Wednesday, August 13, 2008

തവിട്ടു നിറമുള്ള പ്രഭാതം


വാക്കുകളുടെ എണ്ണവും പുസ്‌തകത്തിന്റെ വലുപ്പവുമാണ്‌ ഒരു കൃതിയെ നോവല്‍ എന്ന വിശേഷണത്തിന്‌ അര്‍ഹമാക്കുന്നതെങ്കില്‍ ഫ്രഞ്ച്‌ എഴുത്തുകാരന്‍ ഫ്രാങ്ക്‌ പാവ്‌ലോഫിന്റെ തവിട്ടുനിറമുള്ള പ്രഭാതം എന്ന രചനയെ ഒരു നോവല്‍ എന്നു വിശേഷിപ്പിക്കാനാവില്ല. വെറും പതിനാല്‌ പുറം മാത്രമുള്ള ഒരു ചെറുകഥ. എന്നാല്‍ അക്കഥ ലോകത്തില്‍ ഉയര്‍ത്തിവിട്ട ചര്‍ച്ച ഏറെയാണ്‌. ഒരൊറ്റക്കഥയുടെ പേരില്‍ ഇത്രയധികം ലോകശ്രദ്ധ കിട്ടിയ മറ്റ്‌ എഴുത്തുകാര്‍ ഏറെയില്ല തന്നെ. ഇതിനോടകം മുപ്പതിലധികം ഭാഷയിലേക്ക്‌ തവിട്ടുനിറമുള്ള പ്രഭാതം വിവര്‍ത്തനം ചെയ്യപ്പെട്ടുകഴിഞ്ഞു. ലോകസാഹിത്യത്തിലെ ഏതൊരു ചലനവും ഏറ്റവും ആദ്യം ഒപ്പിയെടുക്കുന്ന ഭാഷ എന്ന നിലയില്‍ ഇന്ത്യയില്‍ ആദ്യമായി മലയാളത്തിലേക്കും അത്‌ വിവര്‍ത്തനം ചെയ്‌ത് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.

വളരെ ലളിതമായ ഒരു കഥയാണ്‌ തവിട്ടു നിറമുള്ള പ്രഭാതം (ഫ്രഞ്ച്‌: മത്ത ബ്രോ) ഒരു നഗരത്തില്‍ പൂച്ചകള്‍ വര്‍ദ്ധിച്ചുവരുന്നതു കാരണം അവയുടെ എണ്ണം നിയന്ത്രിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നു. അതുപ്രകാരം തവിട്ടു നിറമുള്ള പൂച്ചകളെ ഒഴിച്ച്‌ ബാക്കി എല്ലാ പൂച്ചകളെയും, കറുത്തവയെയും വെളുത്തവയെയും എല്ലാം, കൊന്നുകളയാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കുന്നു. അതിനുവേണ്ടി മിലിട്ടറി പോലീസ്‌ വിഷഗുളികകള്‍ സൗജന്യമായി വിതരണം ചെയ്യുകയും ചെയ്യുന്നു.

അടുത്ത സര്‍ക്കാര്‍ തീരുമാനം തവിട്ടു നിറമുള്ള പട്ടികളെ ഒഴിച്ച്‌ ബാക്കി എല്ലാ പട്ടികളെയും കൊന്നുകളയുവാനായിരുന്നു. അടുത്തത്‌ ബൗണ്‍ ന്യൂസ്‌ എന്ന പത്രം ഒഴിച്ച്‌ ബാക്കി എല്ലാ പത്രങ്ങളും നിരോധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവാണ്‌ ഇറങ്ങിയത്‌. അടുത്തത്‌ ലൈബ്രറികളുടെ ഊഴമായിരുന്നു. ഒടുവില്‍ കഥ പറയുന്ന ആള്‍ തവിട്ടു നിറമുള്ള മിലിറ്ററി പോലീസിനാല്‍ അറസ്റ്റു ചെയ്യപ്പെടുന്നു. അതിനിടെ അയാള്‍ മനസ്സിലാക്കുന്നുണ്ട്‌. തന്റെ സുഹൃത്തായ ചാര്‍ലിയും അറസ്റ്റ്‌ ചെയ്യപ്പെട്ടു എന്ന്. അവന്റെമേല്‍ ചാര്‍ത്തപ്പെട്ട കുറ്റം (പിന്നീട്‌ അയാള്‍ തവിട്ടു നിറമുള്ള ഒരു പട്ടിയെ വാങ്ങിയിരുന്നെങ്കിലും) അയാള്‍ ഏറെക്കാലം മുന്‍പ്‌ തവിട്ടു നിറമില്ലാത്ത ഒരു പട്ടിയെ വളര്‍ത്തിയിരുന്നു എന്നതായിരുന്നു.

