Friday, August 1, 2008

നോവല്‍ - ഡ്രാക്കുള


ഡ്രാക്കുള എന്ന നോവലിനെക്കുറിച്ച്‌ കേള്‍ക്കാത്തവരാരും വായനക്കാരുടെ കൂട്ടത്തില്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല. പിന്നെന്തിന്‌ ഇപ്പോഴൊരു പുതിയ പരിചയപ്പെടുത്തല്‍ എന്ന് സംശയിക്കുന്നവരും കണ്ടേക്കാം. എന്നാല്‍ ഇപ്പോള്‍ പരിചയപ്പെടുത്തുന്ന ഈ 'ഡ്രാക്കുള' ബ്രാം സ്റ്റോക്കറുടെ ആ പഴയ ഡ്രാക്കുള അല്ല. ഡ്രാക്കുളയുടെ ഒരു പുനരെഴുത്ത്‌. പുതിയ കാലത്തിന്റെ പുതിയ ലോകത്തിന്റെ പുതിയ വിചാരങ്ങളുടെ ഒരു പുതിയ ഡ്രാക്കുള.

ഡ്രാക്കുള ഒരു നോവലും ഒരു കഥാപാത്രവും മാത്രമല്ല പിന്നയോ അതൊരു വലിയ തലമുറയുടെ ഭീതികൂടിയാണ്‌. മനുഷ്യന്റെ ഒത്തിരി ഭ്രമാത്മക സങ്കല്‌പങ്ങളില്‍ നിന്ന് രൂപംകൊണ്ടുവന്നിട്ടുള്ളതാണ്‌ ആ ഭീതി. അതുകൊണ്ടുതന്നെ ആ ഭീതിയ്ക്ക്‌ കാലാനുസൃതമായ മാറ്റങ്ങള്‍ ഉണ്ടാവുകയും പുനരെഴുത്തുകള്‍ സംഭവിക്കുകയും ചെയ്‌തുകൊണ്ടേയിരിക്കും. ലോക സിനിമയില്‍ തന്നെ ഡ്രാക്കുളയ്ക്ക്‌ എത്രയെത്ര പുനരെഴുത്തുകള്‍ സംഭവിച്ചിരിക്കുന്നു. മൂര്‍നൗ സംവിധാനം ചെയ്‌ത 'നെസ്‌ഫറാതു' പിന്നെ ക്രിസ്റ്റഫര്‍ ലീയുടെ ഡ്രാക്കുള, ഫ്രാന്‍സിസ്‌ ഫോര്‍ഡ്‌ കപ്പോളയുടെ ഡ്രാക്കുള വെര്‍നര്‍ ഹെര്‍സോസിന്റെ ചിത്രം പിന്നെ എത്ര നാടകങ്ങള്‍ നോവലുകള്‍ കവിതകള്‍!! അത്തരത്തില്‍ ഡ്രാക്കുള എന്ന ഭീതിയെ പുതിയ കാലത്തിലേക്ക്‌ മാറ്റിയെഴുതുവാന്‍ നടത്തിയ വിജയകരമായ ശ്രമം എന്ന് യുവ എഴുത്തുകാരനായ അന്‍വര്‍ അബ്‌ദുള്ളയുടെ 'ഡ്രാക്കുള' എന്ന നോവലിനെ ഞാന്‍ വിശേഷിപ്പിക്കുന്നു.

നോവല്‍ ഡ്രാക്കുളയെപ്പറ്റി ആയതുകൊണ്ട്‌ കഥയൊന്നും വിസ്‌തരിക്കേണ്ടതില്ലല്ലോ. സ്വഭാവികമായും ഭീതി, രാത്രി, റെയില്‍വേ സ്റ്റേഷന്‍, രക്‌തം, കഴുത്തിലെ മുറിവ്‌ ഇവയൊക്കെ ഡ്രാക്കുള നോവലിന്റെ അനിവര്യഘടകങ്ങള്‍ ആകുന്നു. അതൊക്കെ ഇതിലുമുണ്ട്‌ അതേസമയം കാണാതാവുന്ന ഒരു സ്‌ത്രീ, പ്രണയം എന്നീ സ്ഥിരം സംഭവങ്ങള്‍ ഇതിലില്ല താനും. ഇനി നോവലിനെപ്പറ്റി ചില കാര്യങ്ങള്‍ അക്കമിട്ടു പറയാം.

1. ഒരു ഇംഗ്ലീഷ്‌ ദേശീയ ദിനപ്പത്രത്തില്‍ കണ്ട പരസ്യമനുസരിച്ച്‌ റാപ്പഗുണ്ടോം എന്ന വിചിത്ര നാമമുള്ള സ്ഥലത്ത്‌ ഇംഗ്ലീഷ്‌ അധ്യാപകന്റെ ജോലിയ്ക്കെത്തുന്ന ചെറി. കെ.ജോസഫിനുണ്ടാകുന്ന അനുഭവങ്ങളാണ്‌ ഈ ഡ്രാക്കുളയുടെ കഥാതന്തു.

