കഴിയുന്നതിനിടെ ഒളിവര്‍, ജാക്വിലിന്‍ എന്നൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലാവുകയും വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് ക്രിസ്‌റ്റഫിന്റെ സഹായത്തോടെ വിവാഹിതരാവുകയും ചെയ്യുന്നു. അനുരാഗത്തിന്റെ ആദ്യദിനങ്ങളില്‍ സന്തുഷ്ടരായിരുന്നെങ്കിലും അവരുടെ ജീവിതം പിന്നീട് അസന്തുഷ്ടിയിലേക്ക് നീങ്ങുന്നു.
ഇതിനിടയില്‍ ക്രിസ്‌റ്റഫ് ഫ്രാന്‍സ്വ എന്ന നാടകനടിയെ പരിചയപ്പെടുകയും അവര്‍ ഒന്നിച്ച് ജീവിതം ആരംഭിക്കുകയും ചെയ്യുന്നു. അവള്‍ പക്ഷേ പിന്നീട് അമേരിക്കയിലേക്ക് പോകുന്നു. ഒളിവറും അവനെ പിരിഞ്ഞുകഴിഞ്ഞിരുന്നു. അവന് സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകണമെന്ന് അതിയായ ആഗ്രഹം തോന്നുന്നു. ഒരു മേലുദ്യോഗസ്ഥന്റെ സഹായത്തോടെ രണ്ടുദിവസത്തേക്ക് സ്വന്തം രാജ്യത്ത് പ്രവേശിക്കാനുള്ള അനുമതി ക്രിസ്‌റ്റഫ് നേടുന്നു. സ്വന്തം ഗ്രാമം ഉല്ലാസപൂര്‍വ്വം സന്ദര്‍ശിക്കുന്നതിനിടെ അവന്‍ തന്റെ പഴയ പ്രേമഭാജനം മിന്നയെ കണ്ടുമുട്ടുന്നു. അവള്‍ വിവാഹിതയും നാലുകുട്ടികളുടെ മാതാവും ആയിക്കഴിഞ്ഞിരുന്നു. അവള്‍ അവനെ സ്വഗൃഹത്തിലേക്ക് ക്ഷണിക്കുകയും വിരുന്നൊരുക്കുകയും ചെയ്യുന്നു. സന്തോഷകരങ്ങളായ രണ്ടു ദിവസങ്ങള്‍ അവന്‍ നാട്ടില്‍ ചിലവിടുന്നു.
വാചകങ്ങള്‍:
1. എപ്പോഴും പൂര്‍ണ്ണമായും തയ്യാറെടുത്തു നില്ക്കു. കാരണം ഈശ്വരന്‍ ഇന്നുരാത്രി നിങ്ങളുടെ വാതില്‍ക്കലൂടെ കടന്നുപോവില്ലെന്ന് നിങ്ങള്‍ക്ക് നിശ്ചയമില്ല.
2. നിങ്ങള്‍ മറ്റുള്ളവരുടെ ജീവിതങ്ങളില്‍ ജീവിക്കുകയും സ്നേഹിക്കുകയും വിധിയുടെ മുന്നില്‍ കീഴടങ്ങുകയും വേണം.
3. നമ്മോടൊപ്പം കരയുവാന്‍ വിശ്വസ്‌തരായ സുഹൃത്തുക്കള്‍ ഉള്ളത്രയും കാലം സമസ്‌തയാതനയും അനുഭവിക്കുവാന്‍ സമര്‍ഹമാണ് ജീവിതം.
4. തന്റെ വിഡ്ഢിത്തം അറിയാവുന്ന ഒരു വിഡ്ഢി അതറിയാത്ത രണ്ടുപേരേക്കാള്‍ വിലപ്പെട്ടവനാണ്.
5. ഒരാളുടെ സാമര്‍ത്ഥ്യത്തിന്റെ പേരിലാണ്, അനുരാഗത്തിന്റെ മാസ്‌മരികതയാലും അടക്കമില്ലായ്മയാലും അല്ല സ്നേഹിക്കപ്പെടുന്നതെങ്കില്‍ സ്നേഹയോഗ്യനായ ഏതു പുരുഷനാണ് ഉണ്ടാവുക..?
6. മുന്നില്‍ ഓടിയതുകൊണ്ട് എന്തുഗുണം? പിരമിഡുകള്‍ മുകളില്‍ നിന്നല്ല സൃഷ്ടിക്കപ്പെട്ടത്..
7. നിങ്ങളുടെ ഹൃദയസ്പന്ദനത്തിന്റെ താളവട്ടം നിങ്ങളുടെ ലിഖിതങ്ങളില്‍ നിലനില്ക്കട്ടെ, ശൈലിയാണ് ആത്മാവ്...
8. അല്ല ജീവിതം ദുഃഖകരമല്ല; പക്ഷേ ജീവിതത്തില്‍ ദുഃഖകരമായ നിമിഷങ്ങളുണ്ട്..
9. സ്‌ത്രീയ്ക്ക് അവളുടെ നല്ല നിമിഷങ്ങള്‍ നേരത്തെ അല്ലെങ്കില്‍ വൈകി ഉളവാകും. ഒരാള്‍ക്ക് അവയ്ക്കുവേണ്ടി കാത്തിരിക്കാനുള്ള ക്ഷമവേണം എന്നുമാത്രം..!

1 comment:

ബാജി ഓടംവേലി said...

എല്ലാ പ്രിയപ്പെട്ടവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