എന്താണ്‌ തവിട്ടു നിറത്തിന്‌ ഈ കഥയിലും ചരിത്രത്തിലുമുള്ള പ്രാധാന്യം? എല്ലാവര്‍ക്കും അറിയാവുന്നതുപോലെ അത്‌ ഹിറ്റ്‌ലറുടെ എസ്‌.എസ്‌. നാസിപ്പടയുടെ ചിഹ്നമായിരുന്നു എന്നതുതന്നെ. ലോകത്തെല്ലായിടത്തും ക്രൂരമാം വിധം വളര്‍ന്നുവരുന്ന സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുടെയും ഫാസിസ്റ്റ്‌ മനോഭാവങ്ങളുടെയും പശ്ചാത്തലത്തിലാണ്‌ ഈ കഥയ്ക്ക്‌ ഉന്നതമായ സമകാലിക പ്രസക്‌തി കൈവരുന്നത്‌. ഒന്നാന്തരം സോഷ്യലിസ്റ്റ്‌ പാരമ്പര്യമുള്ള ഫ്രാന്‍സിലാവട്ടെ അടുത്തകുറേക്കാലമായി വലതുപക്ഷ ഫാസിസ്റ്റ്‌ ചിന്താഗതി വളര്‍ന്നു പന്തലിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ പ്രസിഡന്‍ഷ്യല്‍ തിരന്‍ഞ്ഞെടുപ്പിലാകട്ടെ അവര്‍ 18% വോട്ടുനേടി എന്നത്‌ സകലരാഷ്ട്രീയ പ്രബുധരെയും ഞെട്ടിച്ചിരിക്കുകയുമാണ്‌. ഭാവിയുടെ അധികാരരൂപങ്ങളെ പ്രവചനസ്വഭാവത്തോടേ കണ്ടെത്തുകയും അതിനെതിരെ ജാഗ്രത പുലര്‍ത്താന്‍ വായനക്കാരെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു എന്നതാവാം ഫ്രാങ്ക്‌ പാവ്‌ലോഫിന്റെ തവിട്ടുനിറമുള്ള പ്രഭാതം എന്ന രചന ലോകസാഹിത്യത്തില്‍ ഇത്രയധികം ശ്രദ്ധയാകര്‍ഷിക്കാനും ചര്‍ച്ച ചെയ്യപ്പെടാനുമുണ്ടയ കാരണം.

മൂര്‍ച്ചയേറിയ സംഭാഷണങ്ങള്‍കൊണ്ടും വാചകങ്ങള്‍ക്കൊണ്ടും സമ്പന്നമാണ്‌ ഈ കുഞ്ഞുകൃതി. കറുത്തപട്ടിയെ കൊല്ലേണ്ടി വന്നതോടെ സുഹൃത്ത്‌ ചാര്‍ലി തവിട്ടു നിറമുള്ള ഒരു പട്ടിയെ വാങ്ങുന്നുണ്ട്‌ കഥയില്‍. നിറുത്താതെ കുരച്ചുകൊണ്ടിരിക്കുന്ന ആ പട്ടി പറയുന്നത്‌: ഞാന്‍ തവിട്ടനാണ്‌. എന്റെ യജമാനനെയല്ല ഒരുത്തനെയും ഞാന്‍ അനുസരിക്കാന്‍ പോകുന്നില്ല എന്നാണ്‌. ഫാസിസ്റ്റുകളുടെ ധാര്‍ഷ്ട്യം ഒരു പട്ടിയിലൂടെയാണ്‌ കഥാകൃത്ത്‌ പുറത്തുകൊണ്ടുവരുന്നത്‌.

മറ്റൊരു വാചകം ശ്രദ്ധിക്കുക: 'നഗരത്തിലുണ്ടാകുന്ന പുതിയ മാറ്റങ്ങള്‍ ഒക്കെയും നിസ്സാരമെന്ന് കരുതി അവഗണിച്ചാല്‍ ജീവിതം സുന്ദരമായിരിക്കുമെന്ന് ഞങ്ങള്‍ക്കു തോന്നി!. തവിട്ടുനിറം നല്‌കുന്ന സുരക്ഷിതത്വം!!' - സമൂഹത്തില്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന അരാഷ്ട്രീയവാദം, ഫാസിസ്റ്റ്‌ അനുകൂല മനസ്ഥിതി, അവനവനിസത്തോടുള്ള ആസക്‌തി എന്നിവയെല്ലാം ഈയൊരു വാചകത്തില്‍ കാണാം. അങ്ങനെയങ്ങനെ എത്രയെത്ര ഉദാഹരണങ്ങള്‍.... ഇക്കലത്തിന്റെ പുസ്‌തകം എന്ന് നിസ്സംശയം ഇതിനെ വിശേഷിപ്പിക്കാം.

4 comments:

യൂനുസ് വെളളികുളങ്ങര said...

വരിക വരിക സോദരെ

സ്വതന്ത്യം കൊണ്ടാടുവാന്‍

ഭാരതാമ്മയുടെ മാറിടത്തില്‍

ചോരചീത്തിആയിരങ്ങള്‍

ജീവന്‍ കൊടുത്ത്‌ നേടിയെടുത്തൊര്‌

ഊര്‍ജ്ജമാണ്‌ ഈ സ്വാതന്ത്യം

....................
....................
....................
....................
.....................
സാതന്ത്യദിന ആശംസകള്‍

Rare Rose said...

ഈ പരിചയപ്പെടുത്തല്‍ നന്നായി...തവിട്ടു നിറമുള്ള പ്രഭാതത്തെ പറ്റി ഇതിനു മുന്‍പ് കേട്ടിട്ടില്ലായിരുന്നു....

Anonymous said...

നിരുപണം 14 പേജിൽക്കവിഞ്ഞേ....

Anonymous said...

നിരുപണം 14 പേജിൽക്കവിഞ്ഞേ....