2. സാധാരണ കഥപറച്ചിലില്‍ നിന്നും വ്യത്യസ്‌തമായി 'ഞാന്‍' ഈ നോവലില്‍ 'തേര്‍ഡ്‌പേര്‍സണ്‍' ആയാണ്‌ പ്രത്യക്ഷപ്പെടുന്നത്‌. അതായത്‌ ഞാനിനെ മറ്റൊരാളായി ആണ്‌ നോവലിസ്റ്റ്‌ നോക്കിക്കാണുന്നത്‌. അത്‌ നോവലിന്‌ മനോഹരമായ ഒരു ആഖ്യാനസവിശേഷതയും പുതുമയും നല്‌കുന്നുണ്ട്‌. ചില ഉദാഹരണങ്ങള്‍ ശ്രദ്ധിക്കുക : തന്റെ നോവലിന്‌ ഉപകാരപ്പെടുമെന്നുണ്ടായിട്ടും 'ഞാനിന്‌' ഡ്രാക്കുള നോവല്‍ മുഴുവന്‍ വായിച്ചുതീര്‍ക്കന്‍ കഴിഞ്ഞില്ല/ 'ഞാനിന്റെ' ജീവിതത്തെയും പ്രകൃതത്തെയും പരുവപ്പെടുത്തുന്നതില്‍ ഡ്രാക്കുള വഹിച്ച പങ്ക്‌ ചെറുതല്ല/ ഞാനും ചെറിയും കോട്ടയത്ത്‌ എത്തി. 'അവരുടെ' സ്വന്തം നഗരമായിരുന്നു അത്‌. (സാധാരണ 'ഞങ്ങളുടെ' എന്നാണല്ലോ പറയാറ്‌)

3. സമകാലീക ഡ്രാക്കുള ഭീതിയെന്നത്‌ മതഭീകരവാദത്തിന്റെയും രാഷ്ട്രീയ മുതലെടുപ്പിന്റെയും ഭീതിയാണെന്ന് ഈ നോവല്‍ പറഞ്ഞുവയ്ക്കുന്നുണ്ട്‌. അങ്ങനെയാണ്‌ അന്‍വര്‍ അബ്ദുള്ളയുടെ ഡ്രാക്കുള ഒരു തരത്തില്‍ രാഷ്ട്രീയനോവല്‍ ആയി മാറുന്നത്‌. 'തലയും ചുമന്നു നടന്ന അര്‍ഷദ്‌ ആലമിന്റെയും' 'മേം ബ്രാഹ്മണ്‍ ഹൂം.. ലേകിന്‍ മേം മാംസ്‌ ഖാത്താ ഹൂം' എന്നു പ്രഖാപിക്കുന്ന രഘുവീര പണ്ഡിറ്റിന്റെയും ഉപകഥകളും മാത്രമല്ല പ്രധാനകഥാപാത്രമായ രാജേഷ്‌ ഭോയറിന്റെ ഗൂഢനീക്കങ്ങളും കഥയിലെ രാഷ്ട്രീയം വ്യക്‌തമാക്കുന്നുണ്ട്‌.

ആഖ്യാനത്തിലെ ഇനിയും പറയാത്ത പല നൂതനത്വംകൊണ്ടും വിഷയത്തിലെ ജനപ്രിയതകൊണ്ടും മലയാളത്തിലെ, യുവ എഴുത്തുകാരുടെ കൃതിയില്‍ ശ്രദ്ധേയമായ പുസ്‌തകമാണ്‌ അന്‍വര്‍ അബ്ദുള്ളയുടെ ഡ്രാക്കുള.

പലപ്പോഴും വായനക്കാരോട്‌ വിനീതമായി ഞാന്‍ അഭ്യര്‍ത്ഥിക്കാറുള്ള ഒരു കാര്യം, പുതിയ എഴുത്തുകാരുടെ കൃതികളിലേക്ക്‌ ഇറങ്ങിച്ചെല്ലുവാനാണ്‌. അതിലൂടെ പുതിയ ഭാവനയും പുതിയ ലോകവും പുതിയ മനസ്സും നമുക്ക്‌ പരിചയപ്പെടുവാനാകും. ഒരേ എഴുത്തുകാരനെത്തന്നെ നാം ആവര്‍ത്തിച്ചുവായിക്കുന്നതിലൂടെ ഒരേ മനസ്സിന്റെ വിവിധ ഭാവനാതലങ്ങള്‍ കാണുക മാത്രമേ നാം ചെയ്യുന്നുള്ളൂ. ഒരു വായനാഹൃദയം എപ്പോഴും തേടുന്നത്‌ പുതിയ ഒന്നിനെയാണല്ലോ. നിങ്ങളുടെ ആ യാത്രയില്‍ അന്‍വറിനെയും ഉള്‍പ്പെടുത്തുക.

(പ്രസാധനം: ഡി.സി. ബുക്‌സ്‌- വില 55.00)

1 comment:

കുറുമാന്‍ said...

ഈ പരിചയപെടുത്തലിനു നന്ദി ബെന്നി.